കൽപ്പറ്റ
മുണ്ടക്കൈ,- ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ട ഡോ. സ്വീകൃതി മഹപത്ര വയനാടിന്റെ കരുതലും സ്‌നേഹവും ഏറ്റുവാങ്ങി സ്വന്തം നാടായ ഒഡിഷയിലേക്ക് മടങ്ങി.
കൂട്ടുകാരായ മൂന്നുപേരുമൊത്ത് അവധി ആഘോഷിക്കാൻ വയനാട്ടിൽ എത്തിയപ്പോഴായിരുന്നു ഉരുളിൽപ്പെട്ടത്. അപ്രതീക്ഷിതമായി ഉണ്ടായ കുത്തൊഴുക്കിൽ രണ്ട് സുഹൃത്തുക്കളെയും സ്വീകൃതിക്ക് നഷ്ടമായി. അതിൽ ഒരാൾ ഇന്നും കാണാമറയത്തുതന്നെ. ഗുരുതര പരിക്കുകളോടെ ജൂലൈ 30 നാണ് ഡോ. സ്വീകൃതിയെ മേപ്പാടിയിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വലുത് തുടയെല്ലിന്റെ പൊട്ടലും ഇടതുകാലിലെ ആഴത്തിലുള്ള മുറിവും സ്ഥിതി വഷളാക്കി.
പതിനഞ്ചുദിവസത്തെ വെന്റിലേറ്റർ ചികിത്സകൾക്കുശേഷം വീണ്ടും ശ്വാസതടസ്സത്തെ തുടർന്ന് ഐസിയു തുടരേണ്ടിവന്നു. ശ്വസന സംബന്ധമായ അസുഖങ്ങൾ ഭേദമായതിനെ തുടർന്ന് തുടയെല്ലിന്റെ ശസ്‌ത്രക്രിയ നടത്തി. പതുക്കെ മരുന്നുകളോട് പ്രതികരിച്ച് സാവധാനം ഡോ. സ്വീകൃതി സാധാരണ ജീവിതത്തിലേക്ക് മടങ്ങി.
29 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലാണ് സഹോദരിമാർക്കൊപ്പം സ്വീകൃതി നാട്ടിലേക്ക് മടങ്ങിയത്. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീർ സ്വീകൃതിക്ക് പൂച്ചെണ്ട് നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..