08 September Sunday

കുട്ടിയെ ബാധിച്ചത് നിപ തന്നെയെന്ന് സ്ഥിരീകരിച്ചു; രണ്ടു പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

കോഴിക്കോട്‌> രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിക്ക്  നിപയാണെന്ന് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ്‌ ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. അഞ്ച് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ദന്റെ അടുത്ത് ചികിത്സ തേടി.

പനി കുറയാത്തതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. അവിടെ നിന്നും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും 19-ന് രാത്രിയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലലേക്ക് മാറ്റിയത്. പകർച്ചാ സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. മലപ്പുറത്ത് പത്രസമ്മേളനത്തിലാണ് മന്ത്രി രോഗ വിവരം ഫലത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചതായി വ്യക്തമാക്കിയത്

രണ്ടു പേർ നിരീക്ഷണത്തിൽ

കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും നിരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗ ഉറവിടത്തെ കുറിച്ച് സൂചന ഒന്നുമില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

ആരോഗ്യവകുപ്പിന് കീഴിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം റസ്റ്റ്‌ ഹൗസിൽ പ്രവർത്തനം ആരംഭിച്ചു. മുൻകരുതലിന്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളേജിൽ  30 റൂമുകൾ ഒരുക്കിയതായും മന്ത്രി പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും ബന്ധുവും ​നിരീക്ഷണത്തിലാണ്. കുട്ടിയുമായി സമ്പർക്കമുള്ളെവരെയും ഐസുലേഷനിലാക്കും.

ഈ കുട്ടിക്ക് നേരത്തേ ചെള്ളുപനിയും സ്ഥിരീകരിച്ചിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച സമ്പിൾ പരിശോധനയിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിൽ വെന്റിലേറ്ററിലാണ് കുട്ടി.  

2018 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ നാല് തവണയാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യതവണ നിപ രോഗബാധയേത്തുടര്‍ന്ന് 17 പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. 2021 ല്‍ പന്ത്രണ്ടുകാരനും 2023 ല്‍ ഓഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top