17 September Tuesday
മികവ് നിലനിർത്തി 
ഉന്നതവി​ദ്യാഭ്യാസ സ്ഥാപനങ്ങൾ

തകർക്കാനാകില്ല 
കേരളത്തിളക്കം ; മികച്ച 15 സർവകലാശാലകളിൽ മൂന്നും കേരളത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024


തിരുവനന്തപുരം
ദേശീയ ഉന്നത വിദ്യാഭ്യാസ ഗുണനിലവാര പരിശോധനയിൽ തിളക്കമാർന്ന നേട്ടം കൊയ്‌ത്‌ കേരളത്തിലെ സർവകലാശാലകൾ. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിന്റെ (എൻഐആർഎഫ്)  പൊതുമേഖല സർവകലാശാലകളിലെ ആദ്യ 15 റാങ്കിൽ കേരളത്തിന്റെ മൂന്ന് സർവകലാശാലകൾ സ്ഥാനം ഉറപ്പിച്ചു. കേരള സർവകലാശാല ഒമ്പതാം റാങ്ക്‌ നേടി.  കുസാറ്റ് 10ഉം, മഹാത്മാഗാന്ധി സർവകലാശാല 11 ഉം റാങ്ക് നേടി. ഇതേ വിഭാ​ഗത്തിൽ കലിക്കറ്റ് സർവകലാശാല 43–-ാം സ്ഥാനത്തുണ്ട്‌. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ തകർക്കാൻ സംഘപരിവാർ നീക്കം നടത്തുന്നതിനിടെയാണ്‌ മികവുകൊണ്ടുള്ള സർവകലാശാലകളുടെ മറുപടി. ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റി, പശ്ചിമ ബം​ഗാൾ ജാദവ്പുർ, മഹാരാഷ്ട്ര സാവിത്രിഭായ് ഫുലെ പുണെ യൂണിവേഴ്സിറ്റി എന്നിവയ്‌ക്കാണ്‌ ആദ്യ മൂന്ന് റാങ്കുകൾ.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലെ ആദ്യനൂറിൽ കേരള–- 38, കുസാറ്റ്–- 51, എംജി–- 67 റാങ്കും സ്വന്തമാക്കി. രാജ്യത്തെ സ്വാകര്യസർവകലാശാലകളും ഐഐടികളും ഐഐഎമ്മുകളും ഉൾപ്പെടുന്ന പട്ടികയാണിത്. സർവകലാശാലകൾക്ക്‌ മാത്രമായുള്ള റാങ്കിങ് പട്ടികയിൽ കേരള–- -21-, കുസാറ്റ്–- -34, എംജി–- 37, കലിക്കറ്റ്–- 89- റാങ്കും കരസ്ഥമാക്കി. മികച്ച കോളേജുകളുടെ ആദ്യത്തെ നൂറ് റാങ്കിനുള്ളിൽ സംസ്ഥാനത്തെ 16 കോളേജുമുണ്ട്‌. നാലെണ്ണം സർക്കാർ കോളേജുകളാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം വിമൻസ് കോളേജ് , പാലക്കാട് ​ഗവ. വിക്ടോറിയ കോളേജ് എന്നിവയാണിത്. റാങ്കിങ്ങിൽ ഉൾപ്പെട്ട മൂന്നൂറ് കോളേജിൽ 71 എണ്ണം കേരളത്തിൽ നിന്നുള്ളതാണ്. അതിൽ 16 എണ്ണം സർക്കാർ കോളേജാണ്‌. നിയമവിഭാ​ഗത്തിൽ നുവാൽസ് 38–-ാം സ്ഥാനത്താണ്‌.

മികവ് നിലനിർത്തി 
ഉന്നതവി​ദ്യാഭ്യാസ സ്ഥാപനങ്ങൾ
എൻഐആർഎഫ് റാങ്കിങ്ങിൽ കേരളം മികവ് നിലനിർത്തിയെന്ന് മന്ത്രി ആർ ബിന്ദു. സർവകലാശാലകളിലെയും കലാലയങ്ങളിലെയും അടിസ്ഥാന സൗകര്യവികസനമൊരുക്കിയും അക്കാദമിക നിലവാരം വർധിപ്പിച്ചും കേരളത്തിലെ ഉന്നതവി​ദ്യാഭ്യാസ മേഖല മുന്നേറുകയാണ്. സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ ആദ്യ പരിഗണനയാണ്‌ നൽകുന്നതെന്നും   മന്ത്രി ആർ ബിന്ദു പറഞ്ഞു.

കാണുന്നില്ലേ ഈ തലയെടുപ്പ്‌
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയും സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെ സർക്കാർ പ്രവർത്തിച്ചതിന്റെ അംഗീകാരങ്ങളാണ്‌ കേരളത്തെ തേടിയെത്തുന്നത്‌. ഇതിന്റെ ഒടുവിലെ ഉദാഹരണമാണ്‌ എന്‍ഐആര്‍എഫ് റാങ്കിങ്ങിലെ മികച്ച പ്രകടനം. ഇതെല്ലാം എങ്ങനെ അട്ടിമറിക്കാം എന്ന ലക്ഷ്യത്തോടെയാണ്‌ സംഘപരിവർ ചട്ടുകമായി ഗവർണർ വരെ പ്രവർത്തിച്ചത്‌. ചാൻസലർപദവി ദുരുപയോഗം ചെയ്ത്‌ പലതും ചെയ്‌തു. ചട്ടവിരുദ്ധ തീരുമാനം വഴി സർവകലാശാലകളെ വട്ടംകറക്കി. എന്നാൽ, ഗവർണറുടെ ബഹുഭൂരിപക്ഷം നടപടികളും കോടതി  ചവറ്റുകുട്ടയിലിട്ടു. ചട്ടവിരുദ്ധമായി രൂപീകരിച്ച ഏഴ്‌ സെർച്ച്‌ കമ്മറ്റി ഹൈക്കോടതി സ്‌റ്റേ ചെയ്തു.

കേരള സർവകലാശാലയിൽ വൈസ്‌ ചാൻസലർതന്നെ ചാൻസലറുടെ രാഷ്‌ട്രീയ ഇടപെടലിന്‌ കുടപിടിച്ചു. ഉന്നതവിദ്യഭ്യാസ സ്ഥാപനങ്ങളെ എങ്ങനെയും ഇകഴ്‌ത്തുക, അതുവഴി രാഷ്‌ട്രീയ നേട്ടമുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ്‌ ഫ്രെയിംവർക്ക്  മൂല്യ നിർണയത്തിൽ ഒമ്പതാം സ്ഥാനം നേടിയാണ്‌ കേരള സർവകലാശാല  ഇതിന്‌ മറുപടി നൽകിയത്‌. എല്ലാ പ്രതികൂല സാഹചര്യത്തിലും സർവകലാശാലകളെ ഉയർച്ചയിലേക്ക്‌ നയിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ ഏറ്റെടുത്തത്‌. അക്കാദമിക മികവിനൊപ്പം ഭൗതികസാഹചര്യവും മെച്ചപ്പെടുത്തി. ഈ ഇടപെടലുകളാണ്‌ തലയെടുപ്പോടെ നിൽക്കാൻ ഊർജമായത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top