അഗളി > കാണാതായ സൈലന്റ്‌വാലി വാച്ചർ രാജനായുള്ള തിരച്ചിൽ ഒമ്പതുദിവസം പിന്നിട്ടിട്ടും തെളിവൊന്നും ലഭിച്ചില്ല. മെയ് മൂന്നിനാണ് വനത്തിലെ താമസസ്‌ഥലത്തുനിന്ന് രാജനെ കാണാതായത്. ചെരുപ്പും ടോർച്ചും ഉടുമുണ്ടും ഈ ഷെഡിന് സമീപത്തുനിന്ന് കിട്ടിയെങ്കിലും രാജന് എന്ത് സംഭവിച്ചു എന്നതിനെപ്പറ്റി യാതൊരറിവുമില്ല.
പൊലീസും രാജന്റെ ബന്ധുക്കളും ട്രക്കിങ് വിദഗ്ധരും വനം വകുപ്പിനൊപ്പം തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. വന്യമൃഗം ആക്രമിച്ചതാകില്ലെന്ന നിഗമനത്തിലാണ് അധികൃതരും ബന്ധുക്കളും. ഇതോടെ വനത്തിൽ നിലവിലുള്ള നിരീക്ഷണ ക്യാമറകൾക്കു പുറമെ 20 ക്യാമറകൂടി സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു.
മകളുടെ വിവാഹത്തിന് ബന്ധുക്കളെയും അയൽക്കാരെയും ക്ഷണിക്കാൻ 20ന് തിരികെ എത്താമെന്ന് ബന്ധുക്കളോട് പറഞ്ഞാണ് രാജൻ സൈരന്ധ്രിയിലേക്ക് ജോലിക്ക് പോയത്. മാവോവാദി സാന്നിധ്യമുള്ള മേഖലയായതിനാൽ കാടറിയുന്ന രാജനെ ഇവർ വഴി കാട്ടിയായി കൊണ്ടുപോയിട്ടുണ്ടോ എന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. ഇത് അന്വേഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..