16 October Wednesday

'രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റണം, പാര്‍ടി കാണിക്കുന്നത് തോന്ന്യാസം': തുറന്നടിച്ച് ഡോ പി സരിന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

തിരുവനന്തപുരം> 'രാഷ്ട്രീയക്കാരന് രണ്ട് മുഖം പാടില്ല, ഒറ്റമുഖമാണ് വേണ്ടത്. അതുവെച്ച് നേരോട് നേര് പറയാനാകണം, ഇല്ലെങ്കില്‍ അത്തരം മുഖമുള്ളവരായി മാറണം'-  പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിത്വ നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു  ഡോ. പി സരിന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സരിന്‍ യുഡിഎഫിനും കോണ്‍ഗ്രസ് നേതൃത്വത്തിനും പാലക്കാട് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

പറയാനുള്ളത്‌ പറഞ്ഞിട്ടേ പോകൂ. പാലക്കാട് സ്ഥാനാര്‍ഥിയായി നിര്‍ണയിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റണം-സരിന്‍ തുറന്നടിച്ചു. 'രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പുന:പരിശോധിക്കണം. പരിശോധിച്ചില്ലെങ്കില്‍ തോല്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. തന്നെ ആരും പുറത്താക്കിയിട്ടില്ല. ഈ രീതിയില്‍ പോയാല്‍ തെരഞ്ഞെടുപ്പ് തോല്‍ക്കും. കോണ്‍ഗ്രസ് പുന:പരിശോധിക്കണം. നേതൃത്വം കാണിക്കുന്നത് തോന്ന്യാസം. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗം. പാര്‍ടിയില്‍ സുതാര്യത വേണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതായും സരിന്‍ പറഞ്ഞു.  

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഐ എം ആണ് മാതൃക. നേതൃത്വത്തിന് ഇനിയും തിരുത്താന്‍ സമയമുണ്ട്. പാര്‍ടി പരിശോധിച്ചാല്‍ പ്രശ്‌നം തീര്‍ന്നുവെന്നും സരിന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സ്ഥാനാര്‍ഥിയാകാന്‍ സജീവമായി പരിഗണിച്ചിരുന്ന കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ ഡോ. പി സരിന്‍ വിയോജിപ്പുമായി രംഗത്തെത്തിയതോടെ നേതൃത്വം പ്രതിസന്ധിയിലായി. പ്രതിപക്ഷ നേതാവ് അടക്കം തന്നെ അവഗണിച്ചെന്നാണ് സരിന്റെ ആക്ഷേപം. മറ്റു നേതാക്കളെല്ലാം രാഹുലിന്റെ പോസ്റ്റര്‍ പങ്കുവച്ചപ്പോള്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന സരിന്റെ പ്രൊഫൈലിലെവിടെയും അതുണ്ടായില്ല.

ഒറ്റപ്പാലം സ്വദേശിയായ സരിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരനടക്കം താല്‍പര്യം. എന്നാല്‍  ഷാഫി പറമ്പിലും വി ഡി സതീശനും രാഹുലിനെ പിന്തുണച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ രാഹുലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

 ജില്ലയ്ക്ക് പുറത്തുനിന്നുള്ള രാഹുലിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. അന്തിമ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുന്ന വേളയില്‍ സരിന്‍ ഡല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കളെ കണ്ടിരുന്നതായും ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥി വേണ്ട എന്നാവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ രാഹുലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെയാണ് സരിന്‍ രംഗത്തെത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു സരിന്‍. എന്നാല്‍ സിപിഐ എമ്മിന്റെ സ്വാധീന മേഖലയായതിനാല്‍ ജയിക്കാനായില്ല.

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top