25 October Friday

ഏലമലക്കാട് റവന്യുഭൂമിയെന്ന്‌ സംസ്ഥാനം ; തൽക്കാലം പുതിയ പട്ടയം വേണ്ടെന്ന് സുപ്രീംകോടതി

റിതിൻ പൗലോസ്‌Updated: Friday Oct 25, 2024



ന്യൂഡൽഹി
ഇടുക്കിയിലെ ഏലമലക്കാടുകളിലെ (സിഎച്ച്‌ആർ) ഭൂമിയിൽ തൽക്കാലം പുതിയ പട്ടയങ്ങൾ അനുവദിക്കേണ്ടെന്ന്‌ സുപ്രീംകോടതി. നിലവിൽ ഏലം കൃഷി നടത്തുന്നവർക്കോ കർഷകർക്കോ പട്ടയമുള്ളവർക്കോ കോടതി നിർദേശം തിരിച്ചടിയാകില്ല. ജസ്‌റ്റിസ്‌ ബി ആർ ഗവായ്‌, കെ വി വിശ്വനാഥൻ , പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ ബെഞ്ചിന്റേതാണ്‌  നിർദേശം. ദേവികുളം, ഉടുമ്പൻചോല, പീരുമേട്‌ താലൂക്കിലായുള്ള 2,64,885 ഏക്കറിലാണ് തൽസ്ഥിതി തുടരേണ്ടത്‌. സമയക്കുറവ്‌ മൂലം വ്യാഴാഴ്‌ച കേസിന്റെ വിശദാംശത്തിലേക്ക് പോകാൻ കോടതിക്കായില്ല. രേഖകളിലെ വ്യത്യാസം മൂലം ഭൂമിയുടെ സ്വഭാവം നിർണയിക്കാൻ സമയം വേണ്ടിവരും. അതേസമയം, ഇവിടുള്ളത് റവന്യൂ ഭൂമിയാണെന്ന്‌ സംസ്ഥാന സർക്കാരിന്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ നിഷെ രാജൻ, ജയദീപ്‌ ഗുപ്‌ത എന്നിവർ  വ്യക്തമാക്കി.

ലക്ഷക്കണക്കിന്‌ മനുഷ്യർ തലമുറകളായി ജീവിക്കുന്ന ഇവിടെ  മുൻപ്‌ പട്ടയം നൽകിയതും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.  വനഭൂമിയാണെന്ന കേന്ദ്ര ഉന്നതാധികാര സമിതിയുടെ വാദം വസ്‌തുതാപരമായി തെറ്റാണെന്ന്‌ ചീഫ്‌ സെക്രട്ടറി ബുധനാഴ്‌ച സമർപ്പിച്ച സത്യവാങ്‌മൂലത്തിലും എടുത്തുപറഞ്ഞു. മരം വെട്ടുന്നതിനുള്ള അനുമതി മാത്രമാണ്‌ വനംവകുപ്പിന്‌ നൽകാനാവുക. നൂറുവർഷമായി പാട്ടത്തിനും അല്ലാതെയും ഏലക്കൃഷി നടക്കുന്നുണ്ട്‌.  വിജ്ഞാപനം ചെയ്‌താൽ മാത്രമേ പ്രദേശം വനഭൂമിയാകൂ എന്നും ചീഫ്‌ സ്വെകട്ടറി സത്യവാങ്‌മൂലത്തിൽ പറഞ്ഞു. മുൻ യുഡിഎഫ്‌ സർക്കാരുകൾ ഇത്‌ വനഭൂമിയാണെന്ന സത്യവാങ്‌മൂലമാണ്‌ നൽകിയിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top