07 October Monday

പന്നികളെ കുത്തിനിറച്ച്‌ ബോഗി, മൂക്കുപൊത്തി യാത്രക്കാർ

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

തിരുവനന്തപുരം > ട്രെയിനിൽ പന്നികളെ കുത്തിനിറച്ച്‌ കൊണ്ടുവരുന്നത്‌ യാത്രക്കാർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു. ‘പന്നി ഗന്ധിയായ വണ്ടി’ എന്ന പേരിൽ കരുനാഗപ്പള്ളി സ്വദേശി ബിജു തുറയിൽക്കുന്ന്‌ പങ്കുവച്ച ഫേസ്‍ബുക്ക് പോസ്റ്റ് വൈറലായി. കന്യാകുമാരിയിലേക്കുള്ള ട്രെയിനുകളിലാണ് പന്നികളെ കൊണ്ടുവരുന്നത്‌.
25 വർഷമായി ദിവസവും കരുനാഗപ്പള്ളിയിൽനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ ട്രെയിനിൽ യാത്രചെയ്യുന്ന ബിജു തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ ലൈബ്രറേറിയനാണ്. കന്യാകുമാരി –അസം ദിബ്രുഗഡ് വിവേക് എക്സ്പ്രസ്, ജയന്തി ജനത എക്സ്പ്രസ് എന്നിവയിലാണ് രണ്ട്‌ ബോഗികളിൽ നൂറിലധികം പന്നികളെ കുത്തിനിറച്ച്‌ കൊണ്ടുവരുന്നത്‌. മുൻവശത്തെ ബോഗികളായതിനാൽ ദുർഗന്ധം യാത്രക്കാർക്ക്‌ അസഹനീയമായി.

തിരുനെൽവേലിയിൽ നിന്ന്‌ മേഘാലയ, നാഗലാ‌ൻഡ് എന്നിവിടങ്ങളിലേക്കാണ്‌ പന്നികളെ കൊണ്ടുപോകുന്നത്‌. പലകകൊണ്ട്‌ കെട്ടിയടച്ച ബോഗിയിൽ പന്നികൾക്ക് തീറ്റ നൽകാനായി ഫാം ജോലിക്കാരനുമുണ്ട്. രാജ്യത്തെ ഏറ്റവുമധികം ദൂരം സഞ്ചരിക്കുന്ന വിവേക് എക്സ്പ്രസിനു നാലുദിവസ യാത്രയിൽ അമ്പതിലധികം സ്റ്റോപ്പുണ്ട്‌.

പന്നികളെ നിറച്ച ബോഗി

പന്നികളെ നിറച്ച ബോഗി



ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പന്നിഗന്ധിയായ വണ്ടി
ഉത്തരേന്ത്യൻ വണ്ടികളിലെ ദുർഗന്ധത്തിന് കാരണം എന്താണ്? ചിന്തിച്ചിട്ടുണ്ടോ?കന്യാകുമാരി - ദിബ്രുഗഡ് നാറ്റ വണ്ടിയെ പന്നി വണ്ടി എന്ന് ഉറപ്പിച്ച് വിളിക്കാൻ കാരണം ഇന്നലെ കണ്ട കാഴ്ചയാണ്.  ഉത്തരേന്ത്യയിൽ നിന്ന് വരുന്ന ജയന്തിക്കായിരുന്നു മുൻപ് നാറ്റ വണ്ടി എന്ന ബഹുമതി. അതിൽ നിന്നിറങ്ങിയാലും വസ്ത്രങ്ങളിൽ സുഗന്ധദ്രവ്യം പൂശിയതുപോലെ ആ ദുർഗന്ധവും നിറഞ്ഞ് നില്ക്കും.  സുഹൃത്തുക്കളായ ചില ഉദ്യോഗസ്ഥ മാന്യദേഹങ്ങൾ സീറ്റുണ്ടായാലും നാറ്റം കാരണം ഇതിൽ കയറില്ല. മൂക്കിൽ പഞ്ഞിവച്ച് ഇരിക്കേണ്ടി വരുമെന്നാണ് ഇഷ്ടൻമാർ പറയാറ്. നാറ്റത്തിൻ്റെ ഉറവിടം എന്ന് കരുതി വണ്ടിയിലെ പാവങ്ങളെ വെറുതെ സംശയിച്ചു.

അപ്പോഴാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ബഹുമതിയുമായി ആസാമിലെ ദിബ്രുഗഡിലേക്ക് കന്യാകുമാരിയിൽ നിന്ന് ഒരു വണ്ടി വന്നത്.  നാറ്റമെന്നാൽ സർവത്ര നാറ്റം! വണ്ടിയിൽ മാത്രമല്ല പോകും വഴിയൊക്കെ നാറ്റം. കയറുന്നവരൊക്കെ സ്വയം മണത്തു നോക്കുന്നത് കണ്ടിട്ടുണ്ട്. അടുത്തിരിക്കുന്നവരെ ആഞ്ഞ് വലിച്ച് കയറ്റിയും പരീക്ഷിച്ചു. അവരുമല്ലാ. അന്യ സംസ്ഥാന സഹോദരന്മാരോട് മലയാളിക്ക് പണ്ടേയൊരു പുച്ഛം ഉള്ളതാണല്ലോ.

സത്യത്തിൽ ആ പാവങ്ങളെ വെറുതെ സംശയിച്ചു. അവർ വായിൽ പൊടി പാക്ക് തിരുമ്മിവയ്ക്കുന്നതിൻ്റെ നാറ്റം സുലഭമാണ് എന്നതൊക്കെ ശരിതന്നെ. പക്ഷേ ഈ നാറ്റം അതുക്കും മേലെ.! വന്ദേ ഭാരത് ഓടുന്ന ട്രാക്കിന് മീതെയാണന്നോർക്കണം ഈ നാറ്റം അതിവേഗം ബഹുദൂരം പായുന്നത്.

റെയിൽവെ വരുമാനം കൂട്ടാൻ പകുതി മൃഗങ്ങൾക്കായി ബോഗികൾ വിട്ടുകൊടുത്തു. എഞ്ചിൻ കഴിഞ്ഞ് മുന്നിലെ രണ്ട് വാഗണുകൾ നിറയെ സാക്ഷാൽ വരാഹങ്ങൾ ആസാമിലേക്ക് പായുന്നു. ഒരിക്കൽ അവതാരമെടുത്ത് ഭൂമിയെ സംരക്ഷിച്ച സാക്ഷാൽ സൂകരം തന്നെ... കോലം, കിരി, കിടി, ക്രോഡം, ഘോണി, ദംഷ്ട്രി, പോത്രീ, ഭൂദാരം, സ്തബ്ധരോമ എന്നീ പേരുകളിലറിയപ്പെടുന്ന സാക്ഷാൽ പന്നി തന്നെയാണ് മുന്നിൽ നിന്ന് പിന്നറ്റം വരെയുള്ള യാത്രക്കാരെ ദുർഗന്ധത്താൽ അഭിഷേകം ചെയ്യുന്നത്. മൂക്കിലെ രോമം പോലും കരിഞ്ഞു പോകും വിധമുള്ള അസഹനീയ പരിമളം അനുഭവിച്ചറിയാത്ത സ്ഥിരം യാത്രക്കാർ കുറവാണ്. മൂക്കടപ്പുള്ളവർക്ക് മാത്രമേ അതറിയാൻ ഭാഗ്യം കിട്ടാതെ പോകൂ...

ഒന്ന് പറഞ്ഞോട്ടെ... ഈ വാഗണുകൾ ഏറ്റവും പിന്നിലാക്കിയാൽ ഗാർഡ് ഉൾപ്പെടെ ഈ നാറ്റത്തിൽ നിന്ന് രക്ഷപെടില്ലേ? തീവണ്ടി വന്ന കാലം മുതൽ വായു ദേവൻ അതിൻ്റെ വരവ് കണ്ട് ഭയന്ന് പിന്നിലേക്ക് പായുന്നതിനാൽ നാറ്റം മുന്നിൽ നിന്ന് പിന്നിലേക്ക് പായുന്നു. കുളച്ചൽ കാരുടെ മുറുക്കാൻ തുപ്പൽ പാഞ്ഞ് യാത്രക്കാരെ കുളിപ്പിക്കും പോലെ.

സാക്ഷാൽ റെയിൽവെ തമ്പുരാനോട് ഒന്നേ പറയാനുള്ളു; കുത്തിനിറച്ച് കൊണ്ടുവരുന്ന പന്നികളെ ആദ്യം കുളിപ്പിച്ചിട്ട് വണ്ടിയിൽ കയറ്റുക. രണ്ടാമത് മുന്നിൽ ഘടിപ്പിച്ച വാഗണുകൾ ഏറ്റവും പിന്നിലേക്ക് മാറ്റുക. ഏറ്റവും ഭീകര കാഴ്ച ആ പണിക്കൂട്ടത്തിൽ ഒരു മനുഷ്യനും ഉണ്ടായിരുന്നു എന്നതാണ്. വേലി കെട്ടിയ പോലെ പട്ടിയലുകൾ വച്ചടച്ച വാതിൽ. അതിനിടയിലൂടെ മൂക്ക് പുറത്തിട്ട് പാവം പന്നികൾ. കൊല്ലത്തിറങ്ങി മങ്ങിയ വെളിച്ചത്തിൽ രണ്ട് ചിത്രം എടുക്കാതിരിക്കാനായില്ല.

രാത്രി 8 മുതൽ 9 വരെ ആ നാറ്റം സഹിക്കാൻ പെട്ട പാട്. അപ്പോൾ നാലഞ്ച് ദിനരാത്രങ്ങൾ അതിൽ യാത്ര ചെയ്തിട്ട് ഇറങ്ങി വരുന്നവരുടെ അവസ്ഥ! AC യിൽ ഇരിക്കുന്നവർ എന്തറിയുന്നു. പരിഹരിച്ച് തരണം. പരിഹരിച്ചേ പറ്റൂ...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top