16 September Monday

ഓണച്ചന്തകൾ സെപ്തംബർ ആദ്യവാരം; നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവിൽ സപ്ലൈകോ ഔട്ട്‌ലറ്റുകൾ വഴി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

തിരുവനന്തപുരം > ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകള്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്റ്റംബര്‍ 6 മുതല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. കര്‍ഷകരില്‍നിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികള്‍ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഫെയറുകളില്‍ ഒരുക്കും. 

സംസ്ഥാനത്തെ എഎവൈ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഈ വര്‍ഷവും പതിമൂന്ന് ഇനം ഭക്ഷ്യ ഉല്പന്നങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയുടെ  ആഭിമുഖ്യത്തില്‍ വിതരണം ചെയ്യും. ആറു ലക്ഷം പേര്‍ ഗുണഭോക്താക്കളാകുന്ന ഈ സംരംഭത്തിന് 36 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.

ഓണക്കാലത്തു നിത്യോപയോഗ സാധങ്ങള്‍ തടസമില്ലാതെ സപ്ലൈക്കോ ഔട്ട്ലെറ്റുകളില്‍ ലഭ്യമാക്കുന്നതിനു നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍  മാവേലി/സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ വിതരണം ചെയ്യും. ഇതിനു പുറമെ പ്രമുഖ കമ്പനികളുടെ ബ്രാന്‍റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി വില്‍പ്പന നടത്തും.

സെപ്റ്റംബര്‍ 7 മുതല്‍ 14 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 1500 ചന്തകളാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്നത്. ഇതില്‍ 73 എണ്ണം ത്രിവേണി സ്റ്റോറുകളിലൂടെയും ബാക്കിയുള്ളവ സഹകരണ ബാങ്കുകള്‍ മുഖേനയുമാണ് നടത്തുക. സപ്ലൈകോ നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തില്‍ 13 ഇനം സാധനങ്ങള്‍ക്കാണ് സബ്സിഡി നല്‍കുന്നത്. 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ത്രിവേണികളില്‍ സാധനങ്ങള്‍ ലഭ്യമാണ്.

കേരളത്തിലെ ഖാദി ഉത്പന്നങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കുന്നതിന് തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് നല്‍കിവരുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 8 മുതല്‍ സെപ്റ്റംബര്‍ 14 വരെയാണ് ഓണം റിബേറ്റ് മേള. കേരളത്തില്‍ ഖാദി മേഖലയില്‍ പണി എടുക്കുന്ന 15000 തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി ജോലിയും ആനുകൂല്യങ്ങളും ലഭിക്കുവാന്‍ റിബേറ്റ് വില്പന സഹായകമാവും. ഈ ബജറ്റില്‍ റിബേറ്റ് നല്‍കാനായി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൈത്തറി സംഘങ്ങള്‍ക്കും നെയ്ത്തുകാര്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ ആഗസ്റ്റ് 23 മുതല്‍ സെപ്തംബര്‍ 14 വരെ റിബേറ്റോടുകൂടി വില്‍പന നടത്തും. ഓണക്കാലത്ത് സര്‍ക്കാര്‍ ആഭുമുഖ്യത്തിലുള്ള ആഘോഷമൊഴികെ മറ്റെല്ലാ കാര്യങ്ങളും നടക്കും. അതുകൊണ്ട് തന്നെ കലാകാരൻമാരും കച്ചവടക്കാരും സാധാരണ ജനങ്ങളെയാകെയും ഓണവുമായി ബന്ധപ്പെട്ട് പ്രയാസപ്പെടുത്തുന്ന നില ഉണ്ടാകില്ല. കയര്‍ ഫെഡ് ആ​ഗസ്ത് 5 മുതല്‍ സെപ്റ്റംബര്‍ 30 വരെ അവരുടെ കയര്‍ ഉല്‍പ്പങ്ങള്‍ക്ക് പരമാവധി 23 ശതമാനം ഇളവ് നല്‍കും. മെത്തകള്‍ക്ക് പരമാവധി 50 ശതമാനം ഇളവ് നല്‍കും.

2000 കര്‍ഷക ചന്തകള്‍ ഓണത്തിന്‍റെ ഭാഗമായി സെപ്തംബര്‍ 11 മുതല്‍ 14 വരെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സാധാരണ പച്ചക്കറികള്‍ക്ക് മൊത്ത വ്യാപാര വിലയെക്കാള്‍ 10 ശതമാനം കൂട്ടി കര്‍ഷകരില്‍ നിന്ന് സംഭരിച്ച് വിപണി വിലയെക്കാള്‍ 30 ശതമാനം വരെ താഴ്ത്തിയായിരിക്കും വില്‍ക്കുക. ജൈവ പച്ചക്കറികള്‍മൊത്ത വ്യാപാര വിലയെക്കാള്‍ 20 ശതമാനം കൂട്ടി കര്‍ഷകരില്‍ നിന്ന് സംഭരിച്ചും വിപണി വിലയെക്കാള്‍ 10 ശതമാനം വരെ താഴ്ത്തിയും വില്‍ക്കുന്നതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top