01 October Tuesday

തൊഴില്‍നികുതി 
പരിഷ്‌കരണം ഇന്നുമുതല്‍

സ്വന്തം ലേഖികUpdated: Monday Sep 30, 2024


തിരുവനന്തപുരം
തദ്ദേശ സ്ഥാപനങ്ങൾ പിരിക്കുന്ന തൊഴിൽ നികുതി (പ്രൊഫഷണൽ ടാക്‌സ്‌) പരിഷ്‌കരണം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ആറാം സംസ്ഥാന ധനകാര്യ കമീഷൻ‌ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌കരണം. ആറുമാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് നികുതി ഈടാക്കുന്നത്. ഓരോ സാമ്പത്തിക വർഷത്തിലും രണ്ടുതവണയായാണ് തദ്ദേശസ്ഥാപനങ്ങൾ നികുതി സ്വീകരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അംഗീകൃത തൊഴിലാളികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് നികുതി പിരിക്കുന്നത്‌. ആറുമാസത്തെ ശമ്പളം 11,999 വരെയുള്ളവർക്ക് തൊഴിൽനികുതിയില്ല.

ഭരണഘടനാ വ്യവസ്ഥപ്രകാരം തദ്ദേശസ്ഥാപനങ്ങൾക്ക്‌ ഒരു വർഷം പിരിക്കാവുന്ന പരമാവധി തുക 2,500 രൂപ ആണ്‌. ആറുമാസത്തെ അടിസ്ഥാന ശമ്പളവും ഡിഎയും ചേർത്ത്‌ രണ്ടു തവണയായി പരമാവധി 1250 രൂപയാണ്‌ നികുതി. എന്നാൽ, എല്ലാവരിൽ നിന്നും 1250 രൂപ പിരിക്കുന്നതിന്‌ പകരം വരുമാനം അനുസരിച്ച്‌ സ്ലാബ്‌ അടിസ്ഥാനത്തിലാണ്‌ നികുതി ഈടാക്കുന്നത്‌. നിലവിലെ സ്ലാബ്‌ ഗ്രാമപഞ്ചായത്തുകളിൽ 1997ലും നഗരസഭകളിൽ 2006ലുമാണ്‌ നടപ്പാക്കിയത്‌.

നികുതി സ്ലാബ് വർധിപ്പിക്കണമെന്ന്‌ ധനകാര്യ കമീഷനുകൾ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. കൂടാതെ സി ആൻഡ് എജിയുടെ റിപ്പോർട്ടുകളിലും തനത്‌ വരുമാന വർധനക്കായി നികുതി ഉയർത്തണമെന്ന്‌ നിർദ്ദേശം വന്നു. തുടർന്നാണ് ആറാം ധനകാര്യ കമീഷന്റെ രണ്ടാമത്‌ റിപ്പോർട്ടിലെ ശുപാർശ അനുസരിച്ച്‌ നികുതി പരിഷ്‌കരിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top