08 September Sunday

എൻജിനിയറിങ്‌ വിഭാഗം ശുപാർശ കൊല്ലത്ത്‌ പുതിയ റെയിൽവേ ബൈപാസും സ്റ്റേഷനും

സ്വന്തം ലേഖകൻUpdated: Friday Jul 19, 2024

സഞ്‌ജീവ്‌

കൊല്ലം> നഗരത്തിലെ വളവ്‌ ഒഴിവാക്കുന്നത്‌ സാധ്യമല്ലാത്ത സാഹചര്യത്തിൽ സൂപ്പർഫാസ്റ്റ്‌, വന്ദേഭാരത്‌, ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകളുടെ വേഗം കൂട്ടാൻ പുതിയ ലൈൻ (ബൈപാസ്‌) സ്ഥാപിക്കണമെന്ന്‌ കൊല്ലം റെയിൽവേ എൻജിനിയറിങ്‌ വിഭാഗത്തിന്റെ ശുപാർശ.

നാഗർകോവിൽ, എറണാകുളം മാതൃകയിൽ ഇരവിപുരത്തുനിന്നു കല്ലുംതാഴത്തേക്ക്‌ ബൈപാസ്‌ നിർമിക്കണമെന്നാണ്‌ ശുപാർശയിലുള്ളത്‌. കൊല്ലം ബൈപാസിനോട്‌ (ദേശീയപാത) ചേർന്ന്‌ കല്ലുംതാഴത്ത്‌ റെയിൽവേ സ്റ്റേഷൻ നിർമിച്ചുകൊണ്ട്‌ പുതിയ റെയിൽവേ ലൈൻ സ്ഥാപിക്കണമെന്ന നിർദേശം തിരുവനന്തപുരം ഡിവിഷന്റെ സജീവ പരിഗണനയിലാണ്‌. കല്ലുംതാഴം വഴിയാണ്‌ നിലവിൽ എറണാകുളം–- തിരുവനന്തപുരം ലൈനും കൊല്ലം–- പുനലൂർ–- ചെങ്കോട്ട ലൈനും കടന്നുപോകുന്നത്‌. എറണാകുളത്തുനിന്നു കല്ലുംതാഴം വരെ 151 കിലോമീറ്ററും ഇരവിപുരം വരെ 160 കിലോമീറ്ററുമാണ്‌ ദൂരം.

ഇരവിപുരത്തുനിന്നു കല്ലുംതാഴംവരെ ഏകദേശം ഒമ്പതുകിലോമീറ്റർ ദൂരത്തിൽ ബൈപാസ്‌ നിർമിച്ചാൽ നിർമാണച്ചെലവ്‌ കുറയുമെന്നും എൻജിനിയറിങ്‌ വിഭാഗം ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഒരു മണിക്കൂറിലേറെ എടുത്താണ്‌ കൊല്ലത്തുനിന്ന്‌ തിരുവനന്തപുരത്ത്‌ ഓടിയെത്തുക. ബൈപാസ്‌ വന്നാൽ 67 കിലോമീറ്റർ വരുന്ന കൊല്ലം–- തിരുവനന്തപുരം യാത്രയിൽ അരമണിക്കൂറിലേറെ ലാഭിക്കാൻ കഴിയുമെന്ന്‌ ശുപാർശയിൽ പറയുന്നു.

ബൈപാസ്‌ നിർമാണത്തിന്റെ സാധ്യത പരിശോധിച്ചശേഷം തിരുവനന്തപുരം ഡിവിഷൻ എൻജിനിയറിങ്‌ വിഭാഗം നിർദേശം വൈകാതെ റെയിൽവേ ബോർഡിന്‌ സമർപ്പിക്കും. നിർദേശം റെയിൽവേ ബോർഡ്‌ അംഗീകരിച്ചാൽ ഭാവിയിൽ പാസഞ്ചർ, മെമു, എക്‌സ്‌പ്രസ്‌, ഗുഡ്‌സ്‌ ട്രെയിനുകൾ കൊല്ലം സ്റ്റേഷൻ വഴിയും മറ്റ്‌ അതിവേഗ, ദീർഘദൂര ട്രെയിനുകൾ ബൈപാസ്‌ വഴിയുമാകും സർവീസ്‌ നടത്തുക. അടുത്തിടെ ട്രെയിനുകളുടെ വേഗം നൂറിൽനിന്ന്‌ 110 ആയി ഉയർത്തിയിരുന്നു. ഇത്‌ 130 കിലോമീറ്ററാക്കുന്നതിന്റെ ഭാഗമായി വലിയ വളവുകൾ നിവർത്താനും അതിന്‌ സാധ്യമല്ലാത്തിടത്ത്‌ ബൈപാസ്‌ നിർമിക്കാനുമാണ്‌ റെയിൽവേ ആലോപന. ഇതിന്റെ ചുവടുപിടിച്ചാണ്‌ എൻജിനിയറിങ്‌ വിഭാഗം ബൈപാസ്‌ ശുപാർശ സമർപ്പിച്ചത്‌. നേരത്തെ നിതീഷ്‌കുമാർ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെയും ഇത്തരത്തിലൊരു നിർദേശം ഉയർന്നിരുന്നു. കൊല്ലത്ത്‌ പുതിയ പാതയും സ്റ്റേഷനും യാഥാർഥ്യമായാൽ നിലവിലെ സ്റ്റേഷൻ ടെർമിനലായി മാറും. ഇവിടെ സ്റ്റോപ്പ്‌ അവസാനിപ്പിക്കുന്ന കൂടുതൽ ട്രെയിനുകൾ വന്നേക്കാം. ചെന്നൈ റൂട്ടിൽ കൂടുതൽ വണ്ടികൾ തുടങ്ങുകയും ചെയ്യാം.

കൊല്ലം നഗരത്തിൽ 8 ഡിഗ്രി വളവ്‌

കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്ന്‌ തിരുവനന്തപുരത്തേക്കുള്ള ലൈനിൽ എസ്‌പി ഓഫീസുവരെ (700മീറ്റർ) എട്ട്‌ ഡിഗ്രി വളവാ ണുള്ളത്‌. ഇവിടെ ട്രെയിൻ 30 കിലോമീറ്റർ വേഗത്തിലേ ഓടിക്കാൻ കഴിയുന്നുള്ളൂ. തിരുവനന്തപുരത്തുനിന്നു വരുന്ന വണ്ടികൾ എസ്‌എൻ കോളേജ്‌ കഴിഞ്ഞാൽ സ്റ്റേഷൻവരെ പത്ത്‌ മിനിറ്റിലേറെ ഇഴയുകയാണ്‌. കൊല്ലം സ്റ്റേഷനിൽനിന്നു തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളുടെ അവസ്ഥയും ഇതുതന്നെ. എന്നാൽ, നഗരമധ്യത്തിലെ ഈ ഭാഗത്ത്‌ നിലവിലെ ലൈനിലെ വളവ്‌ നിവർത്തുക പ്രയാസമാണ്‌. ലൈനിന്റെ ഇരുവശവും വീടും വ്യാപാരസ്ഥാപനങ്ങളും റോഡുമാണ്‌. അതുകൊണ്ടാണ്‌ ബൈപാസിന്റെ സാധ്യത എൻജിനിയറിങ്‌ വിഭാഗം ശുപാർശ ചെയ്‌തത്‌. ട്രെയിനിന്റെ വേഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പരവൂർ മുതൽ ഇടവ വരെ പാതയിലെ ചെറിയ വളവുകളും നിവർത്തും. ഈ ഭാഗത്ത്‌ നിലവിൽ 80 കിലോമീറ്റർ വേഗത്തിലേ വണ്ടി ഓടിക്കാൻ പറ്റുന്നുള്ളൂ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top