26 September Thursday

സാലറി ചലഞ്ച്‌ : ആദ്യഗഡു
ലഭിച്ചത്‌ 44 കോടി

ഒ വി സുരേഷ്‌Updated: Wednesday Sep 25, 2024



തിരുവനന്തപുരം
വയനാട് പുനരധിവാസത്തിന്‌ സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ  ജീവനക്കാർ സെപ്‌തംബറിലെ ശമ്പളത്തിൽനിന്ന്‌ നൽകിയത്‌ 43.94,56,459 രൂപ (44 കോടി). 2. 90 ലക്ഷം പേരിൽനിന്നായാണിത്‌.  ഒരുമാസത്തെ ലീവ്‌ സറണ്ടർ നൽകാമെന്ന്‌ സമ്മതിച്ചവരുടെ തുകകൂടി വരുന്നതോടെ ഇത് വർധിക്കും. സർക്കാരിൽനിന്ന്‌ ശമ്പളം പറ്റുന്ന 5,45,423 പേരാണുള്ളത്‌. യുഡിഎഫ്‌, ബിജെപി അനുകൂല സംഘടനകൾ നിഷേധാത്മക നിലപാടിലാണ്‌.
ആഗസ്ത്‌ മൂന്നിന്‌ സംഘടനാനേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയിരുന്നു. അഞ്ചുദിവസത്തെയെങ്കിലും ശമ്പളം വയനാടിന്‌ നൽകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥനയെ സംഘടനാനേതാക്കൾ എതിർത്തില്ല.

അഞ്ചു ദിവസത്തെയെങ്കിലും വേതനം നൽകാൻ തയ്യാറുള്ളവർ സമ്മതപത്രം നൽകാൻ ആഗസ്ത്‌ 16ന്‌ സർക്കുലർ വന്നതോടെ, സാങ്കേതികത്വം പറഞ്ഞ്‌ യുഡിഎഫ്‌, ബിജെപി അനുകൂല സംഘടനകൾ എതിർത്തു. സെപ്‌തംബറിലെ ശമ്പളത്തിൽനിന്ന്‌ ഒരുദിവസത്തെയും അടുത്ത രണ്ടുമാസങ്ങളിൽ രണ്ടുദിവസത്തെയും വീതം ശമ്പളം പിടിക്കാനുള്ള സമ്മതപത്രമാണ്‌ ആവശ്യപ്പെട്ടത്‌.

അധ്യാപക സംഘടനയായ കെഎസ്‌ടിഎ 1.57 കോടി രൂപ ഒറ്റദിവസംകൊണ്ട്‌ സമാഹരിച്ചുനൽകി. ഗസറ്റഡ് ഓഫീസേഴ്‌സ്‌ അസോസിയേഷൻ കലാകായിക മത്സരങ്ങൾക്കായി മാറ്റിവച്ച 80 ലക്ഷം രൂപയും സെക്രട്ടറിയറ്റ്‌ എംപ്ലോയിസ്‌ അസോസിയേഷൻ 10 ലക്ഷം രൂപയും നൽകി. ഈ സംഘടനകളെല്ലാം സാലറി ചലഞ്ചിന്റെ ഭാഗവുമാണ്‌. എൻജിഒ യൂണിയൻ അംഗങ്ങളായ നിരവധി പേർ ഒരുമാസത്തെ വേതനം നൽകാനുള്ള സന്നദ്ധതയും അറിയിച്ചിരുന്നു. 

തീയതി നീട്ടി
സാലറി ചലഞ്ചിനുള്ള സമ്മത്രപത്രം നൽകാനുള്ള തീയതി നീട്ടി ധനവകുപ്പ്‌ ഉത്തരവിറക്കി. ചില സംഘടനകളുടെ ആവശ്യപ്രകാരമാണിത്‌. ദുരിതാശ്വാസനിധിയിലേക്ക്‌ വേതനം നൽകാൻ കഴിയാത്ത ജീവനക്കാർക്ക്‌ അവർ ആവശ്യപ്പെടുന്നപക്ഷം സെപ്‌തംബറിലെ ശമ്പളംമുതൽ കുറച്ച്‌ സംഭാവന നൽകാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top