18 September Wednesday
പ്രതികരണം പി വി അൻവറിന് പിന്നാലെ

ആശ്രമം തീവെപ്പ് കേസ് അട്ടിമറിക്കപ്പെട്ടു; സ്വാമി സന്ദീപാനന്ദഗിരി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

ആശ്രമം തീവെപ്പ് കേസ് പൊലീസ് അട്ടിമറിച്ചെന്ന പി.വി അൻവർ എംഎൽഎയുടെ ആരോപണം ശരിവെച്ച് സ്വാമി സന്ദീപാനന്ദഗിരി. ആശ്രമം തീവെപ്പ് കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചു. താനാണ് കത്തിച്ചതെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം” എന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

ആർഎസ്എസിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും എന്നാൽ ആരൊക്കെയാണ് പിന്നലെന്ന് അറിയില്ലെന്നും പ്രതികളെ ആരൊക്കെയോ സഹായിച്ചു എന്നത് ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസിലെ തന്നെ ആർഎസ് എസ് സംഘം തന്നെയാണ് ഇത് ചെയ്തത്. മുഖ്യമന്ത്രിയെയും ഇവർ തെറ്റിദ്ധരിപ്പിച്ചു. ക്രൈംബ്രാഞ്ച് പിന്നീട് കേസ് എടുത്ത് അന്വേഷിച്ചപ്പോഴാണ് എല്ലാം കണ്ടെത്തിയത്.

വാഹനത്തിന് ഇതു വരെ ഇൻഷുറൻസ് ക്ലെയിം തുക കിട്ടിയില്ല. കേസ് അട്ടിമറിക്കപ്പെട്ടു എന്നത് സത്യമാണ്. ഡിവൈഎസ്പി രാജേഷ് റിട്ടയർ ആയതിനു ശേഷം ബിജെപിയുടെ ബൂത്ത് ഏജൻ്റ് ആയിരുന്നു.  എംഎൽഎ പറയുന്നതു പോലെ തനിക്ക് പറയാൻ കഴിയില്ല. അതിന് പരിമിധികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനെ പിന്തുണച്ചയാളാണ് സ്വാമി സന്ദീപാനന്ദ ഗിരിയെന്നും ഇതിനെതുടർന്നാണ് അദ്ദേഹത്തിന്റെ ആശ്രമം കത്തിച്ചതെന്നും. തുടർന്ന് ഈ കേസിലെ പ്രതികളെ രക്ഷപ്പെടാൻ പൊലീസ് നീക്കം നടത്തിയെന്നുമായിരുന്നു പി.വി അൻവറിന്റെ ആരോപണം.

ഡിവൈഎസ്പി രാജേഷാണ് ആശ്രമം കത്തിക്കൽ കേസ് വഴി തിരിച്ചുവിട്ടത്. ഈ ഉദ്യോഗസ്ഥൻ വിരമിച്ച ശേഷം ബിജെപിയിൽ സജീവമാണെന്നും പി.വി അൻവർ പറഞ്ഞിരുന്നു.

ആശ്രമം കത്തിച്ചത് ആർഎസ്എസ് ആണെന്ന് സന്ദീപാനന്ദഗിരി പറഞ്ഞിട്ടും അവരുടെ ഫോൺ രേഖകൾ പരിശോധിച്ചില്ല. ആത്‍മഹത്യ ചെയ്‌ത ആർഎസ്എസ് പ്രവർത്തകന്റെ മരണത്തിന് പിന്നിൽ ആർഎസ്എസ് തന്നെയാണെന്ന സഹോദരന്റെ പരാതിയും ​പൊലീസ് അവഗണിച്ചു. കേസ് എഴുതിത്തള്ളി. അനിയൻ കൂടി ചേർന്നാണ് സന്ദീപനാന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതെന്ന് സഹോദരൻ വെളിപ്പെടുത്തിയിരുന്നതാണ്.

എന്നാൽ, ആർഎസ്എസി​നെതിരെ അന്വേഷിക്കുന്നതിന് പകരം സിപിഎം പ്രവർത്തകരുടെ ഫോൺ സംഭാഷണമാണ് പൊലീസ് പരിശോധിച്ചത്. ആശ്രമത്തിലെ അന്തേവാസികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി.

ആശ്രമം കത്തിക്കൽ കേസിൽ ഐ.പി ബിനു, കാരായി രാജൻ എന്നിവരെ കുടുക്കാൻ പൊലീസ് ശ്രമിച്ചുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. പ്രതിയായ പ്രകാശന്റെ ഫോൺ പൊലീസ് പരിശോധിച്ചില്ലെന്നും പി.വി അൻവർ പറഞ്ഞിരുന്നു.

2018 ഒക്ടോബർ 27ന് പുലർച്ചെയാണ് കുണ്ടമൺകടവിലെ ആശ്രമത്തിന് ആക്രമികൾ തീയിട്ടത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദം സജീവമായിരിക്കെയായിരുന്നു സംഭവം. രണ്ട് കാറുകൾ അടക്കം മൂന്ന് വാഹനങ്ങൾ തീപിടുത്തതിൽ കത്തിനശിച്ചിരുന്നു. കൂടാതെ ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തീയിട്ട ശേഷം ആശ്രമത്തിനു മുന്നിൽ ആദരാഞ്ജലി എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു. കേസിലെ മുഖ്യപ്രതിയായ പ്രകാശിനെ പിന്നീട് ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതും വിവാദമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top