18 September Wednesday

കണ്ണടയ്‌ക്കാം; ആക്ഷേപം 
കോൺഗ്രസിനെതിരെയല്ലേ ; സിമി റോസ്‌ബൽ ജോൺ ഉന്നയിച്ച വെളിപ്പെടുത്തൽ മുക്കി മുഖ്യധാരാ മാധ്യങ്ങൾ

സ്വന്തം ലേഖകൻUpdated: Monday Sep 2, 2024


തിരുവനന്തപുരം
കോൺഗ്രസിൽ സ്‌ത്രീകൾക്ക്‌ അവസരം കിട്ടണമെങ്കിൽ ചില നേതാക്കളുടെ ചൂഷണത്തിന്‌ വഴങ്ങണമെന്ന്‌ എഐസിസി അംഗം സിമി റോസ്‌ബൽ ജോൺ ഉന്നയിച്ച അതിഗുരുതര വെളിപ്പെടുത്തൽ മുക്കി മുഖ്യധാരാ മാധ്യങ്ങൾ. ആക്ഷേപം കോൺഗ്രസിനെതിരെ ആയതിനാൽ പ്രധാന മാധ്യമങ്ങൾ അത്‌ അറിഞ്ഞതായി നടിച്ചില്ല. ഞായറാഴ്‌ച രണ്ടു പത്രമിറക്കിയ മനോരമയ്‌ക്ക്‌ ഒറ്റ കോളത്തിൽ നാലു വാചകത്തിൽ വാർത്ത ഒതുങ്ങി.സമാനമായിരുന്നു മാതൃഭൂമിയടക്കമുള്ള പത്രങ്ങളും പ്രധാന ദൃശ്യമാധ്യമങ്ങളും. കേരളത്തിലെ കോൺഗ്രസിൽ വി ഡി സതീശന്റെ നേതൃത്വത്തിൽ പവർ ഗ്രൂപ്പ്‌ പ്രവർത്തിക്കുന്നുണ്ടെന്നും അവരുടെ ഗുഡ്‌ ബുക്കിൽ ഉൾപ്പെടാത്തവരെ മാറ്റിനിർത്തുന്നുവെന്നും സിമി വെളിപ്പെടുത്തിയിരുന്നു. ഹേമ കമ്മിറ്റി മാതൃകയിൽ കോൺഗ്രസിലും കമ്മിറ്റി വേണമെന്നും നേതാക്കളിൽനിന്ന്‌ ദുരനുഭവമുണ്ടായ നിരവധി വനിതാപ്രവർത്തകർ ഇക്കാര്യം തന്നോടു പറഞ്ഞിട്ടുണ്ടെന്നുമടക്കം അതീവ ഗൗരവതരമായ വെളിപ്പെടുത്തലാണ്‌ സിമി നടത്തിയത്‌.

കോൺഗ്രസിൽ വിമത ശബ്ദമുയർത്തി, പ്രധാന നേതാക്കൾ പല ഘട്ടത്തിലായി പുറത്തുവന്നത്‌ ഇതുമായി ചേർത്തുവായിക്കണം. നിലവിൽ കോൺഗ്രസിലുള്ള വനിതാ നേതാക്കൾ പലപ്പോഴും നേതൃത്വത്തിനെതിരെ രംഗത്തുവന്നിട്ടുമുണ്ട്‌. കോൺഗ്രസിൽ വനിതാ നേതാക്കൾക്ക്‌ പ്രവർത്തിക്കാനാകാത്ത സാഹചര്യമുണ്ടെന്നാണ്‌ സിമി പറയുന്നത്‌. ഡിസിസി ഓഫീസിൽ സ്‌ത്രീ കൊല്ലപ്പെട്ട സംഭവവും മാധ്യമങ്ങൾ മൂടിവയ്‌ക്കാൻ ശ്രമിച്ചിരുന്നു.

സിനിമാ മേഖലയിലെ ആരോപണങ്ങൾ വാർത്തയാകുന്ന സാഹചര്യത്തിലും സമാന ആരോപണം മറച്ചുപിടിച്ചാണ്‌ മാധ്യമങ്ങൾ കോൺഗ്രസ്‌ പക്ഷപാതിത്വം മറയില്ലാതെ വ്യക്തമാക്കുന്നത്‌. കോൺഗ്രസ്‌ നേതാവ്‌ എ വിൻസന്റ്‌ എംഎൽഎയെ ബലാത്സംഗക്കേസിൽ അറസ്‌റ്റ്‌ ചെയ്തപ്പോഴും ബലാത്സംഗം, വധശ്രമം കേസുകളിൽ എംഎൽഎയായ എൽദോസ്‌ കുന്നപ്പിള്ളി പ്രതിയായപ്പോഴും ഇതേ നിലപാടായിരുന്നു.  ആക്ഷേപം കോൺഗ്രസിനോ കോൺഗ്രസ്‌ നേതാക്കൾക്കോ എതിരാണെങ്കിൽ മൂടിവച്ച്‌ സംരക്ഷിക്കുകയെന്ന കലാപരിപാടിയാണ്‌ ഇപ്പോഴും ആവർത്തിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top