27 October Sunday

800 ക്വിന്റൽ അരി കാണാതായ സംഭവം; സപ്ലൈകോ വിജിലൻസ് 
മൊഴിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

കോന്നി > സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ(എൻഎഫ്എസ്എ) ഗോഡൗണിൽനിന്ന്‌ 800 ക്വിന്റൽ അരി കാണാതായ സംഭവത്തിൽ സപ്ലൈകോ വിജിലൻസ് ഉദ്യോഗസ്ഥർ ശനിയാഴ്ച ഗോഡൗണിലെത്തി മൊഴിയെടുത്തു. നാല് ജീവനക്കാരാണ് ഇവിടെയുള്ളത്. റിപ്പോര്‍ട്ട് സപ്ലൈകോ എംഡിക്ക് കൈമാറും.

വെള്ളിയാഴ്ച സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിജിലൻസ് വിഭാഗം പരിശോധന നടത്തി ക്രമക്കേട് സ്ഥിരീകരിച്ചിരുന്നു. എട്ട്‌ ലോഡ് പച്ചരിയും പുഴുക്കലരിയുമാണ് കാണാതായത്. 800 ക്വിന്റലിന് 35 ലക്ഷം രൂപ വില വരും. വിജിലൻസ് ഓഫീസർ ജ്യോതി കൃഷ്ണയുടെ നേതൃത്വത്തിലാണ്‌ വെള്ളിയാഴ്ച മൂന്ന് ഗോഡൗണുകളിൽ പരിശോധന നടന്നത്. ശനിയാഴ്ച ഇതു സംബന്ധിച്ച റിപ്പോർട്ട് ജില്ലാ സപ്ലൈ ഓഫീസർ കെ ജോസി ജോസഫ് കമീഷണർക്ക് കൈമാറി. കമീഷണർ സിവിൽ സപ്ലൈസ് എംഡിയ്ക്ക് റിപ്പോർട്ട് കൈമാറിയ ശേഷമാകും നടപടി  ഉണ്ടാവുക. നിലവിൽ 35 ലക്ഷം രൂപയുടെ ബാധ്യത ഗോഡൗൺ ചുമതലക്കാരായ ഉദ്യോഗസ്ഥരുടെ പേരിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ശനിയാഴ്‌ചയും ഇവിടേക്ക് ലോഡ് എത്തിയിരുന്നു. കാണാതായ ലോഡ് കുറച്ച് പുതിയ കണക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നു മുതൽ വാതിൽപ്പടി വിതരണം തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ഹരീഷ് കെ പിള്ള ദേശാഭിമാനിയോട് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top