27 October Sunday

തേങ്കുറുശി ദുരഭിമാന കൊലപാതകം: ശിക്ഷ നാളെ

സ്വന്തം ലേഖികUpdated: Sunday Oct 27, 2024

തേങ്കുറിശി ദുരഭിമാനക്കൊലയുടെ വിധികേൾക്കാൻ കോടതിയിലെത്തിയ അനീഷിന്റെ സഹോദരങ്ങൾ അരുൺ, അനിൽകുമാർ, അച്ഛൻ ആറുമുഖൻ, അനീഷിന്റെ ഭാര്യ ഹരിത, അമ്മ രാധ എന്നിവർ വിതുമ്പുന്നു

പാലക്കാട് > തേങ്കുറുശി ദുരഭിമാന കൊലപാതകക്കേസിൽ കോടതി തിങ്കളാഴ്‌ച ശിക്ഷ വിധിക്കും. ഇലമന്ദം കൊല്ലത്തറയിൽ അനീഷ്‌ (25) കൊല്ലപ്പെട്ട കേസിൽ പ്രതികളായ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ  ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് (49), അച്‌ഛൻ പ്രഭുകുമാർ (47) എന്നിവരെ കുറ്റക്കാരെന്ന്‌ വെള്ളിയാഴ്‌ച കോടതി കണ്ടെത്തിയിരുന്നു. തുടർന്ന്‌ ശനിയാഴ്‌ച കേസ്‌ വിധി പറയാനായി പരിഗണിച്ചെങ്കിലും വാദി, പ്രതി ഭാഗങ്ങൾ ഉന്നയിച്ച വാദങ്ങൾ പരിശോധിക്കാൻ തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റി. പാലക്കാട് ജില്ലാ ഫസ്റ്റ് ക്ലാസ്‌ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വിനായക റാവുവാണ്‌ വിധി പറയുക.

ശനിയാഴ്‌ച കോടതി കേസ്‌ പരിഗണിച്ചപ്പോൾ കരുതിക്കൂട്ടിയുള്ളതോ ക്രൂരമായതോ ആയ കൊലപാതകമല്ലെന്നും അപൂർവങ്ങളിൽ അപൂർവമല്ലെന്നും ഇനിയൊരു തവണ കൂടി പ്രതികൾ ഇത്തരമൊരു കുറ്റം ചെയ്യില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഓൺലൈനായിട്ടാണ്‌ അഭിഭാഷകൻ വാദമുഖങ്ങൾ നിരത്തിയത്‌. എന്നാൽ ഇത്‌ അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പരമാവധി ശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ  ഉന്നയിച്ചു. ഒരു വികാരവുമില്ലാതെയാണ്‌ പ്രതികൾ കോടതിയിൽ ഹാജരായത്‌. എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്‌ജിയുടെ ചോദ്യത്തിന്‌ ഒന്നുമില്ലെന്നായിരുന്നൂ മറുപടി. അനീഷിന്റെ ഭാര്യ ഹരിത, അച്‌ഛൻ ആറുമുഖൻ, അമ്മ രാധ, സഹോദരന്മാരായ അനിൽ, അരുൺ എന്നിവരും കോടതിയിൽ എത്തിയിരുന്നു.

2020 ഡിസംബർ 25ന്‌ വൈകിട്ട്‌ ആറരയോടെയാണ്‌ കൊലപാതകം.  സാമ്പത്തികവും ജാതീയവുമായി ഉയർന്ന കുടുംബത്തിലെ ഹരിതയെ അനീഷ്‌ വിവാഹം ചെയ്‌തതാണ് കൊലപാതകത്തിന് കാരണമായത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ പി അനിൽ ഹാജരായി. ക്രൈംബ്രാഞ്ചാണ്‌ കേസ്‌ അന്വേഷിച്ച്‌ 75 ദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിച്ചത്‌.

കുറ്റം ചെയ്‌തവർക്ക്‌ 
ശിക്ഷ ലഭിക്കണം

അച്‌ഛൻ, അമ്മാവൻ അങ്ങനെ ഒരു സെന്റിമെന്റ്‌സും ഇല്ല. ആരാണ്‌ കുറ്റം ചെയ്തത്‌ അവർക്ക്‌ ശിക്ഷ കിട്ടണം. പരമാവധി ശിക്ഷയാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഹരിത പറഞ്ഞു. സംഭവത്തിനുശേഷം ഇപ്പോഴും ഭീഷണി തുടരുന്നു. കൊല്ലുമെന്നാണ്‌ പറയുന്നത്‌. നേരിട്ടല്ലാതെ മറ്റ്‌ ആൾക്കാർ വഴിയാണ്‌ ഭീഷണി. അനീഷിന്റെ കുടുംബത്തിൽ താൻ സുരക്ഷിതയാണെന്ന്‌ ഹരിത പറഞ്ഞു.
കൊടുവായൂർ മരിയൻ കോളേജിൽനിന്ന്‌ ഡിഗ്രി പൂർത്തിയാക്കിയ 22 കാരിയായ ഹരിത  ഇപ്പോൾ പിഎസ്‌സി പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിലാണ്‌. അനീഷിന്റെ കുടുംബത്തിനൊപ്പമാണ്‌ താമസം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top