19 September Thursday

ഇളവ്‌ പിൻവലിച്ച് ദേശീയപാത അതോറിട്ടി; ക്യൂ 100 മീറ്റര്‍ കടന്നാൽ ടോൾ നൽകണം

സ്വന്തം ലേഖകൻUpdated: Sunday Sep 1, 2024

തിരുവനന്തപുരം
ദേശീയപാതയുടെ ടോൾപ്ലാസകളിൽ വാഹനനിര 100 മീറ്റർ പരിധിക്കു പുറത്തേക്ക് നീണ്ടാലും ഇനിമുതൽ ടോൾ നൽകണമെന്ന് ദേശീയപാത അതോറിട്ടി. ക്യൂ 100 മീറ്ററിലേറെ ആയാൽ ടോളില്ലാതെ വാഹനങ്ങൾ കടത്തിവിടണമെന്ന ഇളവാണ് ദേശീയപാത അതോറിട്ടി പിൻവലിച്ചത്.

രാജ്യത്ത് ഫാസ്ടാഗ് സംവിധാനം നടപ്പായതോടെയാണ്‌ 10 സെക്കൻഡ് പോലും വാഹനങ്ങൾ കാത്തിരിക്കാൻ പാടില്ലെന്ന ഉദ്ദേശത്തോടെ 2021ൽ ഇളവ് കൊണ്ടുവന്നത്. ഈ നിർദേശം നടപ്പാക്കാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കണമെന്ന് ഹൈക്കോടതി ഉൾപ്പെടെ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

ജിപിഎസ് അധിഷ്ഠിത ടോൾസംവിധാനം നടപ്പാക്കാൻ കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നാണ് സൂചന. കാത്തിരിപ്പ് സമയം അഞ്ചുമിനിറ്റോ അതിൽ കൂടുതലോയുള്ള 100 ടോൾപ്ലാസകളിലെ ട്രാഫിക് നിരീക്ഷിക്കാൻ സിസിടിവി കാമറകൾ സ്ഥാപിച്ച് നിരീക്ഷിക്കും. ഇവിടങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തും.

വരും ജിപിഎസ് അധിഷ്ഠിത ടോൾ

സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ നൽകാൻ അവസരമൊരുക്കുന്ന  സംവിധാനമാണ് ജിപിഎസ് അധിഷ്ഠിത ടോൾ ബൂത്തുകൾ. വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ സഞ്ചരിച്ച ദൂരം കണക്കാക്കിയാണ് വാഹന ഉടമയുടെ ഫാസ്ടാഗ് അക്കൗണ്ടിൽനിന്നും ടോളിനുള്ള പണം ഈടാക്കുക.

 രാജ്യത്തെ എക്‌സ്‍പ്രസ്‍വേ ജിപിഎസ് അധിഷ്ഠിത ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്‌റ്റം (ജിഎൻഎസ്എസ്) പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയിട്ടുണ്ട്. നിർമിതബുദ്ധി കാമറകൾ (എഎൻപിആർ) ഉപയോഗിച്ച് വാഹനത്തിന്റെ നമ്പർപ്ലേറ്റ് സ്‌കാൻ ചെയ്യാനും സാധിക്കും. ദേശീയപാതകളിലെ ടോൾഗേറ്റുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top