07 September Saturday

എഐ ക്യാമറ പദ്ധതിയുമായും എസ്ആർഐറ്റിയുമായും ബന്ധമില്ല; ആരോപണങ്ങൾ വ്യാജമെന്ന് ഊരാളുങ്കൽ സൊസൈറ്റി

വെബ് ഡെസ്‌ക്‌Updated: Monday Apr 24, 2023

തിരുവനന്തപുരം> എ ഐ ക്യാമറകൾ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തിൽ പരാമർശിക്കപ്പെട്ട എസ്ആർഐറ്റി കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നു ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി. എഐ ക്യാമറ പദ്ധതിയുമായി ഊരാളുങ്കലിന് ഒരു ബന്ധവും ഇല്ല. സമൂഹമാദ്ധ്യമങ്ങളിൽ ചിലർ ഉയർത്തുന്ന ആരോപണങ്ങളിൽ പറയുന്ന പേരുകാരാരും ഊരാളുങ്കലിന്റെ ഡയറക്ടർമാരും അല്ല.

ബംഗളൂർ ആസ്ഥാനമായ എസ്ആർഐറ്റി (SRIT India Pvt Ltd.). അവർ ഒരു ആശുപത്രി സോഫ്റ്റ്‌വെയർ വികസനപദ്ധതി 2016-ൽ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കി. ഇതിനായി അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേർന്ന് സംയുക്തസംരംഭം രൂപവത്ക്കരിച്ചു. അതിൻ്റെ പേരാണ് ULCCS SRIT. രണ്ടു സ്ഥാപനത്തിലെയും ഡിറക്റ്റർമാർ അതിൽ അംഗങ്ങൾ ആയിരുന്നു. ULCCS SRIT യുടെ ദൗത്യം 2018-ൽ അവസാനിക്കുകയും തുടർന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു. ULCCS SRIT ഇപ്പോൾ നിലവിലില്ല.

എന്നാൽ, കമ്പനികളുടെ വിവരങ്ങൾ കിട്ടുന്ന zaubacorp.com പോലെയുള്ള ചില വെബ്സൈറ്റുകളിൽൽ എസ്ആർഐറ്റി എന്നു തെരഞ്ഞാൽ ULCCS SRIT Private Limited എന്ന കമ്പനിയുടെ വിവരം‌കൂടി വരാറുണ്ട്. അവരുടെ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാത്തതുകൊണ്ട് ആ വെബ്‌സൈറ്റിൽ ഇപ്പോഴും പഴയ വിവരം കിടക്കുന്നു എന്നുമാത്രം. ഇതു കണ്ടിട്ടാണു പലരും എസ്ആർഐറ്റി എന്നു കേൾക്കുന്നിടത്തെല്ലാം ഊരാളുങ്കലിനെ കൂട്ടിക്കെട്ടാൻ മുതിരുന്നത്. എസ്ആർഐറ്റി അല്ല ULCCS SRIT. എസ്ആർഐറ്റി  സ്വതന്ത്രമായ അസ്തിത്വമുള്ള സ്വകാര്യ കമ്പനിയാണ്. എന്നാൽ എസ്ആർഐറ്റി  പങ്കാളിയായി മുമ്പ് ഉണ്ടായിരുന്ന സംയുക്തസംരംഭമായ ULCCS SRIT ആണ് യഥാർത്ഥ എസ്ആർഐറ്റി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഈ ആരോപണമെല്ലാം.

എസ്ആർഐറ്റി  തന്നെ ഇക്കാര്യം വ്യക്തമാക്കിയത് മുമ്പ് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു: https://tinyurl.com/y6ehunrr. വസ്തുതകൾ ഇതാണ്. എസ്ആർഐറ്റിയുമായോ എഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുമായോ ഊരാളുങ്കലിന് ഒരു ബന്ധവുമില്ല. അതിനാൽ, ഈ വിഷയത്തിൽ ഊരാളുങ്കലിനെ ബന്ധപ്പെടുത്തി നടത്തുന്ന ആരോപണങ്ങൾ പിൻവലിക്കണമെന്നും അത്തരം വാർത്ത നല്കിയ മാദ്ധ്യമങ്ങൾ അതു തിരുത്തി പ്രസിദ്ധീകരിക്കണമെന്നും ഓൺലൈനിൽനിന്നടക്കം ആ പരാമർശങ്ങൾ പിൻവലിക്കണമെന്നും ഊരാളുങ്കൽ സൊസൈറ്റി വാർത്താകുറിപ്പിൽ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top