22 September Sunday

വിഴിഞ്ഞം: കാൽലക്ഷം കടന്ന്‌ 
ചരക്കുനീക്കം

സുനീഷ്‌ ജോUpdated: Sunday Sep 22, 2024

തിരുവനന്തപുരം> വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത്‌ രണ്ടു കപ്പലുകൾ ബർത്തിലെത്തി. ഏഴു കപ്പലുകൾ കൂടി ഉടനെത്തും. ‘എംഎസ്‌സി തവ്‌വിഷി’ വെള്ളി പകൽ ഒന്നരയോടെയും ‘എയ്‌റ’ ശനി വൈകിട്ട്‌ മൂന്നോടെയുമാണ്‌ തീരമണഞ്ഞത്. 800 മീറ്റർ ബെർത്താണ്‌ വിഴിഞ്ഞത്തുള്ളത്‌. തവ്‌വിഷിക്ക്‌ 278 മീറ്റർ നീളവും 40 മീറ്റർ വീതിയും 13.5 മീറ്റർ ഡ്രാഫ്‌റ്റുമുണ്ട്‌. എയ്‌റയ്‌ക്ക്‌ 203 മീറ്റർ നീളവും 26 മീറ്റർ വീതിയും 9.5 മീറ്റർ ഡ്രാഫ്‌റ്റും ഉണ്ട്‌. തുറമുഖത്തെത്തുന്ന 12–-ാമത്തെ കപ്പലാണ്‌ എയ്‌റ.

വിഴിഞ്ഞത്ത്‌ ഒരേസമയം രണ്ട്‌ മദർഷിപ്പുകൾക്ക്‌ ബെർത്ത്‌ ചെയ്യാൻ സൗകര്യമുണ്ടെന്നത്‌ നേട്ടമായി. കണ്ടെയ്‌നറുകൾ ഇറക്കി രാത്രിയോടെ എയ്‌റ തുറമുഖംവിട്ടു. തവ്‌വിഷി ഞായറാഴ്ച തിരിച്ചുപോകും. ട്രയൽ റൺ ആരംഭിച്ചശേഷം ഇതുവരെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്‌ കൈകാര്യം ചെയ്തത്‌  കാൽലക്ഷത്തിലധികം കണ്ടെയ്‌നറാണ്‌. ജൂലൈ 11നാണ്‌ ട്രയൽ റൺ തുടങ്ങിയത്. അന്നും പിറ്റേന്നുമായി രണ്ടായിരത്തിലധികം കണ്ടെയ്‌നറുകൾ ഇറക്കി.

2025 മാർച്ച്‌ 31 വരെ അറുപതിനായിരം ടിഇയു കണ്ടെയ്‌നർ കൈകാര്യം ചെയ്യാനായിരുന്നു ലക്ഷ്യം. ഈ ആഴ്ച ഏഴു കപ്പലുകൾകൂടി എത്തുന്നതോടെ ഇത്‌ മറികടക്കും. ആദ്യമെത്തുന്ന എംഎസ്‌സി അന്നയാണ്‌ ഇതിൽ ഏറ്റവും വലുത്‌. 400 മീറ്ററാണ്‌  നീളം.  

വിഴിഞ്ഞത്ത്‌ ഉടൻ 
എത്തുന്ന കപ്പലുകൾ:

എംഎസ്‌സി കേപ്‌ടൗൺ 3, എംഎസ്‌സി റോസ്‌, എഎസ്‌ ആൽവ, എംഎസ്‌സി അന്ന, എംഎസ്‌സി പലെമോ, എഎസ്‌ സിസിലിയ, എംഎസ്‌സി പോളോ
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top