09 September Monday

ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 108 ആയി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

മേപ്പാടി > വയനാട്ടിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 108 ആയി. മേപ്പാടിയിലെ പ്രഥമിക ആരോ​ഗ്യ കേന്ദ്രത്തിൽ 52 മൃതദേഹം എത്തിച്ചു. 41 പേരെ തിരിച്ചറി‍ഞ്ഞു. ഇതിൽ 22 പുരുഷന്മാരും 18 സ്ത്രീകളും ആണ്. മൂന്ന് പേരുടെ ശരീരഭാ​ഗങ്ങളും ഇവിടെ എത്തിച്ചു. വിംസ് ആശുപത്രിയിൽ 10 പേരുടെ മൃതദേഹം ഉണ്ട്, ആറ് പേരെ തിരിച്ചറിഞ്ഞു. വൈത്തിരി ആശുപത്രിയിൽ ഒരാളുടെ മൃതദേഹം എത്തിച്ചു. ചാലിയാർ പുഴയിൽ നിരവധി മൃതദേഹങ്ങളാണ് ഒഴുകി വന്നത്. 45 മൃതദേഹാവിശിഷ്ടങ്ങൾ നിലമ്പൂരിലെ ആശുപത്രിയിലെത്തിച്ചു. ഇതിൽ ഒരാളെ മാത്രമാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ വേ​ഗത്തിൽ പുരോ​ഗമിക്കുന്നുണ്ട്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ ജനിതക പരിശോധനയിലൂടെ തിരിച്ചറിയാനാണ് ശ്രമിക്കുന്നത്. 128 പേർ ചികിത്സയിലാണ്.  

ദുരന്തബാധിത പ്രദേശങ്ങളിൽ അതിവിപുലമായ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ എയർഫോഴ്സിനും കരസേനക്കുമൊപ്പം എൻഡിആർഎഫ് കേരള ഫയർഫോഴ്‌സ്, പൊലീസ്, വനംവകുപ്പ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ എന്നിവയെല്ലാം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. പുലർച്ചെ രണ്ടിനും നാലിനുമിടയിലുണ്ടായ ഉരുൾപൊട്ടലാണ് മുണ്ടക്കൈ മുതൽ ചൂരൽമല വരെയുള്ള പ്രദേശത്തെ തകർത്തെറിഞ്ഞ് കടന്നുപോയത്. രാത്രി ഉറങ്ങിക്കിടക്കുന്ന ആളുകൾക്ക് മീതെ മണ്ണും, വെള്ളവും വന്നു വീഴുകയായിരുന്നു.  നിരവധിയാളുകൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മണ്ണിനടിയിലും പെട്ടുപോയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

മുണ്ടക്കൈയിലേക്കുള്ള ഏക മാർഗമായ പാലം തകർന്നതാണ് രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ തിരിച്ചടിയായത്. പുഴയ്ക്ക് മുകളിലൂടെ കയർകെട്ടി മറുകരെയെത്തിയ സൈന്യം മുണ്ടക്കൈയിലെ മാർക്കറ്റ് മേഖലയിലെത്തി നൂറോളം പേരെ വെകിട്ടോടെ രക്ഷപെടുത്തി. ഇന്ത്യൻ എയർഫോഴ്സിന്റെ ഹെലികോപ്റ്റർ അതിസാഹസികമായി പ്രദേശത്ത് ലാൻഡ് ചെയ്ത് കുടുങ്ങിക്കിടന്നവരെ എയർലിഫ്റ്റ് ചെയ്യുന്നു. തത്കാലിക പാലത്തിന്റെ നിർമാണവും പൂർത്തിയായി. മഴയ്ക്ക് പിന്നാലെ ചൂരൽമലയിൽ കനത്ത മഞ്ഞ് മൂടിയിരിക്കുന്നത് വെല്ലുവിളിയാകുന്നുണ്ട്. ഇരുട്ടു വീണ് കഴിഞ്ഞാൽ രക്ഷാ ദൗത്യം ബുദ്ദിമുട്ടാകും.

ദുരന്തത്തിൽ മുണ്ടക്കൈ പ്രദേശത്തെ ഭൂരിഭാഗം വീടുകളും ഒലിച്ചുപോയെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. പലവീടുകളിലുള്ളവരെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ജനപ്രതിനിധികൾ പറയുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളും വിനോദ സഞ്ചാരികളും ദുരന്തത്തിൽ കുടുങ്ങിയിട്ടുണ്ടോയെന്നു സംശയിക്കുന്നു. രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കാൻ വേണ്ടതെല്ലാം സംസ്ഥാനവും കേന്ദ്ര സേനകളും ചെയ്യുന്നുണ്ട്. ബംഗളൂരുവിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള എൻഡിആർഎഫിന്റെ സംഘങ്ങൾ ഉടൻ സ്ഥലത്തെത്തും. രണ്ട് എൻഡിആർഎഫ് സംഘങ്ങൾ ഇപ്പോൾ മേഖലയിലുണ്ട്. ഡിഫൻസ് സെക്യൂരിറ്റി ഫോഴ്‌സിന്റെ രണ്ട് ടീമുകളെ കൂടി വയനാട്ടിലേക്ക് എത്തിക്കുന്നുണ്ട്. 130 പേരടങ്ങുന്ന സൈന്യത്തിന്റെ സംഘം തിരുവനന്തപുരത്തു നിന്ന് വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. വയനാട്ടിൽ അടുത്ത മൂന്ന് ദിവസം കൂടി അതിതീവ്ര മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top