24 September Tuesday

മുണ്ടക്കൈ ഉരുൾപൊട്ടൽ: വിദഗ്‌ധസംഘം 25ന്‌ അന്തിമ റിപ്പോർട്ട്‌ നൽകും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

കൽപ്പറ്റ > മുണ്ടക്കൈ ഉരുൾപൊട്ടൽ സംബന്ധിച്ച്‌ പഠിക്കാൻ സർക്കാർ നിയോഗിച്ച, ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘം 25ന്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക്‌ അന്തിമ റിപ്പോർട്ട്‌ നൽകും. ആറംഗസംഘം രണ്ടുതവണയായി ദുരന്തമേഖലയിലെത്തി പഠനം നടത്തിയിരുന്നു.

പാറയും മണ്ണും മണലും ഉൾപ്പെടെ 25 ലക്ഷം മീറ്റർ ക്യൂബ്‌ വസ്തുക്കൾ ഉരുൾപൊട്ടലിൽ ചൂരൽമലയിലേക്ക്‌ ഒഴുകിയെത്തിയെന്നാണ്‌ നാഷണൽ സെന്റർ ഫോർ എർത്ത്‌ സയൻസ്‌ സ്‌റ്റഡീസിലെ മുൻ ശാസ്‌ത്രജ്ഞൻ ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതിയുടെ കണ്ടെത്തൽ. അതിശക്ത മഴയിൽ പാറയും മണ്ണും നിരങ്ങിയിറങ്ങിയതാണ്‌ ഉരുൾപൊട്ടലിന്റെ കാരണം. രണ്ടോ മൂന്നോ ഇടത്ത്‌ അണക്കെട്ടുപോലെ  രൂപപ്പെട്ട്‌ പൊട്ടിയത്‌ (ഡാമിങ് ഇഫക്ട്‌) ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചു. 18ന്‌  അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാനായിരുന്നു തീരുമാനം. ഓണം അവധിയെ തുടർന്നാണ്‌ നീണ്ടത്‌. പ്രാഥമിക റിപ്പോർട്ട്‌ നേരത്തെ സർക്കാരിന്‌ നൽകി. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കണ്ടെത്തിയ സ്ഥലങ്ങൾ പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകി.

ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രംവരെ സംഘം പരിശോധിച്ചു. ചൂരൽമല മുതൽ സൂചിപ്പാറവരെ സുരക്ഷിതവും അല്ലാത്തതുമായ പ്രദേശങ്ങളും നിർണയിച്ചു. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉപദേശകസമിതിയും ദുരന്തമേഖലയിൽ  പരിശോധന നടത്തി. വിദഗ്‌ധ സമിതി നൽകുന്ന അന്തിമ റിപ്പോർട്ട്‌, ഉപദേശക സമിതി പരിശോധിച്ച്‌ ഇവരുടെ കണ്ടെത്തലുകൾകൂടി ഉൾപ്പെടുത്തി സർക്കാരിന്‌ നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top