19 September Thursday

മാധ്യമവേട്ട ; സ്വന്തം നാടിനെ ഒറ്റുകൊടുക്കുന്നവർ

പ്രത്യേക ലേഖകൻUpdated: Wednesday Sep 18, 2024

വയനാടെന്ന കണ്ണീർമുറിവിൽ മുളകുപുരട്ടുന്നവർ  മനുഷ്യരാണോ? കേരളത്തെ അടിക്കാൻ നിൽക്കുന്ന കേന്ദ്രത്തിന് വടി നൽകുന്നവർ മലയാളികളാണോ? എസ്റ്റിമേറ്റിനെ എക്‌സ്‌പെൻഡിച്ചറാക്കി കള്ളകഥ പിന്തുടർന്നവർ തലയിൽ 
മുണ്ടിട്ട് ഓടിയിട്ടും ചിലരാ മാലിന്യത്തിൽ മുങ്ങിത്തപ്പുകയാണ്‌ ഇപ്പോഴും. 
കേരളത്തിന് അർഹമായതൊന്നും കേന്ദ്രം നൽകാതിരിക്കുമ്പോൾ ചെറുവിരലനക്കാത്തവരാണ് ഇവർ. ദുരന്തത്തെയും തോൽപ്പിക്കുന്ന ഈ ദുരന്തങ്ങളെ മാധ്യമവേട്ടക്കാരെന്ന്‌ ചരിത്രം 
വിലയിരുത്തും


തിരുവനന്തപുരം
സത്യം ഏന്തെന്ന്‌ വ്യക്തമായിട്ടും , കൊടിയ ദുരന്തത്തിനിരയായ വയനാടിന്റെ പുനർനിർമാണത്തിനുള്ള കേന്ദ്ര സഹായം നേടിയെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമത്തെ  ഒറ്റുകൊടുത്ത്‌ മാധ്യമങ്ങൾ.ദുരന്തത്തിൽ അടിയന്തര കേന്ദ്രസഹായം ആവശ്യപ്പെട്ട് പ്രതീക്ഷിത കണക്കുസഹിതം നൽകിയ നിവേദനത്തെ ചെലവഴിച്ച തുകയെന്ന പച്ചനുണയാക്കി ആഘോഷിച്ചവർ വയനാട്‌ പുനർനിർമാണ ശ്രമങ്ങളെയാണ്‌ തുരങ്കംവയ്‌ക്കുന്നത്‌. ഇടതുവിരോധത്തിന്റെ ആധിക്യത്തിൽ കേരളം തകർന്നാലും വിരോധിമില്ലെന്ന്‌ ചിന്തിക്കുന്ന ഇക്കൂട്ടർ വസ്‌തുത മനസിലാക്കിയിട്ടും ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചു.

മുഖ്യമന്ത്രി വസ്‌തുത വിശദീകരിച്ചപ്പോൾ ചില മാധ്യമങ്ങൾ കുപ്രചാരണത്തിൽനിന്ന്‌ പിന്മാറി. എന്നാൽ മനോരമയടക്കമുള്ള ചിലർ ദുരന്തമുഖത്തും നശീകരണ ലക്ഷ്യത്തോടെ ഇടപെട്ടു. നിഷ്‌ക്കളങ്കമെന്ന്‌ തോന്നിക്കുംവിധം ‘കണക്കുപിഴ’ ‘വിവാദം തള്ളി സർക്കാർ’ തുടങ്ങി വാർത്തകളിലൂടെ ആശയക്കുഴപ്പമുണ്ടാക്കാനാണ്‌ മുതിർന്നത്‌.

ദുരന്തമേഖലയിലേക്ക്‌ പരമാവധി ധനസഹായം ലഭ്യമാക്കാൻ മാനദണ്ഡങ്ങൾ പ്രകാരം കണക്ക്‌ തയ്യാറാക്കുന്നത്‌ എങ്ങിനെയെന്ന്‌ അറിയാത്തവരല്ല ഈ മാധ്യമങ്ങൾ. കണക്കുകൾ തലങ്ങും വിലങ്ങും പരിശോധിച്ചും പതിവ്‌ വെട്ടലുകൾക്കും ശേഷമാണ്‌ കേന്ദ്രം തുക അനുവദിക്കുന്നത്‌. അതുപോലും തടയുക എന്ന ലക്ഷ്യമിട്ടാണ്‌ കള്ളവാർത്തയുമായി ഇവരിറങ്ങിയത്‌. ആഗസ്‌ത്‌ 17ന്‌ സമർപ്പിച്ച നിവേദനം ഓണം കഴിഞ്ഞ്‌, മറ്റ്‌ വാർത്തയോ ചർച്ചയോ ഇല്ലാത്ത സമയത്ത്‌ ആസൂത്രിതമായാണ്‌ ‘പുറത്തു’കൊണ്ടുവന്നതെന്ന്‌ കാണാം, സ്വിച്ചിട്ടതുപോലെ യുഡിഎഫ്‌, ബിജെപി നേതാക്കളുടെ പ്രതികരണങ്ങളും.

ദുരന്തസഹായങ്ങളെ പോലും രാഷ്‌ട്രീയവൽകരിച്ച കേന്ദ്രം വയനാടിന്റെ നാലിലൊന്നുപോലും നഷ്ടമില്ലാത്ത സംസ്ഥാനങ്ങളിലേക്ക്‌ വൻ തുകയാണ്‌ ഒഴുക്കുന്നത്‌. വയനാട്‌ ദുരന്തത്തെ തീവ്രസ്വഭാവമുള്ളതായി പ്രഖ്യാപിച്ചിരുന്നുവെങ്കിൽ കിട്ടുമായിരുന്ന വലിയസഹായ സാധ്യതയും കേന്ദ്രം അടച്ചു. അതിലൊന്നും തെല്ലും ആശങ്കയില്ലാത്ത  മാധ്യമങ്ങളാണ്‌ എന്തെങ്കിലും സഹായം കിട്ടാനുള്ള സാധ്യതയും അടയ്‌ക്കുന്നത്‌. ചൊവ്വ ഇറങ്ങിയ മലയാള മനോരമയടക്കമുള്ള ചില പത്രങ്ങൾ അത്‌ തെളിയിച്ചു. സ്വന്തം നാടിന്‌ ഒരു നേട്ടവുമുണ്ടാകരുതെന്ന്‌ കരുതിക്കൂട്ടി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ ലോകത്ത്‌ മറ്റെവിടെയെങ്കിലും കാണുക വിരളമായിരിക്കും.

അതുമതിയാകില്ല; അവരുടെ കണ്ണീരൊപ്പാൻ
ദുരന്തബാധിതർക്ക്‌ സഹായധനം അനുവദിക്കാൻ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച എസ്‌ഡിആർഎഫ്‌ മാനദണ്ഡങ്ങളിൽ നിറയെ അശാസ്‌ത്രീയത. ഇതുപ്രകാരം ദുരന്തബാധിതർക്ക്‌ ലഭിക്കുക നാമമാത്ര തുക. ഇക്കാര്യം മുൻകൂട്ടിക്കണ്ടാണ്‌ കേരളം എസ്‌റ്റിമേറ്റ്‌ തയ്യാറാക്കിയതെന്ന വസ്തുത മറച്ചുവച്ചാണ്‌ അധികതുക ചെലവിട്ടെന്ന  പ്രചാരണവുമായി മാധ്യമങ്ങളുടെ സഹായത്തോടെ ബിജെപിയും യുഡിഎഫും രംഗത്തിറങ്ങിയത്‌.

എസ്ഡിആർഎഫ് മാനദണ്ഡമനുസരിച്ച്‌ 10 ഇനങ്ങളിലായി 214 കോടിയാണ്‌ ചെലവ്‌.  സംസ്ഥാനത്തിന്റെ പ്രതീക്ഷിത നഷ്ടമാകട്ടെ 524 കോടിയും. വീടുനിർമാണത്തിന് 1.2 ലക്ഷം രൂപയേ കേന്ദ്രം നൽകൂ. കേരളം നിർമിക്കാനുദ്ദേശിക്കുന്നത്‌ 15 ലക്ഷം രൂപയുടെ വീടാണ്‌. 40മുതൽ 60 ശതമാനംവരെ പരിക്കേറ്റവർക്ക്‌ 74,000 രൂപ അനുവദിക്കാമെന്നാണ്‌ കേന്ദ്ര മാനദണ്ഡം. 60 ശതമാനത്തിനുമുകളിൽ പരിക്കേറ്റവർക്ക്‌ രണ്ടര ലക്ഷവും. ഗുരുതര പരിക്കേറ്റവർക്ക്‌ 16,000 രൂപയും ഒരാഴ്ചയിൽ താഴെ ആശുപത്രിവാസം അനുഭവിക്കുന്നവർക്ക്‌ 5400 രൂപയും അനുവദിക്കാം. ആയുഷ്‌മാൻ ആരോഗ്യയോജന പ്രകാരം ചികിത്സയ്‌ക്ക്‌ ആനുകൂല്യമില്ല.

മുണ്ടക്കൈയിലും ചൂരൽമലയിലും ദുരിതമനുഭവിക്കുന്നവർക്ക്‌ സംസ്ഥാനം അനുവദിച്ച തുക ഇതിനെല്ലാം മുകളിലാണ്‌. ജീവനോപാധി നഷ്ടമായ കുടുംബങ്ങളിലെ രണ്ടുപേർക്ക്‌ ദിവസം 300 രൂപയാണ്‌ നൽകുന്നത്‌.   മാസം 6000 രൂപയാണ്‌ വാടക. മരിച്ചവരുടെ ആശ്രിതർക്ക്‌ നാലുലക്ഷം രൂപയാണ്‌ എസ്‌ഡിആർഎഫ്‌ പ്രകാരം അനുവദിക്കുന്നത്‌. വയനാട്ടിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്‌ സർക്കാർ പ്രഖ്യാപിച്ചത്‌ ആറുലക്ഷം രൂപയാണ്‌. ദുരന്തനിവാരണ നിധിക്കുപുറമെയുള്ള സഹായവും കേരളം നൽകുന്നുണ്ട്‌.

ഇതുവരെ നൽകിയത് 10.9 കോടി
മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള സർക്കാർ ധനസഹായ വിതരണം 10.9 കോടി കവിഞ്ഞു. തിരുവോണത്തിന്റെ തലേദിവസംവരെയുള്ള കണക്കാണിത്. 10,90,28,300 രൂപ അനുവദിച്ചു. ദുരിതം ബാധിച്ച 946 കുടുംബങ്ങൾക്ക്‌ പതിനായിരം രൂപവീതം  നൽകി. മരണപ്പെട്ടവരുടെ ആശ്രിതർക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നുമായി നൽകുന്ന ആറ്‌ ലക്ഷം രൂപ 114 കുടുംബങ്ങൾക്ക്‌ അനുവദിച്ചു. 6.84 കോടി രൂപയാണ്‌ ഈ ഇനത്തിൽ നൽകിയത്‌.

ഉപജീവനത്തിനായി 1557 പേർക്ക്‌ 300 രൂപവീതം അനുവദിച്ചു. 4,35,200 രൂപയാണ്‌ വിനിയോഗിച്ചത്‌. ഗുരുതര പരിക്കേറ്റ്‌ ഒരാഴ്‌ചയിൽ താഴെ ആശുപത്രിയിൽ കഴിഞ്ഞ എട്ടുപേർക്ക്‌ 4,35,200 രൂപയും ഒരാഴ്‌ചയിൽ കൂടുതലുണ്ടായിരുന്ന 26 പേർക്ക്‌ 17,16,000 രൂപയും നൽകി. മരിച്ചവരുടെ ആശ്രിതർക്ക്‌ പിഎംഎൻആർഎഫിൽനിന്ന്‌ 2.28 കോടി രൂപ നൽകി. 114 കുടുംബങ്ങൾക്കാണ്‌ ഈ തുക ലഭിച്ചത്‌. മൃതദേഹ സംസ്‌കാരത്തിനായി 173 കുടുംബങ്ങൾക്ക്‌ പതിനായിരം രൂപ വീതം നേരത്തെ നൽകിയിരുന്നു.
താൽക്കാലികമായി പുനരധിവസിപ്പിച്ച 670 കുടുംബങ്ങൾക്ക്‌ ആദ്യമാസത്തെ വാടകയായ ആറായിരം രൂപവീതം നൽകി. 4,02,000 രൂപയാണ്‌ വാടക ഇനത്തിൽ നൽകിയത്‌. സ്ഥിരം പുനരധിവാസം പൂർത്തിയാകുന്നതുവരെ വാടക നൽകും. അർഹരായ ആർക്കെങ്കിലും  ധനസഹായം ലഭിക്കാതെയുണ്ടെങ്കിൽ കണ്ടെത്താൻ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അദാലത്ത് സംഘടിപ്പിച്ചു. ഇവർക്കും സഹായം നൽകും.
 

യുഡിഎഫ്‌ കാലത്തോ
പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നഷ്ടപരിഹാരത്തിനായി കേന്ദ്രസർക്കാരിനുമുന്നിൽ സമർപ്പിക്കുന്ന കണക്ക്‌ തയ്യാറാക്കുന്നത്‌ അതത്‌ കാലത്തുള്ള കേന്ദ്രമാർനിർഗനിർദേശപ്രകാരം. 2012ലെ വരൾച്ചാകാലത്ത്‌ അന്നത്തെ യുഡിഎഫ്‌ സർക്കാർ തയ്യാറാക്കി നൽകിയത്‌ പ്രതീക്ഷിക്കുന്ന ചെലവ്‌ എന്ന നിലയിൽ 19, 95,38,780 (1995.38 കോടി) രൂപയുടേതാണ്‌.

അടിയന്തര സഹായം ആവശ്യപ്പെട്ട്‌ 2012 സെപ്‌തംബർ 17ന്‌ സമർപ്പിച്ച നിവേദനത്തിൽ അന്നത്തെ യുഡിഎഫ്‌ സർക്കാർ ആവശ്യപ്പെട്ടത്‌ 1468.63 കോടി രൂപയാണ്‌. ഇതും ചെലവുചെയ്‌തതിന്റെ കണക്കല്ല. ആവശ്യമായ തുകയാണ്‌. അതേവർഷം ഒക്‌ടോബർ 31ന്‌ കൂടുതൽ വിപുലീകരിച്ച്‌ 1995.38 കോടിയുടെ കണക്കും നൽകി.  2012–- 13ലെ മഴക്കെടുതിയും മണ്ണിടിച്ചിലും സംബന്ധിച്ച നിവേദനത്തിൽ 1428.75 കോടി ആവശ്യപ്പെട്ടതും പ്രതീക്ഷിത കണക്കാണ്‌. യുഡിഎഫ്‌ സർക്കാർ കാലത്ത്‌ ആറുതവണയെങ്കിലും ധനസഹായത്തിന്‌  നിവേദനം നൽകിയിട്ടുണ്ട്‌. 


 

ആവശ്യപ്പെടുന്നത്‌ കിട്ടില്ല
വിവിധ പ്രകൃതിദുരന്തങ്ങളിൽ സംസ്ഥാന ദുരന്ത നിവരാണ അതോറിറ്റി വഴി സർക്കാർ തയ്യാറാക്കിനൽകുന്ന നഷ്ടപരിഹാരക്കണക്കിൽ അതിന്റെ പകുതി പോലും ലഭിക്കാറില്ല. 2019ലെ വെള്ളപ്പൊക്കത്തെത്തുടർന്ന്‌ മാനദണ്പ്രകാരം 2101.88 കോടി ആവശ്യപ്പെട്ട്‌ നിവേദനം നൽകിയെങ്കിലും കേന്ദ്രം സഹായിച്ചില്ല. വയനാട്‌ ദുരന്തത്തിന്‌ 50 ദിവസം പിന്നിട്ടിട്ടും ധനസഹായം അനുവദിക്കുമെന്നു പറഞ്ഞതല്ലാതെ നടപടിയുണ്ടായിട്ടുമില്ല. ഇതിനുവേണ്ടി സമർപ്പിച്ച നിവേദനത്തെയാണ്‌ വിവാദമാക്കി സഹായം ലഭിക്കുന്നത്‌ ഇല്ലാതാക്കാനുള്ള മാധ്യമ നീക്കവും.


 


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top