19 September Thursday

മുണ്ടക്കൈ ദുരന്തം ; കുട്ടികളുടെ സംരക്ഷണത്തിന്‌ സമഗ്രപദ്ധതി വേണം : ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024


കൊച്ചി
വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടമായ കുട്ടികളുടെ സംരക്ഷണവും പഠനവും ഉൾപ്പെടെയുള്ളവയ്‌ക്ക് സമഗ്രപദ്ധതി ആവിഷ്‌കരിക്കണമെന്ന്‌ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ സർക്കാരിനോട്‌ നിർദേശിച്ചു. കുട്ടികളുടെ മാനസികസംഘർഷം പരിഹരിക്കാനുള്ള ദീർഘകാല പദ്ധതിയുടെ വിശദാംശങ്ങൾ അറിയിക്കണമെന്നും ജസ്‌റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്‌റ്റിസ് വി എം ശ്യാംകുമാറും അടങ്ങിയ ബെഞ്ച് പറഞ്ഞു.

മാനസികസംഘർഷം പരിഹരിക്കാൻ വിദഗ്‌ധരടങ്ങുന്ന ടീമിന്റെ മേൽനോട്ടത്തിൽ കുട്ടികൾക്ക്‌ കൗൺസലിങ്‌ ആവശ്യമാണ്.  ദുരന്തബാധിതർക്കായി പ്രത്യേക ഇൻഷുറൻസ്‌ പരിഗണിക്കണം.  ദുരന്തമേഖലയിലെ പരാതിപരിഹാര സെല്ലിൽ ലഭിക്കുന്ന പരാതികൾ രണ്ടാഴ്ചയ്‌ക്കുള്ളിൽ തീർപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
യുണിസെഫ് മാനദണ്ഡപ്രകാരമുള്ള കൗൺസിലിങ്ങും മറ്റു നടപടികളും കുട്ടികളുടെ കാര്യത്തിൽ സ്വീകരിച്ചെന്ന് അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് വിശദീകരിച്ചു. ആരോഗ്യപ്രവർത്തകർ 964 വീടുകളിലെത്തി നടപടികളെടുത്തു. രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾ ഫോസ്‌റ്റർ കെയർ സംരക്ഷണയിലാണ്. ഇവരെ പഠിപ്പിക്കുന്ന അധ്യാപകർക്ക് സ്‌കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശീലനം നൽകുന്നുണ്ട്‌. കണ്ടെത്താത്തവരുടെ കുടുംബത്തിന്‌ ഓഖി സഹായ മാതൃകയിൽ ധനഹായം നൽകുന്നത്‌ പരിഗണനയിലാണെന്നും സർക്കാർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top