09 October Wednesday

ഓർമമഴ നനയാം ഈ ഓലക്കുടയിൽ

കെ പ്രീയേഷ്‌Updated: Wednesday Oct 9, 2024

ചിത്രം: ജ​ഗത് ലാൽ

മയ്യിൽ > കേരളത്തിന്റെ സാംസ്കാരിക പൈതൃകങ്ങളിൽ പ്രധാനിയായിരുന്നു ഓലക്കുടകൾ, ആ ഓലക്കുടകളെ പലരും പഴയകാലത്തിന്റെ ഓർമ്മകളിലേക്ക് മാറ്റിനിർത്തിയെങ്കിലും ഒറപ്പടിയിലെ കെ കെ മാധവിക്കത് ജീവിതത്തിൽ ഇഴകിചേർന്ന പാരമ്പര്യ വാസനയായിരുന്നു. ക്ഷേത്രങ്ങളിലും കാവുകളിലും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന തൃക്കൈകുട എന്ന ഓലക്കുടയുടെ നിർമ്മാണ രംഗത്ത് അമ്പത്തിയേഴ് വര്ഷം പിന്നിടുകയാണ് മാധവി.

അച്ഛൻ കപ്പണപ്പറമ്പിൽ രാമനും അമ്മ കൂവോത്ത് കുനിമ്മൽ പാറുവും ഓലക്കുടകൾ നിർമ്മിക്കുന്നത് കണ്ടാണ് മാധവിയും പാരമ്പര്യമായി തൃക്കൈകുട ( ഓലക്കുട) നിർമ്മാണ രംഗത്തേക്ക് കടന്നത്. ഒറപ്പടി സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന സമയമാണ് ഓലക്കുട നിർമ്മാണത്തിൻ്റെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങിയത്. ഇപ്പോൾ അറുപത്തി എട്ടാം വയസിലും പാരമ്പര്യമായി ലഭിച്ച ഓലക്കുട നിർമ്മാണം തുടരുന്നു. തൊഴിലുറപ്പ് ജൊലിക്കിദയിലും ഓലക്കുട നിർമ്മാണത്തിന് പ്രത്യേകം സമയം മാധവി കണ്ടെത്താറുണ്ട്. മുൻ കാലങ്ങളിൽ ആചാരക്കുട എന്നതിനു പുറമെ സമ്പന്ന തറവാട്ടുവീടുകളിൽ ഉള്ളവർക്ക് ഓലക്കുടയും കന്നുകാലി പൂട്ടുന്നവർക്ക് തലക്കുടയും കർഷക തൊഴിലാളികൾക്ക് നാട്ടിക്കുടകളും ഉപയോഗിക്കുമായിരുന്നെങ്കിലും ഇന്ന് ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായും ഓണക്കാലത്ത് മാവേലി വേഷത്തിനുമാണ് ഓലക്കുട ഉപയോഗിച്ചു വരുന്നത്. ആവശ്യക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും താനുണ്ടാക്കുന്ന ഓരോ കുടകളും ആസ്വദിച്ച് ചെയ്യുകയാണ് പാരമ്പര്യ കല കൈവിടാതെ സൂക്ഷിക്കുന്ന ഈ നാട്ടുകലാകാരി. ഓട, മുള, പനയോല തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് ഈ മേഖലയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് മാധവി പറയുന്നു.

പുതിയ തലമുറയിൽ പെട്ടവർ ഈ രംഗത്തേക്ക് കടന്നു വരാൻ വേണ്ടി കേരള ഗണക കണിശ സഭ കണ്ണൂരിൽ സംഘടിപ്പിച്ച ഓലക്കുട നിർമ്മാണ പരിശീലനക്കളരിയിൽ വെച്ച് നിരവധി പേർക്ക് പഴമയുടെ പാരമ്പര്യ കല പകർന്നു നൽകാനും മാധവിക്ക് സാധിച്ചു.
2019 ൽ തൃശൂരിൽ വെച്ച് നാട്ടുകലാകാരക്കൂട്ടം "നാട്ടുപച്ച" അവാർഡും നൽകി ആദരിച്ചിട്ടുണ്ട്. ഉത്തരമലബാറിലെ കനലാട്ടകാവുകളുണരുന്നതോടെ മാധവിയുടെ തൃക്കൈക്കുടകൾക്ക് ആവശ്യക്കാർ വർധിക്കാൻ പോകുകയാണ്. വരും ദിവസങ്ങളിൽ ഒട്ടുമിക്ക കാവുകളിലും മാധവിയുടെ തൃക്കൈകുടകളാണ് കാണാനാകുക. പരേതനായ സി രാഘവനാണ് ഭർത്താവ്.
കെ കെ സജേഷ്, കെ കെ നിമിഷ എന്നിവരാണ് മക്കൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top