08 September Sunday

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ്‌ ആക്രമണം; രണ്ട്‌ ജവാൻമാർക്ക്‌ വീരമൃത്യു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

പ്രതീകാത്മക ചിത്രം

റായ്പുർ: ഛത്തീസ്ഗഢില്‍ മാവോവാദികള്‍ നടത്തിയ ഐഇഡി സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ബിജാപുർ ജില്ലയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സ്‌പെഷ്യൽ ടാസ്ക് ഫോഴ്സിലെ ചീഫ് കോൺസ്റ്റബിൾ ഭരത് ലാൽ സാഹു, കോൺസ്റ്റബിൾ സതേർ സിങ്ങ് എന്നിവരാണ് കൊല്ലപ്പെട്ടത്‌. നാല് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു.  

നക്സൽ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ആയിരുന്നു സ്ഫോടനം. പരിക്കേറ്റ ജവാന്മാർ നിലവിൽ പ്രദേശത്തെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ വിദ​ഗ്ധ ചികിത്സയ്ക്കായി റായ്പുരിലേക്ക് എയർലിഫ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ബീജാപൂർ, -സുക്മ-ദന്തേവാഡ ജില്ലകളുടെ  വനമേഖലങ്ങളിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം മടങ്ങുമ്പോഴാണ് സംഭവം.

ജൂൺ 23-ന് ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ മാവോവാദികൾ കുഴിച്ചിട്ട ഐഇഡി പൊട്ടിത്തെറിച്ച് മലയാളി ഉൾപ്പെടെ രണ്ട് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ വിഷ്ണു (35), ഉത്തർപ്രദേശിൽനിന്നുള്ള ശൈലേന്ദ്ര (29) എന്നിവരായിരുന്നു മരിച്ചത്.


 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top