17 September Tuesday
സീറ്റ് മോഹികൾ
 കലഹത്തിൽ

ഹരിയാനയിൽ കോൺഗ്രസുമായി സഖ്യത്തിന്‌ എഎപി ; 5 സീറ്റിൽ മത്സരിക്കും

സ്വന്തം ലേഖകൻUpdated: Monday Sep 9, 2024


ന്യൂഡൽഹി
ഹരിയാനയിൽ കോൺഗ്രസും ആം ആദ്‌മി പാർടിയും സീറ്റ്‌ ധാരണയോട്‌ അടുക്കുന്നു. അഞ്ച്‌ സീറ്റ്‌ എഎപിക്ക്‌ ലഭിക്കുമെന്നാണ്‌ റിപ്പോർട്ട്‌. മണ്ഡലങ്ങൾ തീരുമാനിച്ചിട്ടില്ല. ഞായറാഴ്‌ച എഎപി രാജ്യസഭാംഗം രാഘവ്‌ ഛദ്ദയും ഹരിയാന  ചുമതലയുള്ള കോൺഗ്രസ്‌ നേതാവ്‌ ദീപക്‌ ബാബ്‌റിയയുമാണ്‌ സീറ്റ്‌ വിഭജനം ചർച്ചചെയ്‌തത്‌. ചർച്ച ശരിയായ ദിശയിൽ പുരോഗമിക്കുകയാണെന്നും ഇരുപാർടികൾക്കും  സ്വീകാര്യമായ ധാരണയ്‌ക്കാണ്‌ ശ്രമിക്കുന്നതെന്നും ഇരുവരും പ്രതികരിച്ചു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർസിങ്‌ ഹൂഡയടക്കമുള്ളവർക്ക്‌  എഎപി സഖ്യത്തിൽ താൽപര്യമില്ല. ബിജെപിക്കെതിരെ സഖ്യമായി മത്സരിക്കണമെന്ന നിലപാടാണ്‌ രാഹുൽ ഗാന്ധിക്ക്‌.

സീറ്റ് മോഹികൾ
 കലഹത്തിൽ
32 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടതിന്‌ പിന്നാലെ  കോൺഗ്രസിൽ സീറ്റു ലഭിക്കാത്ത പലരും അതൃപ്‌തി പരസ്യമാക്കി. ബഹാദൂർഗഡ്‌ സീറ്റ്‌ നൽകാത്തതിൽ പ്രതിഷേധിച്ച്‌ രാജേഷ്‌ ജൂൻ, യമുനാനഗറിലെ സദൗര സീറ്റ്‌ നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച്‌  ബ്രിജ്‌പാൽ ചപ്പർ എന്നിവർ പാർടി വിട്ടു. ചപ്പർ ബിഎസ്‌പിയിൽ ചേർന്നു.  ഹരിയാനയിലെ 90 സീറ്റിലേക്ക്‌ മൂവായിരത്തോളം അപേക്ഷയാണ്‌ ലഭിച്ചത്‌. സ്വന്തം പക്ഷത്ത്‌ നിൽക്കുന്നവരെ അനുനയിപ്പിക്കാൻ ഭൂപീന്ദർ ഹൂഡ, കുമാരി ഷെൽജ, രൺദീപ്‌ സിങ്‌ സുർജെവാല തുടങ്ങിയ നേതാക്കളോട്‌ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. 28 സിറ്റിങ്‌ എംഎൽഎമാരിൽ 27 പേർക്കും സീറ്റ്‌ നൽകി. ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ട്‌ ജുലാനയിൽ കോൺഗ്രസ്‌ സ്ഥാനാർഥിയാകും. പിസിസി പ്രസിഡന്റ്‌ ഉദയ്‌ ഭാൻ, ബിജെപിയിൽ നിന്നെത്തിയ രാംകരൺ കാല എന്നിവർക്കും സീറ്റുണ്ട്‌.  നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 12. അടുത്ത മാസം അഞ്ചിനാണ്‌ വോട്ടെടുപ്പ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top