08 September Sunday
എ കെ ശശീന്ദ്രനും മുഹമ്മദ് റിയാസും ഇന്ന്‌ ഉച്ചയോടെ ഷിരൂരിലെത്തും

അർജുനായി തിരച്ചിൽ പതിനൊന്നാം ദിവസം; സൈനിക സംഘം തിരച്ചിൽ പുനരാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

അങ്കോള> ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട്‌ കണ്ണാടിക്കൽ സ്വദേശി അർജുനായി തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക്‌. പുഴയിൽ ട്രക്കുണ്ടെന്ന വിവരം ബുധൻ വൈകിട്ട്‌ കിട്ടിയതോടെ, വ്യാഴം പകൽ ട്രക്കിനടുത്ത്‌ എത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ട്രക്കും കാബിനും ഉണ്ടെന്ന്‌ പറയുന്ന ഭാഗം കണ്ടെത്തിയതല്ലാതെ കൃത്യമായി അടയാളപ്പെടുത്താനായിട്ടില്ല.

അതുണ്ടെങ്കിലേ അടിയൊഴുക്ക്‌ കുറയുമ്പോൾ  മുങ്ങൽ വിദഗ്‌ധർക്ക്‌ ക്യാബിനകത്ത്‌ അർജുൻ ഉണ്ടോ എന്ന്‌ തിരയാൻ കഴിയൂ.  നിലവിൽ പുഴയിൽ ശക്തമായ അടിയൊഴുക്കുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാരായ എ കെ ശശീന്ദ്രനും മുഹമ്മദ് റിയാസും ഇന്ന്‌ ഉച്ചയോടെ ഷിരൂരിലെത്തും. കാലാവസ്ഥ അനുകൂലമായാൽ ഇന്നുതന്നെ ലോറി പുറത്തെടക്കുമെന്ന്‌ രക്ഷാസംഘം പറഞ്ഞു.

കഴിഞ്ഞ ദിവസം റഡാറും മുങ്ങൽ വിദഗ്‌ധരും നടത്തിയ തിരച്ചിലും ഫലം കണ്ടിരുന്നില്ല. ഷിരൂരിൽ ഗംഗാവലി പുഴയിൽ ട്രക്കുണ്ടെന്ന്‌ ബുധനാഴ്‌ച മാർക്ക്‌ ചെയ്‌ത സ്ഥലത്തിന്‌ ചുറ്റും നാലിടത്ത്‌ വേവ്വേറെ ലോഹസാന്നിധ്യം മാത്രമാണ്‌ വ്യാഴാഴ്‌ച തിരിച്ചറിയാനായത്‌. അർജുനടക്കം മൂന്നുപേരെയാണ്‌ ഇനി കണ്ടെത്താനുള്ളത്‌.  അങ്കോളയിൽ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലേർട്ടാണ്. അതിശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരിക്കുന്നത്.

വ്യാഴാഴ്‌ച ഷിരൂരിൽ 
നടന്നത്‌

രാവിലെ ആറ്‌:  ഷിരൂരിൽ കനത്തമഴ
ഏഴ്‌:  നാവികസേനയുടെ ഡിങ്കി ബോട്ടിൽ തിരച്ചിൽ
എട്ട്‌: അടിയൊഴുക്ക്‌ നിരീക്ഷിച്ച്‌ നാവികസേന
10.45: രണ്ടാമത്തെ ലോങ്‌ ബൂം എക്സ്‌കവേറ്റർ കരയിൽ എത്തിച്ചു
11:00  മൂന്നു ബോട്ടുകളിൽ ദൗത്യസംഘം ട്രക്കുള്ള സ്ഥലത്തേക്ക്‌
11.45: ഡൽഹിയിൽനിന്ന്‌ രാജധാനി എക്‌സപ്രസിൽ എത്തിച്ച റഡാർ ബാറ്ററികൾ സ്ഥലത്തേക്ക്‌
12.30: ഐ ബോർഡ്‌ ത്രീഡി ഇമേജ്‌ റഡാറുകൾ പരിശോധനക്ക്‌ ഒരുങ്ങി
1.05: റഡാറുകൾ പറത്തിത്തുടങ്ങി
3.30: മുങ്ങാൻ കഴിയില്ലെന്ന്‌ ജില്ലാ പൊലീസ്‌ മേധാവിയുടെ സ്ഥിരീകരണം
3.55: നാവികസേനാ ഉപകരണങ്ങളുമായി ഒരു ലോറി മടങ്ങി
വൈകിട്ട്‌ അഞ്ച്‌: ലോഹഭാഗങ്ങൾ സ്ഥിരീകരിച്ച്‌ അധികൃതരുടെ വാർത്താസമ്മേളനം








 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top