25 September Wednesday

'എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട ; അവനെ ഒന്ന് എടുത്താല്‍ മതി'- കണ്ണുനിറഞ്ഞ് മനാഫ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

ഷിരൂര്‍>  പ്രതീക്ഷകള്‍ അവസാനിക്കാനിരിക്കെ അര്‍ജുനെ കാണാതായി 71 -ാം ദിവസം ലോറിയും മൃതദേഹവും തെരച്ചില്‍ സംഘം കണ്ടെടുത്തപ്പോള്‍ സങ്കടമടക്കാനാകാതെ അര്‍ജുന്റെ ലോറി ഉടമ മനാഫ്. ഏത് വലിയ തടസമുണ്ടായാലും  അര്‍ജുനെ വീട്ടിലേക്കെത്തിക്കുമെന്ന് അവന്റെ അച്ഛന് താന്‍ വാക്കുകൊടുത്തിരുന്നുവെന്നും  അതിപ്പോള്‍ പാലിക്കാനായെന്നും തൊണ്ടയിടറി മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. മുട്ടാത്ത വാതിലുകളില്ലെന്നും കുറെ പഴി കേട്ടെന്നും  മനാഫ് പ്രതികരിച്ചു

മനാഫിന്റെ വാക്കുകള്‍



'അര്‍ജുന്റെ അച്ഛന് ഞാനൊരു വാക്ക് കൊടുത്തിരുന്നു. അവനെ കൂട്ടിയെ ഞാന്‍ വരുവെന്ന്, അത് പാലിച്ചു കാണിച്ചുകൊടുത്തല്ലോ. അതിന്റെ ഉള്ളില്‍ അവനുണ്ട്. ഞാന്‍ ആദ്യം പറഞ്ഞതാണ്. അത്രമാത്രം പരിക്കുണ്ടാകില്ല, പരിക്കില്ല. നിങ്ങള്‍ക്കറിയാലോ, ക്യാബിനുള്ളില്‍ അവനുണ്ടാകുമെന്ന്. ആ ക്യാബിനില്‍ അവനുണ്ട്- മനാഫ് പറഞ്ഞു

 'എന്ത് സംഭവിച്ചാലും അര്‍ജുനെ വീട്ടിലെത്തിക്കുമെന്ന് അവന് എന്റെ മേല്‍ ഒരു വിശ്വാസമുണ്ട്. അത് ഞാന്‍ പാലിച്ചു. ഈ രീതിയിലെങ്കിലും അവനെ ഞാന്‍ വീട്ടിലെത്തിക്കും. ഇതിന് പിന്നില്‍ ഒരുപാട് പ്രയാസപ്പെട്ടു ഞാന്‍. പലരും പലതും പറഞ്ഞു. വണ്ടി കിട്ടുന്നതിന് വേണ്ടിയാണ് അര്‍ജുനെ കിട്ടാനല്ലെന്നുവരെ പറഞ്ഞു'.

 എന്നാലിപ്പോള്‍ ഞാന്‍ പറയുന്നു, വണ്ടി ഒന്ന് പൊന്തിക്കുക, അതില്‍ നിന്നും അവനെ എടുക്കുക എന്നിട്ട് വണ്ടി അവിടെ ഇടുക. എനിക്ക് വണ്ടിയും വേണ്ട മരവും വേണ്ട ഒന്നും വേണ്ട. പല വാതിലുകളിലും മുട്ടിയിരുന്നു. തെരച്ചില്‍ നിര്‍ത്തിയാല്‍ സ്വന്തം നിലക്ക്  തെരച്ചില്‍ നടത്താമെന്നും ആലോചിച്ചു. പിന്നോട്ടില്ലായിരുന്നു.ഒന്നിന്റെയും ആവശ്യം വന്നില്ല. പടച്ചോന് നന്ദി...'- മനാഫ് പറഞ്ഞുനിര്‍ത്തി

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top