19 September Thursday

മുസ്ലിങ്ങൾക്ക് ജാമ്യം അന്യമാകുന്നു: ആർഎസ്എസിനെതിരെ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

ഇൻഡോർ> ജയിലിൽ കഴിയുന്നവർ മുസ്ലിങ്ങളാണെങ്കിൽ അവർക്ക് എളുപ്പത്തിലൊന്നും ജാമ്യം ലഭിക്കുന്നില്ലെന്ന് കോൺഗ്രസ്സ് നേതാവ് ദിഗ്‌വിജയ സിങ്. ഹിറ്റ്‍ലർ ജൂതന്മാരെ ലക്ഷ്യമിട്ടതുപോലെ ആർഎസ്എസ് മുസ്ലിങ്ങളെ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. 'ജാമ്യമാണ് നിയമം, ജയിലാണ് ഒഴിവാക്കപ്പെട്ടത്' എന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ദിഗ്‌വിജയ്‍യുടെ പരാമർശം.

വിചാരണക്ക് മുന്നേ അകാരണമായി ജയിലിൽ ഇടുന്നതിന് എതിരെയായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. എന്നാൽ കേസ് എടുത്തിരിക്കുന്നത് മുസ്ലിം വിഭാഗത്തിൽ പെട്ടവർക്ക് എതിരെയാണെങ്കിൽ ജയിൽ അല്ല ജാമ്യമാണ് ഒഴിവാക്കപ്പെട്ടത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സിഎഎ, എൻആർസി വിരുദ്ധ പ്രതിഷേധങ്ങളിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന്റെ നാലാം വർഷം പൂർത്തിയായതിന്റെ ഭാഗമായി അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എപിസിആർ) സംഘടിപ്പിച്ച പാനൽ ചർച്ചയിൽ ദിഗ്‌വിജയ സിംഗ് ആർഎസ്എസിനെ വിമർശിക്കുകയും ചെയ്തു.

'ആർഎസ്എസിനെ നഴ്സറി എന്ന് വിളിക്കുന്ന സ്ഥലത്തുനിന്നാണ് ഞാൻ  വരുന്നത്. എനിക്ക് അവരെ നന്നായി അറിയാം. അവർ ജനാധിപത്യത്തിലോ ഭരണഘടനയിലോ വിശ്വസിക്കുന്നില്ല. ഹിറ്റ്‌ലർ ജൂതന്മാരെ ലക്ഷ്യമിട്ടത് പോലെ, അവർ മുസ്ലിങ്ങളെ ലക്ഷ്യമിടുന്നു. അവരുടെ പ്രത്യയശാസ്ത്രം എല്ലാ തലങ്ങളിലും നുഴഞ്ഞുകയറുന്നത് ജനാധിപത്യത്തിന് അപകടകരമാണ്.”ദിഗ്‌വിജയ് സിങ് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top