08 September Sunday

ഹരിയാന പഞ്ചാബ്‌ അതിർത്തിയിലെ പ്രക്ഷോഭം ; കർഷകർക്ക് സര്‍ക്കാരിനെ വിശ്വാസമില്ല

സ്വന്തം ലേഖകൻUpdated: Wednesday Jul 24, 2024


ന്യൂഡൽഹി
ശംഭു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ പഞ്ചാബ്‌,ഹരിയാന സർക്കാരുകൾക്ക്‌ സുപ്രീംകോടതി നിർദേശം. കർഷകരിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ അവരുടെ പ്രശ്‌നങ്ങൾക്ക്‌ കാതുകൊടുക്കാൻ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ അധ്യക്ഷനായ ബെഞ്ച്‌ സർക്കാരുകളോട്‌ ആവശ്യപ്പെട്ടു. കർഷകർക്കും പഞ്ചാബ്‌, ഹരിയാന സർക്കാരുകൾക്കുമിടയിൽ പരസ്‌പര വിശ്വാസമില്ല. ബന്ധപ്പെട്ടവർ പ്രശ്‌നങ്ങൾ മനസിലാക്കാൻ തയാറാകാത്തത്‌ കൊണ്ടാണ്‌ കർഷകർ സംഘടിച്ച്‌ ഡൽഹിയിലേക്ക്‌ വരുന്നത്. സമവായചർച്ചയ്‌ക്ക്‌ എന്ത്‌ ശ്രമമാണ്‌ നടത്തിയതെന്ന്‌ ചോദിച്ച കോടതി പ്രാദേശിക പ്രശ്‌നം മനസിലാക്കാതെ മന്ത്രിമാർ കർഷകരെ കണ്ടതുകൊണ്ട്‌ പ്രയോജനമില്ലെന്നും നിരീക്ഷിച്ചു. തർക്കപരിഹാരത്തിന്‌ നിഷ്‌പക്ഷരായ വ്യക്തികൾ അംഗങ്ങളായ സമിതി രൂപീകരിക്കാവുന്നതാണ്‌. അംഗങ്ങളാകാൻ പറ്റിയ ആളുകളെ ശുപാർശ ചെയ്യാനും സുപ്രീംകോടതി നിർദേശിച്ചു.

ശംഭു അതിർത്തി തുറക്കണമെന്ന പഞ്ചാബ്‌–ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിന്‌ എതിരെ ഹരിയാന സർക്കാർ നൽകിയ ഹർജിയാണ്‌ പരിഗണിച്ചത്‌. കർഷകർ ട്രാക്‌റ്ററുകൾ പരിഷ്‌കരിച്ച്‌ യുദ്ധടാങ്കുകളാക്കി മാറ്റിയിരിക്കുകയാണെന്ന്‌ ഹരിയാന സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർമെഹ്‌ത ആരോപിച്ചു. അവരെ ഡൽഹിയിലേക്ക്‌ പോകാൻ അനുവദിച്ചാൽ വലിയ ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും സോളിസിറ്റർ ജനറൽ വാദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top