08 October Tuesday

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

ന്യൂഡൽഹി> ജമ്മു കശ്മീർ നിയമസഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ജമ്മു കശ്മീർ ലെഫ്റ്റനന്റ്‌ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം. ഗവർണർക്ക്‌  അഞ്ച് അംഗങ്ങളെയാണ്‌ നാമനിർദേശം ചെയ്യാൻ സാധിക്കുക. നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെയാണ്‌ അധികാരം നൽകിയത്‌ മറ്റു രാഷ്‌ട്രീയ പാർടികൾക്കിടയിൽ വൻ പ്രതിഷേധത്തിന്‌ ഇടയാക്കി.

കോൺഗ്രസും സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസും മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർടിയും ലെഫ്റ്റനന്റ്‌ ഗവർണർക്ക് ഇത്തരം അധികാരങ്ങൾ നൽകുന്നത് ജനങ്ങളുടെ തെരഞ്ഞെടുപ്പ്‌ അധികാരത്തെ അട്ടിമറിക്കലാണെന്നും ഇതിലൂടെ  ബിജെപി നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു.
ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് – കോൺഗ്രസ് സഖ്യം ഏറ്റവും വലിയ കക്ഷിയായി അധികാരത്തിൽ വരുമെന്ന്‌ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നു.

ജമ്മു കശ്മീരിൽ ബിജെപിയ്ക്ക്‌ ഇതുവരെ ഒറ്റ കക്ഷിയായി ഭരിക്കാൻ സാധിച്ചിട്ടില്ല. 2014-ലെ തെരഞ്ഞെടുപ്പിന് ശേഷം പിഡിപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയും 2018-ൽ സഖ്യത്തിൽ നിന്ന് പിന്മാറുകയും ചെയ്യുകയായിരുന്നു. തുടർന്ന്‌ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. പ്രത്യേക പദവി റദ്ദാക്കിയതിന്‌ ശേഷം നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്‌

ലഫ്റ്റനന്റ്‌ ഗവർണർ മനോജ് സിൻഹയ്ക്ക് പ്രത്യേക അധികാരം നൽകിയത്  സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നതിന് ബിജെപിയെ സഹായിക്കുമെന്നാണ്‌ മറ്റു രാഷ്‌ട്രീയപാർടികളുടെ വാദം.

അതിർത്തി പുനർ നിർണയം കശ്‌മീരിൽ  ബിജെപിക്ക്‌ ഒരു പരിധിവരെ തെരഞ്ഞെടുപ്പിൽ സഹായകരമായിരുന്നു. ഇതോടെ ജമ്മുവിന്‌ 43 സീറ്റുകളും കശ്മീരിനു 47 സീറ്റുകളും ലഭിച്ചു. അഞ്ച് എംപിമാരെ കൂടി ഗവർണർക്ക്‌ നാമനിർദേശം ചെയ്യാം എന്നുവന്നാൽ അത്‌  ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കുമെന്നും മറ്റു പാർടികൾ പറഞ്ഞു.

ജനാധിപത്യത്തിനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും മേലുള്ള കടന്നാക്രമണമാണ് ഇതെന്ന്‌ കോൺഗ്രസും ഇത്തരത്തിലൊരു നാമനിർദ്ദേശം നടന്നാൽ സുപ്രീം കോടതിയിൽ പോകുമെന്ന് നാഷണൽ കോൺഫറൻസും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top