09 October Wednesday
നാഷണൽ കോൺഫറൻസ്‌ നേതാവ്‌ ഒമർ അബ്‌ദുള്ള മുഖ്യമന്ത്രിയാകും

കശ്‌മീരിൽ ‘ഇന്ത്യ’, കെെവിട്ട് ഹരിയാന ; പ്രത്യേക പദവി റദ്ദാക്കിയതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ തിരിച്ചടി

സ്വന്തം ലേഖകൻUpdated: Tuesday Oct 8, 2024

ജമ്മു കശ്മീരിലെ കുൽഗാമിൽനിന്ന് അഞ്ചാംതവണയും വിജയിച്ച സിപിഐ എം സ്ഥാനാർഥി 
മുഹമ്മദ് യൂസുഫ് തരിഗാമി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു


ന്യൂഡൽഹി
ജമ്മു കശ്‌മീരിൽ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ കൂട്ടായ്‌മ ഭരണം ഉറപ്പിച്ചു. കോൺഗ്രസിന്റെ ദൗർബല്യം മുതലെടുത്ത്‌ ഹരിയാനയിൽ തുടർച്ചയായ മൂന്നാംവട്ടവും ബിജെപി അധികാരം പിടിച്ചു. രണ്ടിടത്തും പ്രകടനം മോശമായത്‌ കോൺഗ്രസിന്‌  ആഘാതമായി. ഹരിയാനയിൽ ബിജെപിക്ക്‌ ആശ്വാസമായെങ്കിലും  10 വർഷത്തിനുശേഷം തെരഞ്ഞെടുപ്പ്‌ നടന്ന  ജമ്മു കശ്‌മീരിൽ കുറുക്കുവഴിയിലൂടെ അധികാരം പിടിക്കാനുള്ള ശ്രമം പാളി.   

ജമ്മു -കശ്‌മീരിൽ നാഷണൽ കോൺഫറൻസിന്‌ ലഭിച്ച വലിയ പിന്തുണയാണ്‌ കോൺഗ്രസിന്റെ മോശം പ്രകടനത്തിനിടയിലും ഇന്ത്യ കൂട്ടായ്‌മയുടെ മുന്നേറ്റത്തിന്‌ വഴിയൊരുക്കിയത്‌. മത്സരിച്ച 56ൽ 42 സീറ്റിൽ എൻസി ജയിച്ചു. ജമ്മു കശ്‌മീരിൽ ഒമർ അബ്‌ദുള്ള മുഖ്യമന്ത്രിയാകുമെന്ന്‌ എൻസി പ്രസിഡന്റ്‌ ഫാറൂഖ്‌ അബ്‌ദുള്ള പ്രഖ്യാപിച്ചു. 39 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ആറിലൊതുങ്ങി. ജമ്മു മേഖലയിലെ 29 സീറ്റിൽ ജയിച്ച ബിജെപി  കശ്‌മീർ താഴ്‌വരയിൽ തൂത്തെറിയപ്പെട്ടു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമിക്ക്‌ കുൽഗാമിൽ തുടർച്ചയായ അഞ്ചാം ജയം. ബദ്‌ഗാമിലും ഗന്ധർബാലിലും മത്സരിച്ച ഒമർ അബ്‌ദുള്ള രണ്ടിടത്തും ജയിച്ചു. മുൻമുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തിയുടെ മകളും പിഡിപി നേതാവുമായ ഇൽതിജ മുഫ്‌തി ശ്രീഗുഫ്‌വാര–- ബ്രിജ്‌ബെഹര സീറ്റിൽ തോറ്റു. പിഡിപി മൂന്ന്‌ സീറ്റിലൊതുങ്ങി. ജമ്മുവിലെ ദോഡയിൽ എഎപിയും ജയിച്ചു. പീപ്പിൾസ്‌ കോൺഫറൻസിന്റെ സജ്ജാദ്‌ ഗനിലോൺ ഹന്ദ്‌വാരയിൽ ജയിച്ചു.  നിരോധിക്കപ്പെട്ട ജമ്മു കശ്‌മീർ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയിൽ മത്സരിച്ച 10 സ്വതന്ത്രരും തോറ്റു. അവരുമായി സഖ്യത്തിൽ 35 സീറ്റിൽ മത്സരിച്ച എഞ്ചിനീയർ റാഷിദിന്റെ അവാമി ഇത്തെഹാദ്‌ പാർടിക്ക്‌ ലഭിച്ചത്‌ ഒറ്റ സീറ്റ്‌.  90 അംഗ ജമ്മു കശ്‌മീർ നിയമസഭയിൽ അഞ്ച്‌ എംഎൽഎമാരെ ലെഫ്‌. ഗവർണർ നാമനിർദേശംകൂടി ചെയ്യുന്നതോടെ അംഗബലം 95 ആകും. അതോടെ, സർക്കാർ രൂപീകരണത്തിന്‌ 48 എംഎൽഎമാരുടെ പിന്തുണ വേണം. ഇന്ത്യസഖ്യത്തിന്‌ 50 സീറ്റിലേറെയുണ്ട്‌.
ഹരിയാനയില്‍ 
ബിജെപി 48 സീറ്റ്

തൊണ്ണൂറംഗ ഹരിയാന നിയമസഭയിൽ ബിജെപി 48 സീറ്റുനേടി. കോൺഗ്രസ്‌ 37 സീറ്റിൽ ഒതുങ്ങി. ഐഎൻഎൽഡി രണ്ട്‌ സീറ്റിലും സ്വതന്ത്രർ മൂന്ന്‌ സീറ്റിലും ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 10 സീറ്റ്‌ നേടി ബിജെപിയുടെ സഖ്യസർക്കാരിൽ പങ്കാളിയായിരുന്ന ദുഷ്യന്ത്‌ ചൗട്ടാലയുടെ ജെജെപിക്ക്‌ ഒറ്റ സീറ്റും കിട്ടിയില്ല. ബിജെപിക്ക്‌ 39.94 ശതമാനം വോട്ട്‌ ലഭിച്ചപ്പോൾ കോൺഗ്രസിന്‌ 39.09 ശതമാനമാണ്‌ വോട്ട്‌ നേട്ടം. രണ്ട്‌ ശതമാനത്തോളം വോട്ട്‌ നേടിയ എഎപിയുമായി കോൺഗ്രസ്‌ സഖ്യം രൂപീകരിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പ്‌ ചിത്രം മറ്റൊന്നാകുമായിരുന്നു. നയാബ് സിങ് സെെനി തന്നെ മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top