19 September Thursday
ഗവർണർ എൽ പി ആചാര്യ മുന്നറിയിപ്പില്ലാതെ 
സംസ്ഥാനംവിട്ടത്‌ പ്രക്ഷോഭകരെ പ്രകോപിതരാക്കി

മണിപ്പുരില്‍ കലാപത്തീ ; 2000 അർധസൈനികരെക്കൂടി ഇറക്കി , ഇംഫാൽ വിട്ട് ​ഗവർണര്‍

സ്വന്തം ലേഖകൻUpdated: Thursday Sep 12, 2024


ന്യൂഡൽഹി
മെയ്‌ത്തി വിദ്യാർഥി പ്രക്ഷോഭത്തില്‍ മണിപ്പുരിലെ ക്രമസമാധാനനില തകർന്നതോടെ  ഗവണർ എൽ പി ആചാര്യ സംസ്ഥാനം വിട്ടു. ബുധൻ രാവിലെ 8.45ന്‌ ഇംഫാലിലെ രാജ്‌ഭവനിൽനിന്ന്‌ പുറപ്പെട്ട ഗവർണർ 9.15ന്റെ ഇൻഡിഗോ വിമാനത്തില്‍ അസമിലെ  ഗുവാഹത്തിയിലേക്ക്‌ പോയി. ഗവർണർ പുറപ്പെടുന്നതിന്‌ രണ്ടുമണിക്കൂർ മുമ്പുതന്നെ വഴികളിൽ പൊലീസും അർധ സൈനികവിഭാഗവും സുരക്ഷ ശക്തമാക്കി. അസമിന്റെ അധികചുമതലയുള്ള ആചാര്യ നിർണായക സമയത്ത്‌ വിശദീകരണമില്ലാതെ സ്ഥലംവിട്ടത്‌ വന്‍ വിമർശത്തിന് വഴിയൊരുക്കി. 

മെയ്‌ത്തി വിദ്യാർഥികൾ ഉന്നയിച്ച വിഷയങ്ങളിൽ ചർച്ച നടത്താമെന്ന്‌  ഗവർണർ  അറിയിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ ​ഗവര്‍ണര്‍ മുങ്ങിയത് പ്രക്ഷോഭകരെ പ്രകോപിതരാക്കി. ഗവർണർ  തിരിച്ചെത്തുന്ന കാര്യത്തിൽ വ്യക്തതയില്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മെയ്‌ത്തി വിദ്യാർഥികൾ  രാജ്‌ഭവനുനേരെ ആക്രമണം നടത്തിയിരുന്നു. സുരക്ഷാഭീഷണി മുൻനിർത്തിയാണോ ഗവർണർ പോയതെന്ന്‌ പൊലീസും വ്യക്തമാക്കിയിട്ടില്ല. അതിനിടെ  സുരക്ഷസേനയുടെ ചൊവ്വാഴ്‌ചത്തെ  തിരിച്ചടിയിൽ ഒരു വിദ്യാർഥി കൊല്ലപ്പെട്ടന്ന്‌ നേതാക്കൾ പറഞ്ഞു. വിവരം സ്ഥിരീകരിച്ചിട്ടില്ല.

സംഘർഷം ശക്തിപ്പെട്ടതോടെ 2000  ഭടന്മാരടങ്ങുന്ന രണ്ട്‌ സിആർപിഎഫ്‌ ബറ്റാലിയനെകൂടി വിന്യസിച്ചു. കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന ഇംഫാൽ വെസ്റ്റ്‌, ഇംഫാൽ ഈസ്റ്റ്‌, തൗബൽ ജില്ലകളിലാണ്‌ സേനയെ വിന്യസിക്കുക. തെലങ്കാനയിലെ വാറങ്കലിൽനിന്ന്‌ 38 –-ാം ബറ്റാലിയനും ജാർഖണ്ഡിലെ ലത്തേഹാറിൽനിന്ന്‌ 112–-ാം ബറ്റാലിയനും മണിപ്പുരിലേക്ക്‌ നീങ്ങുകയാണ്‌. നിലവിൽ 16 ബറ്റാലിയൻ  അർധസേനയാണ്‌ മണിപ്പുരിലുള്ളത്‌.

ബുധനാഴ്‌ച കാര്യമായ സംഘർഷമുണ്ടായിട്ടില്ല. സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ്‌ പൊലീസ്‌ ഭാഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്‌.  ഡ്രോൺ ആക്രമണങ്ങളിൽ കൂടുതൽ പഠനം നടത്താൻ സിആർപിഎഫ്‌, ബിഎസ്‌എഫ്‌ സേനകളുടെ സാങ്കേതിക വിദഗ്ധർ ഈ ആഴ്‌ച സംസ്ഥാനത്തെത്തും.

അസം റൈഫിൾസിന്റെ പിന്മാറ്റം തടഞ്ഞ് 
കുക്കികൾ
കുക്കി ഭൂരിപക്ഷമേഖലയിൽനിന്ന്‌ അസം റൈഫിൾസിനെ പിൻവലിച്ച്‌ സിആർപിഎഫിനെ വിന്യസിക്കുമെന്ന വിവരത്തെത്തുടർന്ന്‌  നൂറുകണക്കിന്‌ കുക്കി വനിതകൾ അസം റൈഫിൾസിന്റെ ക്യാമ്പ്‌ ഉപരോധിച്ചു. കാങ്‌പോപി ജില്ലയിലെ 22 –-ാം ബറ്റാലിയന്റെ  ഗേറ്റ്‌ പൂട്ടിയാണ്‌ ഉപരോധം. സേനയെ പിൻവലിച്ച്‌ സിആർപിഎഫിനെ നിയമിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പിൻവലിക്കുന്നില്ലെങ്കിൽ അസം റൈഫിൾസിന്റെ പിന്മാറ്റം ബലം പ്രയോഗിച്ച്‌ തടയുമെന്ന്‌ കുക്കികൾ പ്രഖ്യാപിച്ചിരുന്നു.   സിആർപിഎഫിന്‌ അസം റൈഫിൾസിന്റേതിന്‌ സമാനമായ ശേഷിയില്ല. പിൻവലിച്ചാൽ തങ്ങളുടെ സുരക്ഷ ഭീഷണിയിലാകും. എന്ത്‌ വിലകൊടുത്തും അസം റൈഫിൾസിന്റെ പിന്മാറ്റം തടയുമെന്നും -പ്രക്ഷോഭകർ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top