01 October Tuesday

‘ചലോ ഡൽഹി ക്ലൈമറ്റ് മാർച്ച്‌ ’; സോനം വാങ്ചുക്കിനെ രാജ്യതലസ്ഥാനത്ത്‌ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

photo credit: facebook

ന്യൂഡൽഹി> ‘ചലോ ഡൽഹി ക്ലൈമറ്റ് മാർച്ച്‌’ നടത്തിയ  ലഡാക്കിലെ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി അതിർത്തിയിൽ വെച്ച്‌ പൊലീസ്‌ തടഞ്ഞു. ഡൽഹി അതിർത്തിയായ സിംഘുവിൽവച്ചാണ്‌ സാമൂഹിക പ്രവർത്തക സംഘത്തെ പൊലീസ് തടഞ്ഞത്. സെപ്തംബർ 1നാണ് 150 പേരുമായി വാങ്ചുക് ലേയിൽനിന്ന് ഡൽഹിയിലേക്കുള്ള മാർച്ച് ആരംഭിച്ചത്. ഭരണഘടനയുടെ ആറാമത്തെ ഷെഡ്യൂളിൽ ലഡാക്കിനെ ഉൾപ്പെടുത്തണമെന്നതാണ് മാർച്ചിന്റെ പ്രധാന ലക്ഷ്യം.

"എന്നെയും 150 പദയാത്രികരെയും പൊലീസ് പിടിച്ചുവച്ചിരിക്കുകയാണ്. കൂട്ടത്തിൽ പ്രായമായ സ്ത്രീകളും പുരുഷൻമാരുമുണ്ട്‌. ചില മുൻ സൈനികരും. ഞങ്ങളുടെ വിധി അജ്ഞാതമാണ്. ഞങ്ങൾ വളരെ സമാധാനത്തിലായിരുന്നു ബാപ്പുവിന്റെ സമാധിയിലേക്ക്‌ പദയാത്ര നടത്തിയത്‌. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത്‌, ജനാധിപത്യത്തിന്റെ മാതാവായ രാജ്യത്ത്‌...ഞങ്ങളുടെ വിധിയെന്താണെന്ന് അറിയില്ല.'– വാങ്ചുക് എക്സിൽ കുറിച്ചു.

വാങ്ചുക്കിനെയും സംഘത്തെയും അതിർത്തിയിൽ തടഞ്ഞ നടപടി അന്യായമാണെന്ന്‌ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഡൽഹി മുഖ്യമന്ത്രി അതിഷിയും പറഞ്ഞു.
ഇവരെ തടഞ്ഞതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നും പറഞ്ഞു.

ലഡാക്കിന് സംസ്ഥാനപദവി വേണമെന്നാവശ്യം ഉന്നയിച്ച്‌  വാങ്ചുക്   ഒമ്പത്‌ ദിവസം നിരാഹാരം കിടന്നിരുന്നു. വിദ്യാഭ്യാസ പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനുമാണ്‌ വാങ്ചുക്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top