19 September Thursday
അശ്ലീല വീഡിയോകൾക്ക് അടിമ

ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് പോലീസ് സേനാ വളണ്ടിയറായിരുന്ന വ്യക്തി, നേരത്തെയും പരാതികൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

കൊല്‍ക്കത്ത>  പിജി ട്രെയിനി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് അശ്ലീല വീഡിയോകൾക്ക് അടിമയായിരുന്നു. ഇയാൾക്കെതിരെ ആശുപത്രിയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്നതിന്റെ പേരിൽ നേരത്തെയും പരാതികൾ ഉണ്ടായിരുന്നു എന്നും പൊലീസ് റിപ്പോര്‍ട്ടിൽ പറയുന്നു. ഫോണിൽ നിറയെ അശ്ലീല വീഡിയോകൾ ആയിരുന്നു.

ഡോക്ടറെ ആക്രമിക്കുമ്പോൾ നഷ്ടപ്പെട്ട ബ്ലൂ ടൂത്ത് ഹെഡ് സെറ്റ് ചോദ്യം ചെയ്യലിനിടെ പ്രതിയുടെ ഫോണുമായി കണക്ട് ആയതാണ് അറസ്റ്റ് എളുപ്പമാക്കിയത്. ആശുപത്രിയിലെ തന്നെ സിസിടിവി ദൃശ്യങ്ങളും സഹായകമായ തെളിവായി.

കുറ്റ കൃത്യം നടന്ന ദിവസം രാവിലെ ഏകദേശം നാല് മണിയോടെ സഞ്ജയ് റോയ് കുറ്റകൃത്യം നടന്ന ഭാഗത്തേക്ക് വരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. നാല് മണിയോടെ ചെവിയില്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഘടിപ്പിച്ച് ആശുപത്രിയിലെത്തിയ സഞ്ജയ് റോയ്, തിരികെപോകുമ്പോള്‍ ചെവിയില്‍ ഹെഡ്‌സെറ്റ് ഇല്ലായിരുന്നുവെന്നും സിസിടിവിയിൽ വ്യക്തമായിരുന്നു.

പശ്ചിമബം​ഗാളിലെ ആർ.ജി. കർ മെഡിക്കൽ കോളേജിലാണ് 31-കാരിയായ പി.ജി വിദ്യാർഥിനി കൊല്ലപ്പെട്ടത്.

സംഭവസമയത്ത് സെമിനാര്‍ ഹാൾ പരിസരത്തുണ്ടായിരുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സഞ്ജയ് റോയിയെയും പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ബാക്കിയെല്ലാവരും എന്തിനാണ് വന്നതെന്നും എപ്പോള്‍ വന്നു, മടങ്ങി എന്നന്നെല്ലാം കൃത്യമായി വിശദീകരണം നല്‍കിയപ്പോള്‍ സഞ്ജയ് റോയി പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയത്.

അസമയത്ത് ആശുപത്രിക്കകത്ത് കയറി

അറസ്റ്റിലായ സഞ്ജയ് റോയ് പോലീസ് സേനയ്ക്ക് കീഴിൽ സിവിക് വളണ്ടിയറായിരുന്നു. ഈ പരിചയവും അധികാരവും ഉപയോഗിച്ചാണ് ആശുപത്രിയിലെ വിവിധയിടങ്ങളില്‍ പ്രവേശിച്ചിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കാനായി സിവിക് വളണ്ടിയർമാരെ നിയമിക്കുന്നത് പതിവാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഇങ്ങനെ ആശുപത്രിയിലെത്തിയ പ്രതി സെമിനാര്‍ ഹാളില്‍ വിശ്രമിക്കുകയായിരുന്ന വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

ചെറുക്കാന്‍ ശ്രമിച്ചതോടെ ഡോക്ടറെ കൊലപ്പെടുത്തി. പിന്നാലെ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയുംചെയ്തു എന്നാണ് പൊലീസ് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തിയ മറ്റുഡോക്ടര്‍മാരാണ് വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ട വനിതാ ഡോക്ടറടക്കം അഞ്ച് ഡോക്ടര്‍മാര്‍ ഒരുമിച്ചിരുന്നാണ് സെമിനാര്‍ഹാളില്‍വെച്ച് അത്താഴം കഴിച്ചത്. ശേഷം ഇവരെല്ലാം ഒളിമ്പിക്‌സില്‍ ജാവലിന്‍ത്രോ മത്സരം കണ്ടു. പിന്നാലെ മറ്റുള്ളവര്‍ സെമിനാര്‍ ഹാളില്‍നിന്ന് മടങ്ങിയപ്പോള്‍ പഠിക്കാനും വിശ്രമിക്കാനുമായി വനിതാ ഡോക്ടര്‍ ഹാളില്‍ തന്നെ തങ്ങി. തുടര്‍ന്ന് പഠനത്തിന് ശേഷം ഉറങ്ങുന്നതിനിടെയാണ് പ്രതി സ്ഥലത്തെത്തി ആക്രമണം നടത്തിയത്.

ഫോണിൽ  നിറയെ അശ്ലീല വീഡിയോകൾ

മെഡിക്കല്‍ കോളേജില്‍ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ഡോക്ടറായ 31 കാരി യുവതിയാണ് അതിക്രൂരമായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചു.

പ്രതിയായ സഞ്ജയ് റോയിയുടെ മൊബൈല്‍ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോളാണ് ഫോണില്‍നിന്ന് നിറയെ അശ്ലീലവീഡിയോകള്‍ കണ്ടെടുത്തത്. പോലീസ് ദുരിതശ്വാസ സേനയിൽ വളണ്ടിയറായിരുന്ന പ്രതി റോയി സ്വാധീനം ഉപയോഗിച്ചാണ് അശുപത്രി ഔട്ട് പോസ്റ്റ്ൽ ജോലി മാറ്റം തരപ്പെടുത്തിയത് എന്ന് പറയുന്നു. 2019 ലാണ് 33 കാരനായ പ്രതി വളണ്ടിയർ ആയി ചേർന്നത്. ഇതിനു പിന്നാലെ സ്ഥലം മാറ്റം വാങ്ങിക്കയായിരുന്നു. വീടുമായി ബന്ധമില്ലാതെ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു എന്നും ബംഗാളിൽ നിന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സഞ്ജയ് റോയ് വ്യാഴാഴ്ച രാത്രി 11 മണിക്ക് തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു. ആ സമയത്ത് തന്നെ മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ നാലുമണിയോടെ ഇയാള്‍ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്. പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്‍ പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. സെമിനാര്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതി, ഇതിനെ ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top