16 September Monday
പരാമർശം വാഴ്സയിലെ പ്രസംഗത്തിനിടെ

പോളണ്ട് യാത്രയ്ക്കിടെ ചേരിചേരാ നയത്തെ കുത്തി മോദി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

വാഴ്‌സോ
സ്വാതന്ത്ര്യലബ്ധി മുതൽ ഇന്ത്യ തുടർന്നുപോരുന്ന ചേരിചേരാ നയം മാറ്റിയെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എല്ലാ രാജ്യങ്ങളുമായും സമദൂരം എന്നതായിരുന്നു പതിറ്റാണ്ടുകളായി തുടർന്നുവന്ന നയം. അത്‌ മാറ്റാനായി. എല്ലാ രാജ്യങ്ങളുമായി അടുത്ത ബന്ധം പുലർത്താനാണ്‌ ഇന്നത്തെ ഇന്ത്യ ആഗ്രഹിക്കുന്നത്‌’–- പോളണ്ടിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു. എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന വിശ്വബന്ധു എന്ന നിലയ്ക്കാണ്‌ ഇന്ന്‌ ഇന്ത്യ ബഹുമാനിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

 45 വർഷത്തിനിടെ ആദ്യമായാണ്‌ ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട്‌ സന്ദർശിക്കുന്നത്‌. ഇത്തരം ‘നേട്ടങ്ങൾ’ സാധ്യമാക്കിയത്‌ വിദേശനയത്തിൽ തന്റെ സർക്കാർ വരുത്തിയ 180 ഡിഗ്രി മാറ്റമാണെന്നും മോദി പറഞ്ഞു. വ്യാഴാഴ്ച മോദി പോളണ്ട്‌ പ്രധാനമന്ത്രി ഡോണൾഡ്‌ ടസ്കും പ്രസിഡന്റ്‌ ആന്ദ്രെജ്‌ ദൂദയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി, നയതന്ത്രബന്ധങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു. ഉക്രയ്‌ൻ–- റഷ്യ യുദ്ധമടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. വെള്ളിയാഴ്ച മോദി ട്രെയിൻ മാർഗം കീവിലെത്തി ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തും.

ചേരിചേരാ നയവും പ്രസ്ഥാനവും
നൂറിലേറെ അംഗരാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ചേരിചേരാ പ്രസ്ഥാനം. ഐക്യരാഷ്ട്ര സഭ കഴിഞ്ഞാല്‍ ഏറ്റവും അംഗസംഖ്യയുള്ള സാര്‍വദേശീയ പ്രസ്ഥാനമായിരുന്നു. 1979ലെ ഹവാനാ പ്രഖ്യാപനപ്രകാരം അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും പ്രാദേശിക സ്വത്വവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

സാമ്രാജ്യത്വം, കോളനിവത്ക്കരണം, വര്‍ണ്ണവിവേചനം, വംശവിവേചനം, സിയോണിസം എന്നിവയ്‌ക്കെതിരായ നിലപാടുകളും പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍പെടുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു, യൂഗോസ്ലാവ്യന്‍ പ്രസിഡന്റ് മാര്‍ഷല്‍ ടിറ്റോ, ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഗമാല്‍ അബ്ദുന്നാസര്‍ എന്നീ ത്രിമൂര്‍ത്തികളുടെ ശ്രമഫലമായാണ് ചേരിചേരാ പ്രസ്ഥാനം രൂപം കൊണ്ടത്.

ഇന്ത്യന്‍ വിദേശനയത്തിന്റെ അടിത്തറ ചേരിചേരാനയമായിരുന്നു. മൂന്നാം ലോകത്തിന്‍േറയും ചേരിചേരാ രാഷ്ട്രങ്ങളുടേയും അവികസിത-പിന്നാക്ക രാഷ്ട്രങ്ങളുടേയും വക്താവും നേതാവുമായി ഇന്ത്യ ഇതോടെ ഉയര്‍ന്നു നിന്നിരുന്നു

ബുധനാഴ്ചയാണ് നരേന്ദ്രമോദി പോളണ്ടിലെത്തിയത്. 1979-ല്‍ മൊറാര്‍ജി ദേശായിയാണ് ഇതിനുമുന്‍പ് പോളണ്ട് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി.
പോളണ്ടില്‍നിന്ന് യുക്രൈനിലേക്കു പോകുന്ന അദ്ദേഹം പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയെ കാണുമെന്നാണ് അറിയിപ്പുകള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top