19 September Thursday

ചുറ്റും ഭീതി; ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകൾ ഇപ്പോഴും വിജനം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

കൊൽക്കത്ത> ആക്രമണ ഭീഷണി കാരണം കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റലുകളിൽ തിരികെ വരാൻ ഭയന്ന് മെഡിക്കൽ വിദ്യാ‍‍ർഥികൾ. ഇരുനൂറോളം കുട്ടികള്‍ പാര്‍ത്തിരുന്ന ഹോസ്റ്റലുകൾ ഇപ്പോൾ ഏറെയും വിജനമാണ്. മുറിക്ക് പുറത്തിറങ്ങാന്‍ പോലും ഭയന്നാണ് അവശേഷിക്കുന്നവ‍‍ർ കഴിയുന്നത്.

'ഓഗസ്റ്റ് ഒന്‍പതിന് മുമ്പ് ഞങ്ങളുടെ ഹോസ്റ്റലില്‍ 160 പേരുണ്ടായിരുന്നു. മറ്റ് മാ‍‍ർ​​ഗ്​ഗങ്ങളില്ലാത്ത 17പേര്‍ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ 24 കാരി മാധ്യമങ്ങളോട് പ്രതികരിച്ചു.

ആശുപത്രി ആക്രമണം ആരുടെ താത്പര്യമായിരുന്നു
 

'ജൂനിയര്‍ ഡോക്ടറുടെ മരണത്തോടെ കുറച്ചുപേര്‍ ഹോസ്റ്റല്‍ വിട്ടു. അതിനുപിന്നാലെ ആശുപത്രിയിലുണ്ടായ അക്രമണമാണ് ഞങ്ങളെ മൊത്തത്തില്‍ ഭയപ്പെടുത്തിയത്. അക്രമകാരികള്‍ ആശുപത്രി അടിച്ചുതകര്‍ക്കുമ്പോള്‍ ഞങ്ങള്‍ ഹോസ്റ്റലിലേക്ക് ഓടി. മുതിര്‍ന്ന ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പടെ ഞങ്ങളുടെ ഹോസ്റ്റലിലാണ് അഭയം പ്രാപിച്ചത്. ആ രാത്രി ഞങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഓ‍ർക്കാൻ പോലും ഭയമാണ്. അതിന് ശേഷമാണ് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ഹോസ്റ്റല്‍ ഉപേക്ഷിച്ച് വീട്ടിലേക്ക് പോയത്.'-  വിദ്യാര്‍ഥിനി പറഞ്ഞു.

ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി കാമ്പസില്‍ വനിതാ ഡോക്ടര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി അഞ്ച് ഹോസ്റ്റലുകള്‍ ഉണ്ട്. 700ഓളം റെസിഡൻ്റ് ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. നിലവില്‍ 30 വനിതാഡോക്ടര്‍മാരും പുരുഷന്‍മാരായ അറുപത് ഡോക്ടര്‍മാരും മാത്രമാണ് ക്യാമ്പസിൽ അവശേഷിക്കുന്നത്.
"ആർജി കാർ മെഡിക്കൽ കോളേജിലെ മുഴുവൻ സുരക്ഷാ ഏജൻസിക്കും പിഴവുകളുണ്ടെന്ന്" റസിഡൻ്റ് ഡോക്ടർമാർ ആരോപിച്ചു. "ഇക്കാര്യത്തിൽ കർശനമായ നടപടി സ്വീകരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു". 24 മണിക്കൂറും തത്സമയ നിരീക്ഷണത്തോടെ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് വർധിപ്പിച്ച് ആശുപത്രി പരിസരത്ത് സുരക്ഷ വർധിപ്പിക്കാനുള്ള തങ്ങളുടെ നിർദേശങ്ങൾ പരിഗണിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

ആരാണ് മറ്റ് പ്രതികളെ സംരക്ഷിക്കുന്നത്

വനിതാ ഡോക്‌ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾക്ക് മാത്രമേ പങ്കുള്ളൂവെന്ന പോലീസിൻ്റെ വാദത്തോട് ഡോക്ടർമാർ വിയോജിപ്പ് പ്രകടിപ്പിച്ചു. പ്രതികളെ പിടികൂടിയതിന് പിന്നിൽ അധികാരികൾ മനപ്പൂർവ്വം വലിയ കാര്യം മറച്ചുവെക്കാൻ ശ്രമിക്കുന്നതായും അവർ ആരോപിച്ചു. കേസിൽ സിബിഐ അന്വേഷണം തുടരുകയാണ്.

ആശുപത്രി ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 37 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ‍ർ തെളിവ് നശിപ്പിക്കയും, ഭീകരാന്തരീക്ഷം സൃഷ്ടിക്കയുമായിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് നിലവില്‍ കാമ്പസില്‍ 150 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എന്നിട്ടും ഭീതിയകലാത്ത സാഹചര്യമാണ്.

ക്രിമിനല്‍ ബന്ധം; കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലിനെ ആറാം തവണയും ചോദ്യം ചെയ്തു


ട്രെയിനി ഡോക്ടറെ ആർജി കാർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ ശരീരത്തിൽ മുറിവുകളോടെയാണ് കണ്ടെത്തിയിരുന്നത്. പിന്നീട് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകത്തിന് മുമ്പ് ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചു. പ്രതിയായ സഞ്ജയ് റോയിക്കെതിരെ ഭാരതീയ ന്യായ സന്ഹിത (ബിഎൻഎസ്) സെക്ഷൻ 64 (ബലാത്സംഗം), 103 (കൊലപാതകം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ ഓഗസ്റ്റ് 23 വരെ പോലീസ് കസ്റ്റഡിയിലാണ്. ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും.
 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top