26 October Saturday

ചാൻസലറുടെ നടപടി 
ജനാധിപത്യവിരുദ്ധം : പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024


തിരുവനന്തപുരം
ചാൻസലർ എന്ന നിലയിൽ ഗവർണർ ആരോഗ്യ സർവകലാശാലയിൽ നടത്തിയ നിയമനം തെറ്റായ സന്ദേശം നൽകുന്നതാണെന്ന്‌ നിയമമന്ത്രി പി രാജീവ്‌ പറഞ്ഞു. സുപ്രീംകോടതിയുടെ ഒടുവിലത്തെ വിധിയുടെ അന്തഃസത്തയ്‌ക്ക്‌ എതിരും ജനാധിപത്യ വിരുദ്ധവുമാണ്‌ ചാൻസലറുടെ നടപടി. നിയമപരമായ വശങ്ങൾ സർക്കാർ പരിശോധിക്കും.

വിസി നിയമനത്തിൽ സംസ്ഥാന സർക്കാരിനുള്ള അധികാരം ഉറപ്പിക്കുന്നതാണ്‌ ബംഗാൾ കേസിൽ സുപ്രീംകോടതിയുടെ ഏറ്റവും ഒടുവിലത്തെ വിധി. ബംഗാളിൽ സർക്കാരിന്റെ അഭിപ്രായം പരിഗണിക്കാതെ വിസിമാരെ നിയമിച്ച നടപടി ചർച്ച ചെയ്‌താണ്‌, സുപ്രീംകോടതി ജഡ്‌ജിയെ തന്നെ അധ്യക്ഷനായി സെർച്ച്‌ കമ്മിറ്റി വച്ചത്‌. ആ സെർച്ച്‌ കമ്മിറ്റി നൽകുന്ന പാനലിൽ ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിങ്ങനെ മഖ്യമന്ത്രിയാണ്‌ മുൻഗണനാക്രമം നിശ്‌ചിയക്കേണ്ടത്‌ എന്നാണ്‌ സുപ്രീംകോടതി പറഞ്ഞത്‌. സംസ്ഥാന സർക്കാരിന്റെ അധികാരം ഉറപ്പിക്കുന്നതാണ്‌ ആ വിധി.

ഇവിടെസംസ്ഥാന സർക്കാരിനെ  പൂർണമായും അവഗണിച്ച്‌ തെറ്റായ രീതിയിലാണ്‌ ചാൻസലർ കാര്യങ്ങൾ നിർവഹിക്കുന്നത്‌. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെ അടക്കം നിയന്ത്രിക്കുന്നതാണ്‌ ആരോഗ്യ സർവകലാശാല. ഇപ്പോൾ ഉപതെരഞ്ഞെടുപ്പു നടക്കുന്ന സ്ഥലങ്ങളിലും മെഡിക്കൽ കോളേജുകളുണ്ട്‌. അതിനാൽ സർവകാലാശാലയിൽ ഇപ്പോൾ വിസിയെ നിയമിച്ചത്‌ പെരുമാറ്റചട്ട ലംഘനംകൂടിയാണ്‌. നിയമസഭ നൽകുന്ന അധികാരം മാത്രമാണ്‌ ചാൻസലർക്കുള്ളത്‌. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പൂർണമായും അവഗണിച്ചുള്ള ഏകാധിപത്യപരമായ പ്രവർത്തനം ജനാധിപത്യ സമൂഹത്തിൽ ഒരു ചാൻസലർക്കും ഭൂഷണമല്ലെന്നും മന്ത്രി പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top