16 October Wednesday

ജമ്മു കശ്മീരിൽ അഞ്ചംഗ മന്ത്രിസഭ; മൂന്ന് സീറ്റുകൾ ഒഴിച്ചിട്ട് ഒമറിന്റെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024


ന്യൂഡൽഹിപ്രത്യേക പദവി എടുത്തുമാറ്റിയതിനു ശേഷമുള്ള ജമ്മു കശ്മീരിലെ ആദ്യമുഖ്യമന്ത്രിയായാണ് ഒമര്‍ അബ്ദുള്ള അധികാരമേറ്റത്. ഇത് രണ്ടാം തവണയാണ് ഒമര്‍ കശ്മീരിന്റെ മുഖ്യമന്ത്രി പദം അലങ്കരിക്കുന്നത്. അഞ്ച് അംഗ മന്ത്രിസഭയാണ് നിലവിൽ വരിക. സർക്കാരിനു പുറത്തുനിന്ന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഒമർ അബ്ദുള്ള നയിക്കുന്ന നാഷണല്‍ കോണ്‍ഫറൻസ് (എൻസി) സർക്കാരിനെ പുറത്തു നിന്ന് പിന്തുണയ്ക്കുകയാവും ചെയ്യുക.

സക്കീന മസൂദ്, ജാവേദ് ധർ, ജാവേദ് റാണ, സുരിന്ദർ ചൌധരി, സതീഷ് ശർമ്മ എന്നിവരാണ് മന്ത്രിമാർ. സക്കീന മദൂസൂദാണ് മന്ത്രിസഭയിലെ ഏക വനിത. സതീഷ് ശർമ്മ സ്വതന്ത്രനായാണ് മത്സരിച്ച് ജയിച്ചത്.

മന്ത്രിസഭയിലെ മൂന്ന് ഒഴിവുകള്‍ കൂടി നികത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രജൗരി ജില്ലയിലെ നൗഷേര മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന പരാജയപ്പെടുത്തിയ സുരീന്ദര്‍ ചൗധരിയാണ് ഉപമുഖ്യമന്ത്രി.

രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടെങ്കിലും ആറ് എംഎല്‍എമാര്‍ ഉള്ള കോണ്‍ഗ്രസിന് ഒരുമന്ത്രി സ്ഥാനം മാത്രമെ നല്‍കാനാവൂ എന്നറിയിച്ചതോടെയാണ് തത്കാലം മന്ത്രിസഭയില്‍ ചേരാതെ പുറത്തുനിന്ന് സര്‍ക്കാരിനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

ജമ്മു കാശ്മീരിന് പ്രത്യേക പദവി ലഭിച്ചതിന് ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇപ്പോള്‍ നടന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി കാശ്മീര്‍ കേന്ദ്ര ഭരണത്തിന് കീഴിലായിരുന്നു. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 2014-ല്‍ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 90 സീറ്റുകളിലേക്കായി മൂന്ന് ഘട്ടങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം 48 സീറ്റില്‍ വിജയിച്ചാണ് ഭൂരിപക്ഷം നേടിയത്.

ജമ്മു കശ്മീരില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഉജ്വല മുന്നേറ്റമായിരുന്നു എൻസി കാഴ്ചവെച്ചത്. 90 മണ്ഡലങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 42 ഇടത്തും വിജയിക്കാൻ എൻസി സ്ഥാനാർഥികള്‍ക്കായി. 2014 തിരഞ്ഞെടുപ്പില്‍ 12 മണ്ഡലങ്ങളില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ ആറിലേക്ക് ചുരുങ്ങി. നാല് സ്വതന്ത്രരുടെ പിന്തുണയും എൻസിക്ക് ലഭിച്ചിട്ടുണ്ട്. പത്തു വർഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പാണ്.

ഇന്ത്യാസഖ്യത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡിഎംകെ നേതാവ് കനിമൊഴി, എന്‍സിപി നേതാവ് സുപ്രിയ സൂലെ, സിപിഐ നേതാവ് ഡി രാജ, എഎപി നേതാവ് സഞ്ജയ് സിങ് എന്നിവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top