11 October Friday

ഹരിയാന തോൽവി ; നേതാക്കൾ സ്വന്തം താൽപ്പര്യം മാത്രം നോക്കി: രാഹുൽ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


ന്യൂഡൽഹി
കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ പാർടി താൽപ്പര്യങ്ങൾക്ക് ഉപരിയായി സ്വന്തം താൽപ്പര്യങ്ങൾക്ക്‌ പരിഗണന നൽകിയതാണ്‌ ഹരിയാനയിലെ തോൽവിക്ക്‌ കാരണമായതെന്ന്‌ രാഹുൽ ഗാന്ധി വിമർശിച്ചു. ഹരിയാന തെരഞ്ഞെടുപ്പ്‌ ഫലം വിലയിരുത്താന്‍ ചേർന്ന യോഗത്തിലാണ്‌ വിമർശം. തോൽവി പഠിക്കാൻ വസ്‌തുതാന്വേഷണ സമിതിക്ക്‌ രൂപം നൽകാനും  തീരുമാനിച്ചു.

കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ കെ സി വേണുഗോപാൽ, ഭൂപീന്ദർ ഹൂഡ, പിസിസി പ്രസിഡന്റ്‌ ഉദയ്‌ഭാൻ, ഹരിയാനയുടെ ചുമതലക്കാരനായ ദീപക്‌ ബാബരിയ, ഹരിയായിലെ എഐസിസി നിരീക്ഷകരായ അശോക്‌ ഗെലോട്ട്‌, അജയ്‌ മാക്കൻ, പ്രതാപ്‌ സിങ്‌ ബാജ്‌വ എന്നിവർ പങ്കെടുത്തു. ഹരിയാനയിലെ ഹൂഡ വിരുദ്ധ നേതാക്കളായ കുമാരി ഷെൽജ, രൺദീപ്‌ സുർജെവാല, അജയ്‌ യാദവ്‌ എന്നിവർ യോഗത്തിനെത്തിയില്ല. ഹൈക്കമാന്റ്‌ ക്ഷണിക്കാത്തത്‌ കൊണ്ടാണ്‌ ഇവർ എത്താതിരുന്നതെന്നാണ്‌ വിശദീകരണം.

അശോക്‌ ഗെലോട്ടും അജയ്‌ മാക്കനും തോൽവി സംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ യോഗത്തിൽ അവതരിപ്പിച്ചു. ഇതിന്‌ ശേഷമാണ്‌ തനിക്ക്‌ കൂടുതലൊന്നും പറയാനില്ലെന്നും നേതാക്കൾ സ്വന്തം താൽപ്പര്യങ്ങൾക്ക്‌ പരിഗണന നൽകിയതാണ്‌ തോൽവിക്ക്‌ കാരണമായതെന്നും രാഹുൽ തുറന്നടിച്ചത്‌.

ജെഎംഎമ്മിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്‌
ഹരിയാനയിലെ തോൽവി വൻ പ്രഹരമായതോടെ ജാർഖണ്ഡിൽ ജെഎംഎമ്മുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമം ഊർജിതമാക്കി കോൺഗ്രസ്‌.മുഖ്യമന്ത്രി ഹേമന്ത്‌ സോറനുമായി കോൺഗ്രസ്‌അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ ഡൽഹിയിൽ ചർച്ച നടത്തി. സോറന്റെ ഭാര്യയും എംഎൽഎയുമായ കൽപ്പനയും പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന ജാർഖണ്ഡിൽസീറ്റ്‌ വിഭജന ചർച്ച  പൂർത്തിയാക്കി പ്രചാരണം തുടങ്ങുന്നത്‌ സംബന്ധിച്ചാണ്‌ ചർച്ച നടന്നത്‌. 30 സീറ്റ്‌ ജയിച്ചാൽ മുഖ്യമന്ത്രി പദം വേണമെന്ന കോൺഗ്രസ്‌ നേതാക്കളുടെ പ്രസ്‌താവന ജെഎംഎമ്മിനെ പ്രകോപ്പിച്ചിരുന്നു. ഒറ്റയ്‌ക്ക്‌ മത്സരിക്കാൻ മടിയില്ലെന്ന് ജെഎംഎം തിരിച്ചടിച്ചു. ഈ വിഷയങ്ങൾ പരിഹരിക്കുന്നതടക്കം ചർച്ചയായെന്നാണ്‌ വിവരം.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top