ബംഗളൂരു
മോദിസര്‍ക്കാരിനെ മുട്ടുകുത്തിച്ച കര്‍ഷപ്രക്ഷോഭത്തില്‍ പങ്കാളിയായ ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടികായത്തിനെ വാര്‍ത്താസമ്മേളനത്തിനിടെ കൈയ്യേറ്റം ചെയ്തു. സംഘമായെത്തിയവര്‍ അദ്ദേഹത്തെ മൈക്ക് ഉപയോഗിച്ച് ആക്രമിക്കുകയും മുഖത്തും ദേഹത്തും മഷിയൊഴിക്കുകയും ചെയ്തു. ആക്രമികള്‍ "മോദി' "മോദി' എന്ന് ഉറക്കെ വിളിച്ചുപറയുന്നത് സംഭവത്തിന്റെ വീഡിയോ ദൃശ്യത്തില്‍ വ്യക്തമാണ്. സംഭവത്തിനെതിരെ ദേശവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്നു.
കര്‍ണാടകത്തിലെ മറ്റൊരു കര്‍ഷക നേതാവ് പണം ആവശ്യപ്പെടുന്നതിന്റെ ഒളികാമറ ദൃശ്യങ്ങള്‍ സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിനിടെയാണ് ടികായത്തിനുനേരെ ആക്രമണമുണ്ടായത്. സംസാരിച്ചുകൊണ്ടിരുന്ന ടികായത്തിനുനേരെ ആദ്യമെത്തിയാള്‍ മൈക്ക് കൊണ്ട് അടിച്ചു. തൊട്ടുപിന്നാലെ എത്തിയയാള്‍ മഷി എറിയുകയുമായിരുന്നു. ഇതോടെ വാര്‍ത്താസമ്മേളനം നടന്ന ഹാളില്‍ സംഘര്‍ഷാവസ്ഥയായി. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
ബിജെപി സര്‍ക്കാരിന്റെയും പൊലീസിന്റെയും പരാജയമാണ് പൊതുയിടത്തെ ഈ അക്രമം സൂചിപ്പിക്കുന്നതെന്ന് ടികായത്ത് പ്രതികരിച്ചു. കര്‍ഷകരുടെ വിജയം അംഗീകരിക്കാന്‍ കഴിയാത്തവരാണ് ആക്രമണത്തിനു പിന്നില്‍. ഗൂഢാലോചനയുടെ ഭാഗമാണിതെന്നും കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..