18 September Wednesday

സീതാറാം യെച്ചൂരി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

ന്യൂഡൽഹി > സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന്‌ ഡൽഹി ഓൾ ഇന്ത്യാ ഇൻസ്‌റ്റിട്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 3.05നായിരുന്നു അന്ത്യം.
കടുത്ത പനിയെ തുടർന്ന് ആഗസ്ത് 19 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ മൾട്ടി ഡിസിപ്ലിനറി ടീമിന്റെ മേൽനോട്ടത്തിലായിരുന്നു പരിചരണം. ഇടയ്ക്ക് നില മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ഗുരുതരാവസ്ഥയിലായി.

മൃതദേഹം ഇന്ന് എയിംസിൽ സൂക്ഷിക്കും. 14നു വൈകുന്നേരം മൂന്നുമണിക്കു പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകൾക്കുശേഷം മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകും.

ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ജനകീയ മുന്നേറ്റങ്ങൾക്കായി പാകപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തം ദാർശനിക വ്യക്തതയോടെ നിർവഹിച്ച നേതാവായിരുന്നു യെച്ചൂരി. അടിയന്തരാവസ്ഥക്കാലത്തിന്റെ തീച്ചൂടിൽ സമര പോരാട്ടങ്ങളിലൂടെ സ്‌ഫുടം ചെയ്‌തെടുത്ത രാഷ്ട്രീയ പ്രവർത്തകനാണ്.

പ്രമുഖ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ സീമ ചിസ്‌തി  ഭാര്യയാണ്‌. യുകെയിൽ സർവകലാശാല അധ്യാപികയായ അഖില യെച്ചൂരി, മാധ്യമപ്രവർത്തകൻ പരേതനായ ആശിഷ്‌ യെച്ചൂരി എന്നിവർ മക്കളാണ്.

സർവേശ്വര സോമയാജി യെച്ചൂരി, കൽപ്പകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12ന് ജനിച്ച സീതാറാം പഠനത്തിലും രാഷ്ട്രീയപ്രവർത്തനത്തിലും ഒരുപോലെ മികവ് തെളിയിച്ചു. ചെന്നൈയിലാണ് യച്ചൂരി സീതാരാമ റാവു ജനിച്ചത്. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യച്ചൂരിയായത്.

അച്‌ഛന്റെ അച്‌ഛൻ യച്ചൂരി സീതാരാമ റാവു ആന്ധ്രയിലെ കിഴക്കൻ ഗോദാവരിയിൽ തഹസിൽദാരായിരുന്നു. അമ്മയുടെ അച്‌ഛൻ കന്ധ ഭീമ ശങ്കരറാം ചെന്നൈയിൽ നിയമം പഠിച്ച് മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി. ഇതിനു ശേഷം ആന്ധ്ര ഹൈക്കോടതിയിൽ ജഡ്‌ജിയുമായി.

ഗുണ്ടൂരിൽ പ്രവർത്തിച്ച ഹൈക്കോടതി പിന്നീടു ഹൈദരാബാദിലേക്കു മാറിയപ്പോൾ കുടുംബവും സ്ഥലം മാറി. ഹൈദരാബാദിലെ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആന്ധ്ര റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിൽ എൻജിനീയറായിരുന്ന അച്‌ഛന്റെ സ്‌ഥലംമാറ്റങ്ങൾക്കൊപ്പം യച്ചൂരിയുടെ സ്‌കൂളുകളും മാറി. വിജയവാഡയിൽ റെയിൽവേ സ്‌കൂളിലും തുടർന്ന് ഹൈദരാബാദിലെ ഓൾ സെയിന്റ്‌സ് സ്‌കൂളിലുമായിരുന്നു പഠനം.

ഹൈദരാബാദിലെ നൈസാം കോളജിൽ ഒന്നാം വർഷ പിയുസിക്കു പഠിക്കുമ്പോഴാണു തെലങ്കാന പ്രക്ഷോഭം സജീവമാകുന്നത്. 1967–68 ൽ ഒരു വർഷത്തെ പഠനം പ്രക്ഷോഭത്തിൽ മുങ്ങി. അച്‌ഛനു ഡൽഹിയിലേക്കു സ്‌ഥലംമാറ്റം ലഭിച്ചതോടെ രാജ്യ തലസ്ഥാനത്തേക്ക് പറിച്ചു നടപ്പെട്ടു.

ചെന്നൈയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്‌കൂളിൽ ഹയർസെക്കൻഡറിക്ക് പഠിക്കുമ്പോൾ സിബിഎസ്‌സി പരീക്ഷയിൽ രാജ്യത്ത് ഒന്നാംറാങ്ക് നേടിയ വിദ്യാർഥിയാണ്. ഡൽഹിയിൽ എത്തിയതോടെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിലാണ് ബിഎ ഓണേഴ്‌സ് പഠനം പൂർത്തിയാക്കുന്നത്. ബിരുദം ഒന്നാം ക്ലാസോടെ പാസായ യച്ചൂരി ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ തുടർപഠനത്തിനെത്തി. 150 വിദ്യാർഥികളുള്ള ക്ലാസും മൈക്കിലൂടെ സംസാരിക്കുന്ന അധ്യാപകരെയും കണ്ടപ്പോൾ മടുപ്പായി. അങ്ങനെയാണു ജെഎൻയുവിൽ അപേക്ഷിച്ചത്. അവിടെ എംഎ ഇക്കണോമിക്സിലെ ആദ്യ ബാച്ചിലെ വിദ്യാർഥിയായി.

സമരപോരാട്ടങ്ങളിലൂടെ പ്രസിദ്ധമായ ജവഹർ ലാൽ നെഹ്റു സർവ്വകലാശാല രാഷ്ട്രീയ പാഠശാലയുമായിരുന്നു. അവിടെ നിന്നും എംഎ പൂർത്തിയാക്കി. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള പൊതുതിരഞ്ഞെടുപ്പിൽ തോറ്റിട്ടും ജെഎൻയു ചാൻസലറായി തുടരുന്നതിനെതിരെ ഇന്ദിര ഗാന്ധിയുടെ വസതിക്കു മുന്നിൽ അവരുടെ സാന്നിധ്യത്തിൽ പ്രതിഷേധിക്കുന്ന യെച്ചൂരിയുടെ ചിത്രവും ചരിത്രവും പ്രസിദ്ധമാണ് സാമ്പത്തിക ശാസ്ത്രത്തിൽ ഗവേഷണം തുടങ്ങിയെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായതോടെ മുടങ്ങിപ്പോയി.

ജവഹർലാൽ നെഹ്‌റു സർവ്വകലാശാല വിദ്യാർത്ഥിയായിരിക്കെ 1974ലാണ് എസ്എഫ്‌ഐ അംഗമായത്. അടിയന്തിരാവസ്ഥ കാലത്ത് ഒളിവിൽ കഴിഞ്ഞുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം തുടരവെ 1975ൽഅറസ്റ്റ ചെയ്യപ്പെട്ടു. 1977 ൽ ദില്ലി ജവഹർലാൽനെഹ്‌റു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1978ൽ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. തുടർന്ന് പ്രസിഡന്റ് പദവിയിൽ.  'പഠിക്കുക, പോരാടുക' എന്ന മുദ്രാവാക്യം എസ്എഫ്ഐ ഉയർത്തുന്നത് ഈ കാലഘട്ടത്തിലാണ്.

യെച്ചൂരിയിലും പ്രകാശ് കാരാട്ടിലും ഭാവിയിൽ സിപിഐ എമ്മിനെ നയിക്കാനുള്ള നേതൃപാടവവും ദാർശനിക ശേഷിയും കണ്ടെത്തിയത് ഇ എം എസും സുന്ദരയ്യയുമാണ്.1975ലാണ് സിപിഐ എം അംഗമായത്. 1985ൽ 12ാം പാർടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റി അംഗമായി. പി  സുന്ദരയ്യ, ഇ എം എസ്, ബി ടി ആർ, ഹർകിഷൻ സിങ്‌ സുർജിത്, ബസവ പുന്നയ്യ, ജ്യോതിബസു തുടങ്ങിയ മുതിർന്ന നേതാക്കൾക്കൊപ്പം പ്രവർത്തിച്ചു. 1992ൽ നടന്ന 14-ാം പാർടി  കോൺഗ്രസ് സമ്മേളനത്തടെ പൊളിറ്റ്ബ്യൂറോയിൽ എത്തി.

2005മുതൽ -2017 വരെ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. ജനകീയ വിഷയങ്ങൾ ശ്രദ്ധേയമാം വിധം പാർലമെന്റിൽ ഉയർത്തിക്കൊണ്ടു വന്നു. വർഗീയതയ്‌ക്കും നവ ഉദാരവൽക്കരണ നയങ്ങൾക്കും എതിരായി  യെച്ചൂരി പാർലമെന്റിൽ നിരന്തരം ഇടപെടലുകൾ നടത്തി.
ഗതാഗതം, വിനോദസഞ്ചാരം, സാംസ്‌കാരികം എന്നീ വകുപ്പുകളിൽ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ സുപ്രധാന റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന്‌ നേതൃത്വം നൽകി. 1996ലെ ഐക്യമുന്നണി സർക്കാരിന്റെയും 2004ലെ  ഒന്നാം യുപിഎ സർക്കാരിന്റെയും രൂപീകരണത്തിൽ നിർണായക പങ്ക്‌ യെച്ചൂരിക്കുണ്ട്.

യുപിഎ-ഇടതുപക്ഷ ഏകോപനസമിതി അംഗമായിരുന്നു. 2014  മുതൽ ബിജെപി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധവും വർഗ്ഗീയവുമായ നയങ്ങൾക്കെതിരെ ആശയപ്രചാരണത്തിനും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകി. മോദിസർക്കാരിന്റെ കേന്ദ്രീകൃതവും അമിതാധികാര പ്രമത്തവുമായ  വാഴ്‌ചക്കെതിരായി  പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിൽ പ്രധാനപങ്ക്‌ വഹിച്ചു. കോവിഡ്‌ കാലത്ത്‌ ജനങ്ങളുടെ ആവശ്യങ്ങൾ ഉയർത്തി പ്രചാരണം നയിച്ചു. ജമ്മു–കശ്‌മീരിലും മണിപ്പുരിലും അടക്കം സംഘർഷബാധിത മേഖലകൾ സന്ദർശിച്ച്‌ പീഡിതരായ ജനങ്ങൾക്കൊപ്പം നിന്നു.

വിശാഖപട്ടണത്ത്‌ 2015ൽ നടന്ന 21-ാം പാർടി കോൺഗ്രസിലാണ്‌ പ്രകാശ് കാരാട്ടിന്റെ പിൻഗാമിയായി  യെച്ചൂരി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഹൈദരാബാദ്‌, കണ്ണൂർ പാർടി കോൺഗ്രസുകൾക്ക് പിന്നാലെയും ജനറൽ സെക്രട്ടറിയായി തുടർച്ച ലഭിച്ചു. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ്, വാട്ട് ഈസ് ഹിന്ദു രാഷ്ട്ര, സോഷ്യലിസം ഇൻട്വന്റിഫസ്റ്റ് സെഞ്ചുറി, കമ്യൂണലിസം വേഴ്‌സസ് സെക്യുലറിസം, ഘൃണ കി രാജ്‌നീതി (ഹിന്ദി) തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളിൽ പാണ്ഡിത്യമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top