17 September Tuesday
അഞ്ചുമാസം പിന്നിട്ടിട്ടും ഹര്‍ജി ലിസ്റ്റ്‌ ചെയ്തില്ലെന്ന് കേരളം ചൂണ്ടിക്കാട്ടി

കടമെടുപ്പ്‌ പരിധി വെട്ടിക്കുറയ്‌ക്കൽ ; ഭരണഘടനാ ബെഞ്ച്‌ ഉടൻ

എം അഖിൽUpdated: Friday Aug 30, 2024


ന്യൂഡൽഹി
കടമെടുപ്പ്‌ പരിധി ഏകപക്ഷീയമായി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്‌ത്‌ കേരളം സമർപ്പിച്ച ഹർജി ഉടൻ ഭരണഘടനാബെഞ്ച്‌ മുമ്പാകെ ലിസ്റ്റ്‌ ചെയ്യുമെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌. വെള്ളിയാഴ്‌ച ചീഫ് ജസ്റ്റിസിന്റെ  ബെഞ്ച് മുമ്പാകെ ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കേരളത്തിന്റെ ഹർജിയുടെ കാര്യം ശ്രദ്ധയിൽപ്പെടുത്തി. "ഹർജി കേരളത്തിന്റെ സാമ്പത്തിക ഘടനയുമായി ബന്ധപ്പെട്ടതാണ്. ഹർജിയിൽ ഉന്നയിച്ച നിയമപ്രശ്നങ്ങൾ ഈ  കോടതിയുടെ തന്നെ മറ്റൊരു ബെഞ്ച് ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടതാണ്‌. ഈ വസ്‌തുത ഞങ്ങൾ രജിസ്ട്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഭരണഘടനാബെഞ്ചുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ്‌ രജിസ്ട്രി നിർദേശിച്ചത്’–- - കപിൽ സിബൽ പറഞ്ഞു.

വിഷയത്തിൽ ഉടൻ തീരുമാനമെടുക്കാമെന്നും ഹർജി ഉടൻ ലിസ്റ്റ്‌ ചെയ്യാമെന്നും ചീഫ്‌ ജസ്റ്റിസ്‌ ഉറപ്പുനൽകി. ഏപ്രിൽ ഒന്നിനാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് കേരളത്തിന്റെ ഹർജിയിലെ നിയമപ്രശ്നങ്ങൾ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടത്. സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 293–-ാം അനുച്ഛേദത്തിലെ വ്യവസ്ഥകളുടെ വിശദമായ വ്യാഖ്യാനങ്ങൾ ആവശ്യമായി വരുന്ന ഗൗരവതരമായ നിയമപ്രശ്‌നങ്ങളാണ്‌ കേരളത്തിന്റെ ഹർജിയിലുള്ളതെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ രണ്ടംഗ ബെഞ്ച്‌ അത്‌ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടത്‌. എന്നാൽ, അഞ്ച്‌ മാസം പിന്നിട്ടിട്ടും വിഷയം ലിസ്റ്റ്‌ ചെയ്യാത്തതിനെ തുടർന്നാണ്‌ കേരളം വിഷയം ചീഫ്‌ ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്‌.

ഭരണഘടനയുടെ 145(3) അനുച്ഛേദം അനുസരിച്ച്‌ ഭരണഘടനയുടെ വ്യാഖ്യാനം ആവശ്യമുള്ള നിയമപ്രശ്‌നങ്ങൾ ചുരുങ്ങിയത്‌ അഞ്ച്‌ ജഡ്‌ജിമാർ അംഗങ്ങളായ ബെഞ്ചാണ്‌ പരിഗണിക്കേണ്ടത്‌. ഈ സാഹചര്യത്തിൽ, അഞ്ചംഗഭരണഘടനാബെഞ്ച്‌ മുമ്പാകെ കേരളത്തിന്റെ ഹർജി ലിസ്റ്റ്‌ ചെയ്യാനാണ്‌ സാധ്യത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top