08 September Sunday

പൂജ ഖേഡ്‌കറുടെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്‌; യുപിഎസ്‌സി ചെയർമാൻ
 രാജിവച്ചു

പ്രത്യേക ലേഖകൻUpdated: Sunday Jul 21, 2024

ന്യൂഡൽഹി
മഹാരാഷ്‌ട്ര കേഡർ പ്രൊബേഷണറി ഐഎഎസ്‌ ഉദ്യോഗസ്ഥ പൂജ ഖേഡ്‌കർ വ്യാജസർട്ടിഫിക്കറ്റുകൾ വഴിയാണ്‌ സിവിൽ സർവീസിൽ എത്തിയതെന്ന ആരോപണത്തിന്‌ ശക്തിപകരുന്ന കൂടുതൽ തെളിവ്‌ പുറത്തുവന്നതോടെ യുപിഎസ്‌സി ചെയർമാൻ മനോജ്‌ സോണി തൽസ്ഥാനം രാജിവച്ചു. 2023 മെയ്‌ 16ന്‌ യുപിഎസ്‌സി ചെയർമാനായി ചുമതലയേറ്റ സോണിക്ക്‌ 2029 മെയ്‌ 15 വരെ കാലാവധി ശേഷിച്ചിരുന്നു.

2005ൽ 40–-ാം വയസ്സിൽ വഡോദര മഹാരാജ സായാജിറാവു സർവകലാശാലയിൽ വൈസ്‌ ചാൻസലറായ സോണി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്‌. 2009 മുതൽ 2015 വരെ ഗുജറാത്തിൽ അംബേദ്‌കർ ഓപ്പൺ സർവകലാശാല വിസിയുമായിരുന്നു. 2017ലാണ്‌ യുപിഎസ്‌സിയിൽ എത്തിയത്‌. സാമൂഹ്യപ്രവർത്തനങ്ങളിലേയ്‌ക്കും ആത്മീയ പാതയിലേയ്‌ക്കും മടങ്ങാനാണ്‌ രാജിയെന്ന്‌ സോണി വിശദീകരിച്ചു.


ചട്ടങ്ങൾ ലംഘിച്ച്‌ 11 തവണ യുപിഎസ്‌സി പരീക്ഷ എഴുതിയ പൂജ ഖേഡ്‌കർ ജാതി, ഭിന്നശേഷി, വിലാസം, പ്രായം, മാതാപിതാക്കളുടെ പേര്‌ എന്നിവയിലെല്ലാം തിരിമറി നടത്തിയെന്ന രേഖകൾ പുറത്തുവന്നിട്ടുണ്ട്‌. ദേശീയ പരീക്ഷ ഏജൻസി (എൻടിഎ)യുടെ പ്രവർത്തനവൈകല്യങ്ങൾ വെളിച്ചത്തുവന്നതിനു പിന്നാലെയാണ്‌ യുപിഎസ്‌സിയെ ബാധിക്കുന്ന തട്ടിപ്പും പുറത്തുവരുന്നത്‌. യുപിഎസ്‌സി നൽകിയ പരാതിയിൽ പൂജയ്‌ക്കെതിരെ ഡൽഹി പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top