29 September Sunday

ട്രാഫിക് നിയമലംഘനങ്ങളിൽ കർശന നടപടികൾ തുടർന്ന് ദുബായ് പൊലിസ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ദുബായ് > ഡ്രൈവർമാർ നടത്തിയ വിവിധ നിയമലംഘനങ്ങൾക്ക് പതിനൊന്ന് വാഹനങ്ങൾ ദുബായ് പൊലീസ് പിടിച്ചെടുത്തു. അശ്രദ്ധമായി വാഹനമോടിക്കുക, അനധികൃത റാലികൾ സംഘടിപ്പിക്കുക, സ്വന്തം ജീവനോ മറ്റുള്ളവരുടെയോ ജീവൻ അപകടത്തിലാക്കി റോഡ് തടസ്സപ്പെടുത്തുക തുടങ്ങി വിവിധ കുറ്റങ്ങളാണ് പൊലീസ് കണ്ടെത്തിയത്.

റോഡുകളിൽ ക്രമക്കേട് ഉണ്ടാക്കുക, വാഹനത്തിൻ്റെ എഞ്ചിനിലോ ചേസിലോ അനധികൃത മാറ്റങ്ങൾ വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തുക, പൊതുവഴികളിൽ മാലിന്യം തള്ളുക തുടങ്ങിയവയാണ് മറ്റ് നിയമലംഘനങ്ങൾ. നിയമം ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.

പിടിച്ചെടുത്ത വാഹനം വിട്ടുനൽകുന്നതിന് 50,000 ദിർഹം പിഴ ചുമത്തിയതായി മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി ചൂണ്ടിക്കാട്ടി. അശ്രദ്ധവും അപകടകരവുമായ ഡ്രൈവിംഗിനെതിരെ ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ എല്ലാ തരത്തിലുള്ള വാഹനമോടിക്കുന്നവർക്കും മുന്നറിയിപ്പ് നൽകി. സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപകടത്തിലാക്കുന്നവർ, റോഡുകൾ നശിപ്പിക്കുന്നവർ എന്നിവർ നിയമ നടപടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു.

ഏതെങ്കിലും തരത്തിലുള്ള ട്രാഫിക് നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പോലീസ് ആപ്പിലെ "പൊലീസ് ഐ" ഫീച്ചർ വഴിയോ അല്ലെങ്കിൽ 901 എന്ന നമ്പറിൽ "വി ആർ ഓൾ പൊലീസ്" എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്ന് അദ്ദേഹം പൊതു ജനങ്ങളോട് അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top