23 October Wednesday

ലുലുവിന്റെ ഓഹരി വില്‍പന 28ന്; വിറ്റഴിക്കുന്നത് 25 ശതമാനം ഓഹരികള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

അബുദാബി > റീട്ടെയിൽ രംഗത്തെ ഇക്കാലയളവിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനയ്ക്ക് അബുദാബിയിൽ തുടക്കമായി. ലുലു റീട്ടെയ്ൽ ചെയർമാൻ ഡോ. എം എ യൂസഫലി പ്രാഥമിക ഓഹരി വിൽപന നടപടികൾക്ക് തുടക്കം കുറിച്ചു. അബുദാബിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ലുലു റീട്ടെയ്ലിന്റെ 2.58 ബില്യൺ ഓഹരികളാണ് ലിസ്റ്റ് ചെയ്യുന്നത്.

അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്യുക. ജിസിസിയിലെ ആറ് രാജ്യങ്ങളിലായുള്ള 240 ലധികം ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ് ശ്രംഖലയുടെ ഓഹരി പങ്കാളിത്വത്തിൽ ഭാഗമാകാൻ പൊതുനിക്ഷേപകർക്ക് അവസരം തുറന്നത് റീട്ടെയ്ൽ രംഗത്തും പുതിയ ഉണർവിന് വഴിവയ്ക്കും.

ഓഹരിവില ഐപിഒ ആരംഭിക്കുന്ന ഒക്ടോബർ 28ന് പ്രഖ്യാപിക്കും. റീട്ടെയ്ൽ നിക്ഷേപകർക്കും നിക്ഷേപക സ്ഥാപനങ്ങൾക്കും നവംബർ 5 വരെ ഐപിഒയിൽ ഓഹരിക്കായി അപേക്ഷിക്കാം. നവംബർ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബർ 12ന് റീറ്റെയ്ൽ നിക്ഷേപകർക്ക് അലോട്ട്മെന്റ് സംബന്ധിച്ച വിവരം ലഭിക്കും.  നവംബർ 14ഓടെയാണ് ലിസ്റ്റിങ്ങ്. റീട്ടെയ്ൽ നിക്ഷേപകർക്കായി 10 ശതമാനം ഓഹരികളാണ് നീക്കിവച്ചിരിക്കുന്നത്. 89 ശതമാനം നിക്ഷേപക സ്ഥാപനങ്ങൾക്കും (ക്യുഐപി) ഒരു ശതമാനം ജീവനക്കാർക്കുമായി നിശ്ചയിച്ചിട്ടുണ്ട്.

അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്‌സ് എന്ബിഡി ക്യാപിറ്റല്‍, എച്ച്എസ്ബിസി ബാങ്ക് മിഡില്‍ ഈസ്റ്റ്, ദുബായ് ഇസ്ലാമിക് ബാങ്ക്, ഇഎഫ്ജി ഹേർമസ് യുഎഇ, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, മാഷ്റെക്ക് എന്നീ സ്ഥാപനങ്ങളാണ് ഐപിഒ നടപടിക്രമങ്ങൾ നിർവ്വഹിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ യാത്രയിൽ പങ്കുചേരാൻ പുതിയ ഓഹരി ഉടമകളെ ക്ഷണിക്കുന്നതിൽ അഭിമാനമുണ്ടെന്നും പ്രവാസി ഓഹരി നിക്ഷേപകരെയടക്കം സ്വാഗതം ചെയ്യുന്നുെവന്നും ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top