18 September Wednesday

സീതാറാം യെച്ചൂരിയുടെ വിയോ​ഗത്തിൽ വിവിധ പ്രവാസി സംഘടനകൾ അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോ​ഗത്തിൽ വിവിധ പ്രവാസി സംഘടനകൾ അനുശോചിച്ചു.

ഇന്ത്യയെ വീണ്ടെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച നേതാവ്; കേളി

റിയാദ് > കലുഷിതമായ ഇന്ത്യൻ രാഷ്ട്രീയത്തിന് ദിശാബോധം നൽകുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവായിരുന്നു അന്തരിച്ച സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്ന് കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. എല്ലാ അർത്ഥത്തിലും ഒരു ജനകീയ പാർലമെന്റേറിയനായിരുന്ന യെച്ചൂരി പാർലമെന്റിൽ ശബ്ദമില്ലാത്തവരുടെ ശബ്ദമായിമാറി. അടിച്ചമർത്തപ്പെടുന്ന കർഷകന്റെയും വേട്ടയാടപ്പെടുന്ന ദളിത് ന്യൂനപക്ഷ വിഭാഗങ്ങളുടെയും സ്വരങ്ങൾ സീതാറാമിലൂടെ പാർലമെന്റിൽ മുഴങ്ങി.

ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും, തൊഴിലാളിവർഗ്ഗ വിപ്ലവപ്രസ്ഥാനത്തിനും നികത്താനാവാത്ത നഷ്ടമാണ്  സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കേളി രക്ഷാധികാരി സമിതി ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിന് ദിശാബോധം നൽകിയ നേതാവ്- ദമ്മാം നവോദയ

ദമ്മാം > ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിന് ദിശാബോധം നൽകിയ നേതാവായിരുന്നു അന്തരിച്ച സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്ന് ദമ്മാം നവോദയ അഭിപ്രായപ്പെട്ടു. വർഗീയ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ രീതിയിൽ സിപിഐ എമ്മിനെയും ഇന്ത്യയിലെ ജനാധിപത്യ ഫാഷിസ്റ്റ് വിരുദ്ധ വർഗീയ വിരുദ്ധ ചേരിയെയും രൂപപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു.

അടിച്ചമർത്തപ്പെട്ടവനും അവകാശപ്പോരാട്ടങ്ങൾക്കും വേണ്ടി ജിവിതം ഉഴിഞ്ഞു വെച്ച സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ദമ്മാം നവോദയ അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

കൈരളി സലാല

സലാല > ഇന്ത്യൻ രാഷ്ട്രീയത്തിലെ ധിഷണാശാലിയായ നേതാവായിരുന്നു സീതാറാം യെച്ചൂരി എന്ന്  കൈരളി സലാല അനുസ്മരിച്ചു. യെച്ചൂരിയുടെ നിര്യാണത്തിൽ കൈരളി സലാല അനുശോചനം രേഖപ്പെടുത്തി.

കല കുവൈത്ത്

കുവൈത്ത് സിറ്റി  > കർഷകരുടേയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി രാഷ്ട്രീയ ജീവിതം ഉഴിഞ്ഞുവച്ച സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് കല കുവൈത്ത്. യെച്ചൂരിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി കല കുവൈത്ത് പ്രസിഡന്റ് അനുപ് മങ്ങാട്ട്,  ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഓർമ ദുബായ്

ദുബായ് > സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോ​ഗത്തിൽ ഓർമ ദുബായ് അനുശോചിച്ചു. ഇന്ത്യയിലെ മതനിരപേക്ഷ സമൂഹത്തിന് കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. യെച്ചൂരിയുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ഓർമ ദുബായ് ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ പറഞ്ഞു.

വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയരംഗത്ത് എത്തി സാധാരണക്കാരുടെ ഒപ്പം നിലകൊണ്ട നേതാവാണ് സീതാറാം യെച്ചൂരി. രാജ്യം പ്രതിസന്ധികളെ നേരിടുന്ന കാലത്ത് ഉറച്ച നിലപാടുകളുമായി, മത നിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ വേണ്ടി അവസാന നിമിഷം വരെ പോരാടിയ നേതാവാണ് യെച്ചുരി. യെച്ചൂരിയുടെ വേർപാടിൽ അനുശോചനവും രേഖപ്പെടുത്തുന്നു - സൈമൺ സാമുവേൽ, ലോക കേരള സഭാഗം & കൈരളി ഫുജൈറ രക്ഷധികാരി

രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസം നിലനിൽക്കുമ്പോൾ തന്നെ  പല വിഷയങ്ങളിലും പ്രതിപക്ഷ നിരയിൽ അഭിപ്രായ സമന്വയം ഉണ്ടാക്കുന്ന കാര്യത്തിൽ സീതാറാമിന്റെ നയതന്ത്രജ്ഞത എക്കാലവും പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്. ദേശീയ താൽപര്യമെന്നാൽ അത് ഹിന്ദു ദേശീയതയല്ല എന്നും അത് രാജ്യത്തിന്റെ അടിസ്ഥാന ശിലയായി നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തിൽ ഒന്നിനിന്നുകൊണ്ടുള്ളതായിരിക്കണമെന്നു ആവർത്തിച്ചാവർത്തിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയ നേതാവായിരുന്നു സീതാറാം യെച്ചൂരി- എ കെ ബീരാൻകുട്ടി, പ്രസിഡന്റ്, കേരള സോഷ്യൽ സെന്റർ, അബുദാബി, പ്രകാശ് പല്ലിക്കാട്ടിൽ, ആക്ടിങ്ങ് ജനറൽ സെക്രട്ടറി, കേരള സോഷ്യൽ സെന്റർ, അബുദാബി

ഹിന്ദു ദേശീയതയ്‌ക്കായല്ല ഇന്ത്യൻ ദേശീയതയ്‌ക്കു വേണ്ടിയാണ് നാം നിലകൊള്ളേണ്ടതിന്നു ഉറക്കെ പ്രഖ്യാപിക്കുകയും അതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്ത നേതാവായിരുന്നു സീതാറാം യെച്ചൂരി.ഇന്ത്യയിലുടനീളം ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെയുള്ള ആൾക്കൂട്ട കൊലപാതകങ്ങളും അതിക്രമങ്ങളും വർധിക്കുന്നതിനെതീരെ സീതാറാം യെച്ചൂരി രാജ്യസഭയിൽ നടത്തിയ പ്രസംഗം രാജ്യസഭയുടെ ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ പ്രഭാഷണമായിരുന്നു. . രാജ്യസഭയിൽ മോദി സർക്കാരിനും ഹിന്ദുത്വ രാഷ്ട്രീയത്തനുമെതിരായ പ്രതിപക്ഷ പോരാട്ടത്തിന്റെ കടിഞ്ഞാണേന്തിയ ശക്തനായ നേതാവായിരുന്നു യെച്ചൂരി- കെ വി ബഷീർ, പ്രസിഡന്റ് ശക്തി തിയറ്റേഴ്‌സ് അബുദാബി, എ എൽ സിയാദ്, ജനറൽ സെക്രട്ടറി, ശക്തി തിയറ്റേഴ്‌സ് അബുദാബി

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം ദേശീയരാഷ്ട്രീയത്തിനും ഇന്ത്യയിലെ ഇടതുപക്ഷ ജനാധിപത്യ മതേതര ശക്തികൾക്കുമുണ്ടായ തീരാനഷ്ടമാണ്. പതിനെട്ടാം ലോകസഭാ തെരഞ്ഞെടുപ്പോടനുബന്ധിച്ച് സവർണ്ണ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ രൂപം നൽകിയ 'ഇന്ത്യ' കൂട്ടായ്മയിൽ ഇന്ത്യയിലെ ഒട്ടുമിക്ക ജനാധിപത്യ മന്തനിരപേക്ഷ പ്രാദേശിക കക്ഷികളെ ചേർത്ത് നിർത്തുന്നതിൽ യെച്ചൂരി വഹിച്ച പങ്ക് എക്കാലവും സമരിക്കപ്പെടും- വി പി കൃഷ്ണകുമാർ, പ്രസിഡന്റ്, മലയാളം മിഷൻ അബുദാബി ചാപ്റ്റർ, സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി, മലയാളം മിഷൻ അബുദാബി ചാപ്റ്റർ

ഹൈന്ദവ വർഗ്ഗീയതയ്‌ക്കെതിരെ പ്രതിരോധം തീർത്തുകൊണ്ട് മതനിരപേക്ഷതയുടെ ശക്തനായ കാവലാളായിരുന്ന സീതാറാം യെച്ചൂരി.
ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റിനിർത്തുന്നതിനുവേണ്ടി ഒന്നാം യുപിഎ സർക്കാർ രൂപീകരിക്കുന്നതിനും പതിനെട്ടാം ലോക സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ എന്ന കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നതിനും യെച്ചൂരി വഹിച്ച പങ്ക് മതേതര ഇന്ത്യ നിലനിൽക്കുന്ന കാലത്തോളം സ്മരിക്കപ്പെടും- അഡ്വ. അൻസാരി സൈനുദ്ദീൻ, ലോക കേരളസഭ അംഗം

സമൂഹത്തിലെ നിർധന, പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി സജീവമായി പോരാടിയ യെച്ചൂരി, തൊഴിലാളി ഹിത സംരക്ഷണം മുതൽ ജാതിവിവേചന വിരുദ്ധ പ്രവർത്തനങ്ങൾ വരെ പല മേഖലകളിലും അവിസ്മരണീയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അറിവ്, സമർപ്പണം, വ്യക്തിപരമായ ഇടപെടലുകൾ തുടങ്ങിയവ അദ്ദേഹത്തെ സമകാലിക രാഷ്ട്രീയത്തിലെ അത്യന്തം സവിശേഷ വ്യക്തിത്വങ്ങളിലൊന്നാക്കി മാറ്റി. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ യെച്ചൂരിയുടെ സ്ഥാനവും അതിന്റെ മഹത്വവും എപ്പോഴും ഓർമ്മിക്കപ്പെടും- അനൂപ ബാനർജി, ജനറൽ സെക്രട്ടറി, ഫ്രണ്ട്സ് എഡിഎംഎസ്

ഇന്ത്യയുടെ സവിശേഷമായ ബഹുസ്വര സ്വത്വത്തെ എക്കാലവും ഉയർത്തിപ്പിടിക്കുന്നതിൽ നിതാന്ത ശ്രദ്ധ പതിപ്പിച്ച നേതാവിനെയാണ് നഷ്ടമായത്. ഇന്ത്യ മുന്നണി രൂപീകരിക്കുന്നതിലും അതിന്റെ കെട്ടുറപ്പിനായി നിലകൊള്ളുന്ന കാര്യത്തിലും കൃത്യമായ നിലപാടുകളോടെ മാർക്സിസ്റ്റ് പാർട്ടിയെ മുൻനിരയിൽ ഉറപ്പിക്കുന്ന കാര്യത്തിൽ യെച്ചൂരിയുടെ പങ്ക് വളരെ വലുതാണ്. വർഗീയ രാഷ്ട്രീയത്തിനെതിരെ ബഹുസ്വര ഇന്ത്യയിലെ മുഴുവൻ മതേതര ചിന്തകളും ഒരേ മനസ്സോടെ, സന്ധിയില്ലാത്ത പോരാട്ടം നടത്തേണ്ടതുണ്ട് എന്ന കാര്യത്തിൽ സന്ദേഹമില്ലാതെ മുന്നിട്ടിറങ്ങിയ നേതാവാണ് യെച്ചൂരി. ഇന്ത്യൻ ജനാധിപത്യ മനസ്സുകളിൽ അദ്ദേഹത്തിന്റെ സ്ഥാനം അനിഷേധ്യമാണ്-  എൻ കെ കുഞ്ഞഹമ്മദ്, പ്രവാസി ക്ഷേമനിധി ഡയറക്ടർ, ലോക കേരളസഭാംഗം.

പ്രതിഭ ബഹ്റൈൻ

സൽമാനിയയിലുള്ള  പ്രതിഭ സെൻ്ററിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു. അനുശോചന യോഗത്തിൽ പ്രതിഭാ കേന്ദ്ര കമ്മിറ്റി അംഗം കെ പി അനിൽ സ്വാഗതം ആശംസിച്ചു. പ്രതിഭാ പ്രസിഡന്റ് ബിനു മണ്ണിൽ അധ്യക്ഷനായി. അനുശോചന  പ്രമേയം പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് അവതരിപ്പിച്ചു. നവകേരള നേതാക്കളും ലോക കേരളസഭ അംഗവുമായ ഷാജി മുതല, ജേക്കബ് ജോർജ്, എസ് വി ബഷീർ,  ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഇ വി രാജീവൻ , OICC പ്രതിനിധി ബിനു കുന്നന്താനം, പി പി എഫ് പ്രസിഡണ്ട് ഇ എ സലിം, എസ് എൻ സി എസ് ചെയർമാൻ സനീഷ്, കെഎംസിസി നേതാക്കളായ ഗഫൂർ കൈപ്പമംഗലം, റഫീഖ് തോട്ടകര, ബഹ്റൈൻ ഐ എം സി സി പ്രതിനിധി മൊയ്തീൻ പുളിക്കൽ, സാമൂഹ്യ പ്രവർത്തകൻ റഫീഖ് അബ്ദുള്ള, പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ എ വി അശോകൻ, ഷീബ രാജീവൻ, എൻ കെ വീരമണി, റാം, ഷെരീഫ് കോഴിക്കോട് , ലിവിൻ കുമാർ, കൃഷ്ണ കുമാർ,  വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ്  തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top