17 September Tuesday

'അർഷാദ് നദീമും എന്റെ മകൻ തന്നെ'; സ്വർണ നേട്ടത്തിൽ അഭിനന്ദനവുമായി നീരജ് ചോപ്രയുടെ അമ്മ

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

ന്യൂഡൽഹി> ഒളിമ്പിക്‌സ്‌ ജാവലിൻ ത്രോയിൽ സ്വർണം നേടിയ പാകിസ്ഥാൻ താരം അർഷാദ്‌ നദീമും തനിക്കു മകനേപ്പോലെ തന്നെയാണെന്ന് നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി. നീരജിന്റെ വെള്ളിമെഡലിൽ അതിയായ സന്തോഷമുണ്ടെന്നും ഇതിനെ സ്വർണമെഡലിനു തുല്യമായാണ് കാണുന്നതെന്നും സരോജ് ദേവി പറഞ്ഞു. ഇന്ത്യൻ സ്വർണമെഡൽ പ്രതീക്ഷയായ നീരജിനെ പിന്തള്ളി അർഷാദ് നദീം സ്വർണം നേടിയതിനു പിന്നാലെയാണ് സരോജ് ദേവിയുടെ പ്രതികരണം.

''വെള്ളി നേട്ടത്തിൽ ഞാൻ സന്തുഷ്ടയാണ്. പരുക്കിന്റെ പിടിയിൽ നിന്നും തിരിച്ചുവന്നാണ് ഈ മെഡൽ നേട്ടം. മകന്റെ പ്രകടനത്തിൽ അതിയായ സന്തോഷമുണ്ട്. സ്വർണം നേടിയ നദീമും ഞങ്ങളുടെ മകൻ തന്നെയാണ്. കഠിനാധ്വാനം ചെയ്താണ് എല്ലാവരും ഒളിംപിക്‌സിൽ പങ്കെടുക്കുന്നത്.''- സരോജ് ദേവി പറഞ്ഞു.

മകൻ രാജ്യത്തിനായി വെള്ളി മെഡൽ നേടിയതിൽ അഭിമാനമുണ്ടെന്ന് നീരജിന്റെ അച്ഛൻ സതീശ് കുമാർ ചോപ്രയും പറഞ്ഞു. ഓരോരുത്തർക്കും അവരവരുടെ ദിവസമുണ്ട്. ഇന്ന് പാകിസ്ഥാൻറെ ദിനമായിരുന്നു. പക്ഷെ ഞങ്ങൾ വെള്ളി നേടി. അത് ഞങ്ങൾക്ക് അഭിമാനകരമാണ്. മികച്ച രീതിയിൽ ഇനിയും പരിശീലനം തുടരും. നീരജ് രാജ്യത്തിന് വേണ്ടി കൂടുതൽ മൽസരങ്ങളിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒളിമ്പിക്‌സ്‌ ജാവലിൻ ത്രോയിൽ  92.97 മീറ്റർ എറിഞ്ഞിട്ടാണ്  അർഷാദ്‌ നദീമിന്റെ സ്വർണനേട്ടം. ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന പാകിസ്ഥാൻ താരമെന്ന ബഹുമതിയും നദീം സ്വന്തമാക്കി. രണ്ടുതവണ 90 മീറ്റർ മറികടന്ന നദീമിനെ മറികടക്കാൻ ആർക്കുമായില്ല. ജീവിതത്തിൽ ഒരിക്കലും 90 മീറ്റർ മറികടക്കാതിരുന്ന നീരജ്‌ ചോപ്ര 89.45 മീറ്ററുമായി വെള്ളിയിൽ അവസാനിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top