08 September Sunday
പുരുഷ സിംഗിൾസിൽ പ്രതീക്ഷയോടെ മലയാളി താരം എച്ച് എസ് പ്രണോയ്

സ്വർണത്തൂവലിന്‌ ബാഡ്‌മിന്റൺ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

എച്ച്‌ എസ്‌ പ്രണോയ്, പി വി സിന്ധു

ന്യൂഡൽഹി > മെഡൽ ഉറപ്പിച്ചാണ്‌ ഇന്ത്യൻ ബാഡ്‌മിന്റൺ ടീമിന്റെ തയ്യാറെടുപ്പ്‌. ഒളിമ്പിക്‌സിൽ ഇതുവരെ നേടാനായത്‌ മൂന്ന്‌ മെഡലാണ്‌. 2012ൽ വനിതാ സിംഗിൾസിൽ സൈന നെഹ്‌വാൾ വെങ്കലം നേടിയതാണ്‌ ആദ്യം. പി വി സിന്ധു 2016ൽ വെള്ളിയും 2020ൽ വെങ്കലവും കരസ്ഥമാക്കി. ഇക്കുറിയും സിന്ധുവിലാണ്‌ പ്രതീക്ഷ. പുരുഷ സിംഗിൾസിൽ മലയാളിയായ എച്ച്‌ എസ്‌ പ്രണോയിയും ലക്ഷ്യസെന്നും മത്സരിക്കുന്നു. പുരുഷ ഡബിൾസിൽ സാത്വിക്‌ സായ്‌രാജ്‌–-ചിരാഗ്‌ ഷെട്ടി സഖ്യം മികച്ച ഫോമിലാണ്‌. വനിതാ ഡബിൾസിലും ടീമുണ്ട്‌. അശ്വിനി പൊന്നപ്പയും ടാനിഷ ക്രസ്‌റ്റോയും ഒരുമിക്കുന്നു.

പരിക്കും കിരീടവരൾച്ചയും മറികടന്നാണ്‌ സിന്ധു പാരിസിലെത്തുന്നത്‌. ഒളിമ്പിക്‌സിനായി നല്ല തയ്യാറെടുപ്പായിരുന്നു ഇരുപത്തൊമ്പതുകാരിയുടേത്‌. സിന്ധുവിന്റെ ഗ്രൂപ്പിൽ താരതമ്യേന ദുർബലരാണ്‌. എസ്‌തോണിയയുടെ ക്രിസ്റ്റിൻ കൂബയും പാകിസ്ഥാന്റെ ഫാത്തിമത്ത്‌ അബ്‌ദുൽ റസാഖുമാണ്‌ എതിരാളികൾ. ഗ്രൂപ്പ്‌ ജേതാവായാൽ പ്രീക്വാർട്ടറിൽ കടക്കാം. അവിടെ കാത്തിരിക്കുന്നത്‌ ചൈനയുടെ ഹി ബിങ് ജിയാവോയെയാണ്‌. ഈ ചൈനക്കാരിയെ തോൽപ്പിച്ചാണ്‌ കഴിഞ്ഞതവണ വെങ്കലം നേടിയത്‌. ക്വാർട്ടറിലെത്തിയാൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ചെൻ യു ഫെയി കാത്തിരിപ്പുണ്ടാകും.  
തിരുവനന്തപുരത്തുകാരനായ പ്രണോയിക്ക്‌ നേരിടാനുള്ളത്‌ വിയറ്റ്‌നാമിന്റെ  ലി ഡുയോ ഫാറ്റിനെയും ജർമനിയുടെ ഫാബിയാൻ റോത്തിനെയുമാണ്‌. ലക്ഷ്യസെന്നിന്‌ ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയെ നേരിടാനുള്ളതാണ്‌ വെല്ലുവിളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top