22 December Sunday
ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ നൂറ് റണ്‍സെടുക്കുന്ന ടീം

മഴ മാറി, റണ്ണൊഴുകി ; ഇന്ത്യൻ ബാറ്റർമാരുടെ സർവാധിപത്യം , 34.4 ഓവറിൽ 285/9 ഡി

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

image credit bcci facebook

കാൺപുർ
ടെസ്റ്റ്‌ ക്രിക്കറ്റിലെ റണ്ണടി റെക്കോഡുകളെല്ലാം കടപുഴക്കി ഇന്ത്യൻ ബാറ്റർമാരുടെ സർവാധിപത്യം. കാൺപുർ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ നാലാംദിനം 34.4 ഓവറിൽ 285 റണ്ണാണ്‌ രോഹിത്‌ ശർമയും കൂട്ടരും അടിച്ചുകൂട്ടിയത്‌. മഴയും വെളിച്ചക്കുറവും കാരണം ആദ്യ മൂന്നുദിനങ്ങളിൽ 35 ഓവർമാത്രം എറിയാൻ കഴിഞ്ഞ കാൺപുരിൽ നാലാംദിനം ഇന്ത്യ വാണു. ബംഗ്ലാദേശിനെ ഒന്നാം ഇന്നിങ്‌സിൽ 233 റണ്ണിന്‌ കൂടാരം കയറ്റിയ ഇന്ത്യ മറുപടി ബാറ്റിങ്ങിൽ ഒമ്പതിന്‌ 285 റണ്ണെടുത്ത്‌ ഡിക്ലയർ ചെയ്യുകയായിരുന്നു. 52 റണ്ണിന്റെ ഒന്നാം ഇന്നിങ്‌സ്‌ ലീഡ്‌ വഴങ്ങി രണ്ടാം ഇന്നിങ്‌സ്‌ ആരംഭിച്ച ബംഗ്ലാദേശിന്‌ 26 റണ്ണെടുക്കുന്നതിനിടെ രണ്ട്‌ വിക്കറ്റ്‌ നഷ്ടമായി. 26 റൺ പിന്നിലാണ്‌.

ആദ്യദിനം ബംഗ്ലാദേശ്‌ മൂന്നിന്‌ 107 റണ്ണെടുത്തുനിൽക്കെ മഴ കളി മുടക്കുകയായിരുന്നു. തുടർന്നുള്ള രണ്ടു ദിനവും ഒറ്റ പന്തുപോലും എറിയാനായില്ല. നാലാംദിനം മാനം തെളിഞ്ഞു. ബംഗ്ലാനിരയിൽ സെഞ്ചുറിയുമായി (107) മൊമിനുൾ ഹഖ്‌ മാത്രമാണ്‌ പിടിച്ചുനിന്നത്‌. ജസ്‌പ്രീത്‌ ബുമ്ര മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തി. മുഹമ്മദ്‌ സിറാജ്‌, ആകാശ്‌ ദീപ്‌, ആർ അശ്വിൻ എന്നിവർ രണ്ടുവീതവും നേടി. രവീന്ദ്ര ജഡേജ ഒരെണ്ണം സ്വന്തമാക്കി.

ഇന്ത്യയുടെ മറുപടി ബാറ്റിങ്‌ ബംഗ്ലാദേശിനെ ഞെട്ടിച്ചു. ആദ്യ ഓവറിൽത്തന്നെ യശസ്വി ജയ്‌സ്വാൾ മൂന്ന്‌ ഫോർ പറത്തി. ക്യാപ്‌റ്റൻ രോഹിത്‌ ശർമ നേരിട്ട ആദ്യ രണ്ടു പന്തും വരയ്‌ക്ക്‌ പുറത്തേക്കാണ്‌ പറത്തിയത്‌. ആ രണ്ട്‌ സിക്‌സറിൽ ക്യാപ്‌റ്റൻ ഉദ്ദേശ്യം വ്യക്തമാക്കി. അതൊരു തുടക്കമായിരുന്നു. പിറകെവന്നവർ റണ്ണൊഴുക്കിന്റെ വേഗം കുറച്ചതേയില്ല. 8.22 നിരക്കിലാണ്‌ റണ്ണൊഴുകിയത്‌. രോഹിത്‌ (11 പന്തിൽ 23), ജയ്‌സ്വാൾ (51 പന്തിൽ 72), ശുഭ്‌മാൻ ഗിൽ (36 പന്തിൽ 39), വിരാട്‌ കോഹ്‌ലി (35 പന്തിൽ 47), കെ എൽ രാഹുൽ (43 പന്തിൽ 68) എന്നീ ബാറ്റർമാരെല്ലാം മിന്നി. ഋഷഭ്‌ പന്ത്‌ (11 പന്തിൽ 9), ജഡേജ (13 പന്തിൽ 8), ആർ അശ്വിൻ (4 പന്തിൽ 1) എന്നിവർ വേഗത്തിൽ റണ്ണടിക്കാനുള്ള ശ്രമത്തിൽ പെട്ടെന്ന്‌ മടങ്ങി.

ജയ്‌സ്വാളും രാഹുലുമായിരുന്നു ബംഗ്ലാ ബൗളർമാരെ കണക്കിന്‌ ശിക്ഷിച്ചത്‌. ജയ്‌സ്വാളിന്റെ ഇന്നിങ്‌സിൽ രണ്ട്‌ സിക്‌സറും 12 ഫോറും ഉൾപ്പെട്ടു. രോഹിത്‌ മൂന്ന്‌ സിക്‌സറും ഒരു ഫോറും. രണ്ട്‌ സിക്‌സറും ഏഴ്‌ ഫോറും രാഹുൽ പറത്തി. ബംഗ്ലാനിരയിൽ ഷാക്കിബ്‌ അൽ ഹസ്സനും മെഹിദി ഹസ്സൻ മിറാസും നാലുവീതം വിക്കറ്റെടുത്തു.രണ്ടാം ഇന്നിങ്‌സ്‌ ആരംഭിച്ച ബംഗ്ലാദേശിനെ അശ്വിൻ വിറപ്പിച്ചു. സാക്കിർ ഹസ്സനെയും (10) ഹസ്സൻ മഹ്‌മുദിനെയും (4) ഓഫ്‌ സ്‌പിന്നർ മടക്കി. അവസാനദിനമായ ഇന്ന്‌ മഴ തടസ്സമാകില്ലെന്നാണ്‌ പ്രതീക്ഷ.

 

കോഹ്‌ലി 27,000*
രാജ്യാന്തര ക്രിക്കറ്റിൽ 27,000 റൺ പൂർത്തിയാക്കി വിരാട്‌ കോഹ്‌ലി. നാലാമത്തെമാത്രം ബാറ്ററാണ്‌. സച്ചിൻ ടെൻഡുൽക്കറാണ്‌ റണ്ണടിക്കാരിലെ ഒന്നാമൻ. സച്ചിൻ 34,357 റൺ നേടിയിട്ടുണ്ട്‌. ശ്രീലങ്കൻ മുൻ ക്യാപ്‌റ്റൻ കുമാർ സംഗക്കാര (28,016) ഓസ്‌ട്രേലിയൻ ടീം മുൻ ക്യാപ്‌റ്റൻ റിക്കി പോണ്ടിങ്‌ (27,483) എന്നിവരാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വേഗത്തിൽ 27,000 റൺ പൂർത്തിയാക്കിയതിന്റെ റെക്കോഡ്‌ കോഹ്‌ലിയുടെ പേരിലാണ്‌. 594 ഇന്നിങ്‌സിൽനിന്നാണ്‌ നേട്ടം. സച്ചിന്റെ റെക്കോഡാണ്‌ (623 ഇന്നിങ്‌സ്‌) മറികടന്നത്‌.

ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിന്റെ നാലാംദിനമായിരുന്നു കോഹ്‌ലിയുടെ നേട്ടം. ടെസ്റ്റിൽ 8918 റണ്ണും ഏകദിനത്തിൽ 13,906 റണ്ണും ട്വന്റി20യിൽ 4188 റണ്ണുമുണ്ട്‌. ട്വന്റി20യിൽനിന്ന്‌ മുപ്പത്തഞ്ചുകാരൻ വിരമിച്ചിരുന്നു.

രാജ്യാന്തര ക്രിക്കറ്റിലെ റണ്ണടിക്കാർ
സച്ചിൻ ടെൻഡുൽക്കർ (ഇന്ത്യ) 
782 ഇന്നിങ്‌സ്‌–- 34,357 റൺ
കുമാർ സംഗക്കാര (ശ്രീലങ്ക) 
666 ഇന്നിങ്‌സ്‌–- 28,016 റൺ
റിക്കി പോണ്ടിങ്‌ (ഓസ്‌ട്രേലിയ) 
668 ഇന്നിങ്‌സ്‌– -27,483 റൺ
വിരാട്‌ കോഹ്‌ലി (ഇന്ത്യ) 
594 ഇന്നിങ്‌സ്‌–- 27,012 റൺ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top