17 October Thursday

അഹങ്കാരമില്ല, ആത്മവിശ്വാസം മാത്രം - ബ്ലാസ്റ്റേഴ്സ് കോച്ച് മിക്കേൽ സ്റ്റാറേസംസാരിക്കുന്നു...

പ്രദീപ്‌ ഗോപാൽUpdated: Thursday Oct 17, 2024

കേരള ബ്ലാസ്--റ്റേഴ്സിന് ആദ്യ ട്രോഫി നൽകുക എന്ന ലക്ഷ്യവുമായാണ് സ്വീഡിഷുകാരനായ 
മിക്കേൽ സ്--റ്റാറേ പരിശീലകസ്ഥാനം ഏറ്റെടുത്തത്. ഐഎസ്എല്ലിനെ കുറിച്ചും ഇന്ത്യൻ ഫുട്ബോളിനെ പറ്റിയും ബ്ലാസ്--റ്റേഴ്സ് കോച്ച് വിശദമായി 
സംസാരിക്കുന്നു


ഫുട്‌ബോൾകളത്തിലെ യാത്രികനാണ്‌ മിക്കേൽ സ്‌റ്റാറേ. പരിശീലകജീവിതത്തിൽ കാൽനൂറ്റാണ്ടിനടുത്ത്‌ അനുഭവം. പതിനൊന്നോളം ക്ലബ്ബുകളുടെ പരിശീലകനായി. സ്വീഡിഷ്‌ ലീഗിൽ എഐകെയുടെ യൂത്ത്‌ ടീമിനെ ചാമ്പ്യൻമാരാക്കി തുടക്കം. തുടർന്ന്‌ ഗ്രീസ്‌, നോർവെ, ചൈന, അമേരിക്ക, തായ്‌ലൻഡ്‌ തുടങ്ങിയ രാജ്യങ്ങളിലെ ഫുട്‌ബോൾ ലീഗുകളിൽ. നീണ്ട സഞ്ചാരത്തിനൊടുവിൽ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക്‌. ഇവാൻ വുകോമനോവിച്ചിന്‌ പകരക്കാരനെ തേടിയെത്തിയ ബ്ലാസ്‌റ്റേഴ്‌സിന്‌ സ്‌റ്റാറേയിലൂടെ കിട്ടിയത്‌ ആക്രമണോത്സുകനായ പരിശീലകനെ. വരയ്‌ക്കരികെ ഒരിക്കലും ശാന്തനല്ലാത്ത നാൽപ്പത്തൊമ്പതുകാരൻ ഇതുവരെയുള്ള പ്രകടനത്തിൽ സംതൃപ്‌തനാണ്‌.

ബ്ലാസ്‌റ്റേഴ്‌സിനെക്കുറിച്ച്‌
ടീമിന്‌ നല്ല പുരോഗതിയുണ്ട്‌. തന്ത്രത്തിലും കളത്തിലെ ഊർജസ്വലതയിലും മുന്നേറ്റമുണ്ട്‌. ഓരോ കളിയിലും മെച്ചപ്പെട്ടുവരുന്നു. പഞ്ചാബിനോടുള്ള തോൽവി കനത്തതാണ്‌. എന്നാൽ, ഈസ്‌റ്റ്‌ ബംഗാളിനെതിരെ തിരിച്ചുവന്നു. എതിർതട്ടകത്തിലെ രണ്ടു കളിയും നന്നായി. ചുരുങ്ങിയത്‌ നാല്‌ പോയിന്റെങ്കിലും ലഭിക്കേണ്ടതായിരുന്നു. ഒഡിഷയോട്‌ ആദ്യ 20 മിനിറ്റിൽ രണ്ട്‌ ഗോൾ നേടിയശേഷമാണ്‌ വഴങ്ങിയത്‌.

ടീമിന്റെ ഒത്തിണക്കം

എല്ലാത്തരം ആളുകളെയും ഒന്നിപ്പിക്കാൻ ഫുട്‌ബോളിൽ എളുപ്പമാണ്‌. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഇതൊരു കുടുംബമാണ്‌. മികച്ച സ്‌റ്റേഡിയം, ത്രസിപ്പിക്കുന്ന അന്തരീക്ഷം, ഒന്നാന്തരം കാണികൾ. കോച്ചെന്ന നിലയിൽ എല്ലാംകൊണ്ടും സംതൃപ്‌തനാണ്‌. ഭാഷയോ രാജ്യമോ സംസ്‌കാരമോ പ്രായമോ തമ്മിലുള്ള വ്യത്യാസം ബ്ലാസ്‌റ്റേഴ്‌സിൽ ഘടകമല്ല. ഞങ്ങളുടെ കളിശൈലിയാണ്‌ ഞങ്ങളുടെ ഭാഷയും രാജ്യവും പ്രായവും.

യുവതാരങ്ങൾ
ഏകദേശം കാൽനൂറ്റാണ്ടായി പരിശീലകവേഷത്തിൽ. യുവതാരങ്ങൾക്ക്‌ അവസരം കൊടുക്കാൻ എല്ലായ്‌പോഴും ശ്രമിച്ചിട്ടുണ്ട്‌. അവർക്ക്‌ എപ്പോഴും സമ്മർദമുണ്ടാകും. പ്രത്യേകിച്ച്‌ ബ്ലാസ്‌റ്റേഴ്‌സിനെപ്പോലൊരു ക്ലബ്ബിൽ. തെറ്റുകൾ തിരുത്തി നയിക്കുക എന്നതാണ്‌ എന്റെ ജോലി. ബ്ലാസ്‌റ്റേഴ്‌സിന്‌ മികച്ച യുവതാരങ്ങളാണുള്ളത്‌.
എന്നെ സംബന്ധിച്ചിടത്തോളം ഒരു കളിക്കാരന്‌ ഏറ്റവും വേണ്ടത്‌ ശാരീരികക്ഷമതയാണ്‌. മറ്റെല്ലാം അതിനുശേഷം.

ലൂണയും സജ്ജം
അടുത്ത കളിമുതൽ ലൂണ കളത്തിൽ പൂർണമായും ഉണ്ടാകും. നോഹ മിടുക്കനാണ്‌. സീസണിൽ ആറ്‌ ഗോളടിച്ചിട്ടുണ്ട്‌ നോഹ. സൗഹൃദമത്സരത്തിൽ ഗോളടിച്ചു. ലീഗിൽ ഇതിനകം മൂന്ന്‌ ഗോൾ നേടി. ഹിമിനെസ്‌ ഇവിടെയെത്തുമ്പോൾ പൂർണമായും ശാരീരികക്ഷമത കൈവരിച്ചിരുന്നില്ല. അവസാനകളിയിൽ ഒഡിഷയ്‌ക്കെതിരെ തകർപ്പൻ കളി പുറത്തെടുത്തു. ലൂണയുംകൂടി തിരിച്ചെത്തുന്നതോടെ ആക്രമണനിര പൂർണ സജ്ജമാകും.

മുഹമ്മദൻസിനെതിരെ
എതിർതട്ടകത്തിലെ മൂന്നാംകളിയാണ്‌. സമ്മർദമില്ല. മുഹമ്മദൻസുമായി സൗഹൃദമത്സരം കളിച്ചതിന്റെ അനുഭവമുണ്ട്‌. ജയിക്കാൻ കഴിഞ്ഞു. ഐഎസ്‌എല്ലിൽ ഒരു ടീമിനെയും വിലകുറച്ചുകാണാനാകില്ല. എല്ലാ ടീമുകളും കരുത്തരാണ്‌. മുഹമ്മദൻസിനെതിരെ ജയം നേടും. അഹങ്കാരമല്ല. ആത്മവിശ്വാസമാണ്‌.

ഐഎസ്‌എൽ അനുഭവം
ഓരോ ലീഗിനും അതിന്റേതായ മുദ്രയുണ്ടാകും. ഐഎസ്‌എല്ലിൽ എല്ലാ കളികളും കടുത്തതാണ്‌. അതേസമയം, ആസ്വാദ്യകരവുമാണ്‌. ഓരോ ലീഗിനും അതിന്റെ ഗ്രാസ്‌റൂട്ട്‌ വികസനപദ്ധതികൾ പ്രധാനമാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top